രാജ്യത്ത് മൂന്നുകോടി വീട് നിർമ്മിക്കാൻ സഹായം
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലുമായി മൂന്നു കോടി വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചു. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെയാണ് ഇന്നലെ രാവിലെ 11മണിക്ക് പ്രധാനമന്ത്രിയുടെ ലോക്കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ മൂന്നാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ചേർന്നത്. ഘടകകക്ഷികൾ അടക്കം പ്രധാന മന്ത്രിമാർ പങ്കെടുത്തു.
അർഹമായ കുടുംബങ്ങൾക്ക് കൂടുതൽ വീടുകൾ ആവശ്യമായി വരുന്നത് കണക്കിലെടുത്താണ് സുപ്രധാന തീരുമാനമെന്ന് സർക്കാർ വിശദീകരിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലുമായാണ് മൂന്നു കോടി വീടുകൾ നിർമ്മിക്കുക. അർഹരായ ഗ്രാമീണ-നഗര കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ വീടുകൾ നിർമ്മിക്കാൻ സഹായം ഉറപ്പാക്കുന്ന പദ്ധതി
2015-16 മുതലാണ് നടപ്പാക്കുന്നത്. 10 വർഷത്തിനിടെ പദ്ധതിക്കു കീഴിൽ പാവപ്പെട്ട കുടുംബങ്ങൾക്കായി 4.21 കോടി വീടുകൾ പൂർത്തിയാക്കി.
ഇങ്ങനെ നിർമ്മിക്കുന്ന എല്ലാ വീടുകളിലും ഗാർഹിക ടോയ്ലെറ്റുകൾ, എൽ.പി.ജി കണക്ഷൻ, വൈദ്യുതി കണക്ഷൻ, വാട്ടർ കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുമായി സംയോജിപ്പിച്ചാണ് ഇത് നടപ്പാക്കുന്നത്.
ഇന്ത്യയെ ഏറ്റവും ഉന്നതിയിലാക്കണം: മോദി
ലോകത്ത് മറ്റൊരു രാജ്യവും എത്താത്ത തലത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. സൗത്ത്ബ്ളോക്കിലെ തന്റെ ഓഫീസിൽ ചുമതലയേറ്റ ശേഷം ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. പ്രധാനമന്ത്രിയുടെ ഓഫീസ് ജനങ്ങളുടെ പി.എം.ഒ ആകണം. മോദിയുടെ പി.എം.ഒ ആകരുതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ആഗോള മാനദണ്ഡങ്ങൾ മറികടന്ന് രാജ്യത്തെ മുന്നോട്ടു നയിക്കുകയാണ് തന്റെ ലക്ഷ്യം.സർക്കാരിനായി മോദി മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് മനസ്സുകളും തലച്ചോറുകളും പ്രവർത്തിക്കുന്നു. അതിനാൽ സാധാരണക്കാർക്കുപോലും കടമകൾ നിറവേറ്റാനാവും.
ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയം മോദിയുടെ പ്രസംഗങ്ങളുടെ മുദ്രയല്ല. 10 വർഷത്തെ സർക്കാർ ജീവനക്കാരുടെ പ്രയത്നഫലമാണത്. സർക്കാർ നേടിയ വിജയത്തിന്റെ ക്രെഡിറ്റ് ഓരോ ജീവനക്കാരനും അർഹതപ്പെട്ടതാണ്. 10 വർഷത്തിനുള്ളിൽ നേടിയതിനേക്കാൾ വലിയ ലക്ഷ്യങ്ങളാണ് മുന്നിലുള്ളത്. 10 വർഷം ഇത്രയധികം സമ്മാനിച്ച ടീം ഒന്നിച്ച് ശ്രമിച്ചാൽ നിരവധി പുതിയ കാര്യങ്ങൾ മികച്ച രീതിയിൽ പെട്ടെന്ന് ചെയ്യാനാകും. രാജ്യത്തെ 140 കോടി ജനങ്ങളും ഇതുവരെയുള്ള പ്രയത്നങ്ങൾക്ക് അംഗീകാരം നൽകി. അതിനാൽ ജനങ്ങളെ കൂടുതൽ ഊർജസ്വലതയോടെ സേവിക്കണം.
രാജ്യത്തെ ആഗോളതലത്തിലെത്തിക്കാൻ കൂടുതൽ പരിശ്രമം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 10 വർഷത്തെക്കാൾ കൂടുതൽ ചിന്തിക്കാനും പ്രവർത്തിക്കാനുമാണ് ആഗ്രഹിക്കുന്നത്.
10 വർഷം മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസ് എന്നാൽ അധികാര കേന്ദ്രമെന്ന തരത്തിലാണ് കരുതപ്പെട്ടത്. താൻ അധികാരത്തിനു വേണ്ടി ജനിച്ചതല്ല, അധികാരം നേടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല, അതിനുള്ള ആഗ്രഹവുമില്ല. 2014 മുതൽ പ്രധാനമന്ത്രിയുടെ ഓഫീസിനെ ഒരു പ്രേരക ശക്തിയായി വികസിപ്പിക്കാനാണ് ശ്രമിച്ചത്. ഇവിടെനിന്നുള്ള പുതിയ ഊർജ്ജം മുഴുവൻ സംവിധാനത്തിനും പുതിയ വെളിച്ചം നൽകുന്നുവെന്നും മോദി പറഞ്ഞു.