ആസിഡ് ഫ്ലൈ ആക്രമണം ജില്ലയിൽ കൂടുന്നു.... (ഡെക്ക്) പൊള്ളിക്കും ഈ ഇത്തിരിക്കുഞ്ഞൻ

Monday 10 June 2024 12:14 AM IST

കോട്ടയം : കണ്ടാൽ ഇത്തിരിക്കുഞ്ഞൻ, കൈയിലിരിപ്പ് മഹാമോശവും! പൊള്ളിക്കുന്ന സ്രവവുമായി പറന്നെത്തുന്ന ആസിഡ് ഫ്ളൈയെന്ന ചെറുപ്രാണിയുടെ ഉപദ്രവത്തിൽ വട്ടംചുറ്റുകയാണ് ജനം. പ്രാണിയിലെ സ്രവം ശരീരത്ത് പറ്റിയാൽ ആ ഭാഗം മുഴുവൻ പൊള്ളി തിണിർത്ത് പൊങ്ങി അസഹ്യമായ വേദനയോടെ പഴുക്കും. മഴകനത്തതോടെ ഹോസ്റ്റലുകളിൽ ഉൾപ്പെടെ ഇവയുടെ ആക്രമണമാണ്. കോട്ടയത്തിന് പരിചിതമല്ലാത്ത പ്രാണിയിപ്പോൾ നഗരസഭാ പ്രദേശങ്ങളിലും മലയോരമേഖലകളിലും ഏറെയാണ്. കാട് പിടിച്ചുകിടക്കുന്ന പ്രദേശങ്ങളിലാണ് വ്യാപകം. വെളിച്ചം കണ്ടാൽ ഇവ ആകർഷിക്കപ്പെടും. ശരീരഭാഗങ്ങളിൽ പറ്റിയിരിക്കും. അസ്വസ്ഥതകൊണ്ട് തട്ടിത്തെറിപ്പിക്കാൻ നോക്കുമ്പോഴാണ് ഇവയുടെ ശരീരത്തിൽ നിന്ന് 'കാന്തരിഡിൻ' എന്ന പൊള്ളിക്കുന്ന രാസവസ്തു സ്രവിക്കുന്നത്. സ്രവം പറ്റുന്ന ഭാഗങ്ങളെല്ലാം പൊള്ളും. ചൊറിയും തോറും കൂടുതൽ ഇടങ്ങളിലേയ്ക്ക് വ്യാപിക്കും. ചുരുക്കം ചിലരിൽ പനി, സന്ധി വേദന, ഛർദ്ദി ലക്ഷണങ്ങളും കണ്ടു വരാറുണ്ട്.

തൊലി അടർന്ന് പോകാനും സാദ്ധ്യത

ജില്ലയിൽ പ്രാണിയുടെ ആക്രമണം പരിചിതമല്ലാത്തതിനാൽ പെട്ടെന്നുണ്ടാകുന്ന ശരീരത്തിലെ രൂപമാറ്റം കണ്ട് പലരും ഭയന്നു.

സ്രവം ചർമത്തിൽ പറ്റി 18 - 24 മണിക്കൂറിനു ശേഷമാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. പൊള്ളലിന്റെ തീവ്രതയ്ക്കനുസരിച്ച് ആന്റിബയോട്ടിക് നൽകും. എന്നാൽ പാടുകൾ മാസങ്ങളോളം കാണാം. ആഴത്തിൽ പൊള്ളലേറ്റിട്ടും ചികിത്സിച്ചില്ലെങ്കിൽ തൊലി അടർന്ന് പോകാനും സാദ്ധ്യതയുണ്ട്. അടുത്തിടെ നിരവധിപ്പേരാണ് ചർമ രോഗ വിദഗ്ദ്ധരെ കാണാനെത്തിയത്.

 ആസിഡ് ഫ്ളൈ അല്ലെങ്കിൽ ബ്ലിസ്റ്റർ ബീറ്റിൽ

ആസിഡ് ഫ്ലൈ എന്ന് അറിയപ്പെടുന്ന ബ്ലിസ്റ്റർ ബീറ്റിൽ എന്ന ഷഡ്പദമാണ് ബ്ലിസ്റ്റർ ബീറ്റിൽ ഡെർമറ്റൈറ്റിസ് എന്ന ഈ പ്രശ്നത്തിന് കാരണം. മഴക്കാലം തുടങ്ങുമ്പോഴാണ് പ്രജനന കാലം. കൃഷിയും ധാരാളം ചെടികളുമൊക്കെയുള്ള ഭാഗങ്ങളിലാണ് ഇവയുടെ വ്യാപനം.

പ്രാണിയെ ചെറുക്കാം

സന്ധ്യയോടെ വാതിലുകളും ജനാലകളും അടയ്ക്കണം.
ഇരുട്ടത്ത് മൊബൈൽഫോൺ ഉപയോഗിക്കരുത്

ശരീരത്തിൽ വന്നിരുന്നാൽ തട്ടിനീക്കരുത്, കുടഞ്ഞുകളയണം


'' സ്രവം ശരീരത്തിൽ പുരണ്ടിട്ടുണ്ടെങ്കിൽ വെള്ളത്തിൽ നന്നായി കഴുകണം. പൊള്ളലിന്റെ അസ്വസ്ഥതകൾ ആന്റിബയോട്ടിക് എടുക്കുമ്പോൾ മാറും. തൊലിപ്പുറത്തെ പാടുകൾ കാലങ്ങളോളം നിലനിൽക്കാറുണ്ട്''
'' ഡോ.ശ്രുതി ഭദ്രൻ, ഡെർമറ്റോളജിസ്റ്റ്

Advertisement
Advertisement