പിഞ്ചുകുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ പിതാവിനെതിരെ പീഡനക്കേസ്

Wednesday 12 June 2024 1:31 AM IST

മാന്നാർ: പിഞ്ചുകുത്തിനെ മാതാവ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. കേസിൽ പിടിയിലായ മാതാവ് കുട്ടിയുടെ പിതാവിനെതിരെ പീഡനത്തിന് പരാതി നൽകി. മാന്നാർ കുട്ടമ്പേരൂർ സ്വദേശിനി അനീഷയാണ് (32) തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദ്ദീനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി മാന്നാർ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് ഒന്നേകാൽ വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ചതിന് അനീഷയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അനീഷയും നജുമുദീനും ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചവരാണ്. 2022 ഏപ്രിൽ മുതലാണ് അനീഷയും നജുമുദീനും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. ഇതിനുമുമ്പ് അനീഷ രണ്ട് വിവാഹം കഴിച്ചതാണ്. ആദ്യം മാന്നാർ സ്വദേശിയുമായി നടന്ന വിവാഹം അഭിപ്രായവ്യത്യാസത്തെ തുടർന്ന് വിവാഹമോചനം നേടുകയും പിന്നീട് ആറാട്ടുപുഴ സ്വദേശിയുമായി രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. ആ ബന്ധത്തിൽ അനീഷിക്ക് ഒരു ആൺകുട്ടിയുണ്ട്. ഈ ബന്ധം 2022ൽ കോടതി മുഖാന്തരം വേർപെടുത്തിയതിനു ശേഷം സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട നജുമുദ്ദീനുമായി അടുപ്പത്തിലാകുകയും ഒരുമിച്ചു താമസിച്ചുവരികയുമായിരുന്നു. ഇതിനുശേഷമാണ് അനീഷയെ കൂടാതെ നജുമുദീന് രണ്ട് ഭാര്യമാർ വേറെയും ഉണ്ടെന്ന് മനസ്സിലായത്. അനീഷ ഗർഭിണിയായിരിക്കുന്ന സമയത്ത് നജുമുദീൻ മറ്റൊരു സ്ത്രീയുമായി ബന്ധത്തിൽ ആവുകയും ആ സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്തതോടെയാണ് ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായത്. തുടർന്ന് 2023ൽ കുട്ടിയുമായി മാന്നാറിലുള്ള വീട്ടിലേക്ക് തിരിച്ചെത്തിയ അനീഷ പിതാവിനോടൊപ്പം ആണ് താമസിക്കുന്നത്. നജുമുദീൻ മറ്റു വിവാഹങ്ങൾ മറച്ചുവച്ച് തന്നെ വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞാണ് കൂടെ താമസിപ്പിച്ചതെന്ന് അനീഷ പറയുന്നത്. അനീഷയുടെ പരാതിയിൽ നജുമുദീനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മർദ്ദനത്തിനിരയായ കുഞ്ഞിനെയും അനീഷയുടെ ആദ്യ വിവാഹത്തിലെ ആറുവയസ്സുകാരൻ മകനെയും ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറിയിരുന്നു.

Advertisement
Advertisement