പൊലീസുകാരന്റെ മകനെ തട്ടിയെടുത്ത് കൊന്നു
മീററ്റ്: ഉത്തർപ്രദേശിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പൊലീസുകാരന്റെ മകനെ അക്രമികൾ കൊലപ്പെടുത്തി. മീററ്റിലെ ഇഞ്ചോളി സ്റ്റേഷൻ പരിധിയിലെ ധൻപൂർ ഗ്രാമത്തിലാണ് സംഭവം. സഹരൻപൂരിലെ കോൺസ്റ്റബിളായ ഗോപാൽ യാദവിന്റെ ആറ് വയസുള്ള മകൻ പുനീതിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കുട്ടിയെ കാണാതാവുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മണിക്കൂറുകൾക്കകം, 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ സന്ദേശം ഗോപാൽ യാദവിന് കിട്ടി. പൊലീസുകാർ കുട്ടിക്കായി അന്വേഷണം നടത്തുന്നതിനിടെ വൈകിട്ട് ഗ്രാമത്തിലെ ഒരു കരിമ്പിൻ തോട്ടത്തിൽ നിന്ന് പുനീതിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗോപാൽ യാദവിന്റെ കുടുംബം ഗ്രാമത്തിലെ മറ്റൊരു കുടുംബവുമായി ഭൂമി തർക്കത്തിലായിരുന്നു. ഇവരാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. ഇവരെ ചോദ്യംചെയ്യുകയാണ്.