ഒഡിഷയിൽ ബി ജെ പിക്ക് മുന്നിൽ കാലിടറി ബി ജെ ഡി, സജീവ രാഷ്ട്രീയം ഉപേക്ഷിക്കാൻ നവീൻ പട്‌നായിക്കിന്റെ വലംകൈ വി കെ പാണ്ഡ്യൻ

Sunday 09 June 2024 7:19 PM IST

ഭുവനേശ്വർ : ഒഡിഷയിൽ നിയമസഭാ,​ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ബിജു ജനതാദൾ നേതാവും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ വി.കെ. പാണ്ഡ്യൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. ബി.ജെ.ഡി നേതാവും മുൻമുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്കിന്റെ വലംകൈ ആയാണ് പാണ്ഡ്യൻ അറിയപ്പെടുന്നത്.

നവീൻ ബാബുവിനെ സഹായിക്കുന്നതിനായാണ് താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നായിരുന്നു ഞായറാഴ്ഡ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ പാണ്ഡ്യൻ പറയുന്നത്. ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചിരിക്കുന്നു. ഈ യാത്രയ്ക്കിടെ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം,​ തനിക്കെതിരെയുള്ള പ്രചാരണത്തിൽ പാർട്ടിക്ക് നഷ്ടമുണ്ടായെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നു. തന്നോടൊപ്പം പ്രവർത്തിച്ച ബിജു പരിവാർ അംഗങ്ങൾക്ക് നന്ദി. എന്നും ഹൃദയത്തിനുള്ളിൽ ഒഡിഷയും ഗുരു നവീൻബാബുവും ഉണ്ടായിരിക്കും,​ അവരുടെ ക്ഷേമത്തിനായി ഈശ്വരനോട് പ്രാർത്ഥിക്കുമെന്നും പാണ്ഡ്യൻ പറഞ്ഞു.

കഴിഞ്ഞ വർഷമാണ് സിവിൽ സർ‌വീസിൽ നിന്ന് രാജിവച്ച് വി.കെ.പാണ്ഡ്യൻ ബി.ജെ.ഡിയിൽ ചേർ‌ന്നത്. ഒഡിഷയിലെ ലോക്‌സഭാ,​ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.ഡിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയതും പാണ്ഡ്യനായിരുന്നു പാണ്ഡ്യനെതിരെ ആരോപണം ഉന്നയിച്ചായിരുന്നു ബി.ജെ.പിയുടെ പ്രചാരണം . ഒഡിഷയ്ക്ക് പുറത്തുനിന്നുള്ളയാൾ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകണോ എന്നായിരുന്നു പ്രചാരണ യോഗങ്ങളിൽ ബി.ജെ.പി ചോദിച്ചിരുന്നത്. ഒഡിഷയിൽ പ്രചാരണം നടത്തുന്നത് നവീൻ പട്‌നായിക്ക് അല്ലെന്നും പാണ്ഡ്യനാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Advertisement
Advertisement