എസി വാഹനത്തിൽ യാത്ര, പൊരിച്ച മീനും ചിക്കനും കൂട്ടി ഊണ്: 1500 രൂപയ്ക്ക് ഒരു മഴ യാത്ര പോയാലോ

Tuesday 11 June 2024 2:01 PM IST

അതിരപ്പിള്ളി: ചാലക്കുടിയിൽ നിന്നാരംഭിച്ച് ഷോളയാർ വരെ വനാന്തരത്തിലൂടെ സുഖകരമായ വാഹനയാത്ര വർഷങ്ങളായി വിനോദ സഞ്ചാരികൾക്ക് ഹരം പകരുന്ന അനുഭവം. എന്നാൽ അതിനൊപ്പം മഴയുടെ കുളിരും നനവും അറിഞ്ഞാലോ ?. വീണ്ടും മഴ യാത്രയ്‌ക്കൊരുങ്ങുകയാണ് തുമ്പൂർമുഴി ഡി.എം.സി.

തുമ്പൂർമുഴി കുട്ടികളുടെ പാർക്കാണ് അദ്യ സന്ദർശന കേന്ദ്രം. അരമണിക്കൂർ ഉല്ലാസത്തിന് ശേഷം പ്രഭാത ഭക്ഷണം. വീണ്ടും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനരികിൽ. ഒരു മണിക്കൂർ ഇവിടെ ചെലവഴിക്കും. അടുത്ത കേന്ദ്രമായ ചാർപ്പയിൽ വാഹനത്തിലിരുന്ന് വെള്ളച്ചാട്ടം കാണാം. പിന്നീടെത്തുന്ന വാഴച്ചാൽ വെള്ളച്ചാട്ടം ആസ്വദിക്കാൻ അരമണിക്കൂർ. പെരിങ്ങൽക്കുത്ത് ഡാമിലെത്തുന്ന സംഘത്തിന് ഐ.ബിയിൽ നിന്നും അണക്കെട്ട് കാണാം.

ഇവിടെ തന്നെയാണ് ഉച്ചഭക്ഷണം. പൊരിച്ച മീനും ചിക്കനും അടങ്ങുന്ന ഊണിന് ശേഷം അര മണിക്കൂർ വിശ്രമം. വൈകിട്ട് 2ന് ഷോളയാർ അണക്കെട്ടിലും തുടർന്ന് വ്യൂ പോയിന്റിലും സന്ദർശനം. ഇവിടെ വച്ചോ അല്ലെങ്കിൽ പെരിങ്ങൽക്കുത്തിൽ വച്ചോ ആകും മഴയാത്ര എന്ന ഡി.എം.സിയുടെ മാസ്റ്റർ പീസ്. പാക്കേജിൽ ഉൾപ്പെടുന്ന കുടയും ചൂടി ഗൈഡുകൾക്കൊപ്പം വ്യൂ പോയിന്റിലേക്ക് യാത്ര. ഷോളയാറിൽ നിന്നുള്ള മടക്കത്തിൽ വാഴച്ചാലിൽ കപ്പയും ചമ്മന്തിയും അടങ്ങുന്ന സായാഹ്ന ഭക്ഷണം. രാത്രി 7ന് ചാലക്കുടി റെസ്റ്റ് ഹൗസിൽ തിരിച്ചെത്തുന്ന യാത്രയ്ക്ക് ഒരാൾക്ക് 1500 രൂപയാണ് ടിക്കറ്റ് ചാർജ്. ഏതാനും ദിവസത്തിനകം മഴയാത്ര ആരംഭിക്കും.

1500 രൂപയ്ക്ക് മഴയാത്ര

എ.സി വാഹനം
നാല് വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യം.
പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ട് കപ്പപ്പുഴുക്ക്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനം സൗജന്യം.
കുടയും ബാഗും പാക്കേജിൽ ഉൾപ്പെടും.
ജില്ലാ ടൂറിസം വകുപ്പിന്റെ കീഴിലുള്ള തുമ്പൂർമുഴി ഡി.എം.സി സംഘാടകർ.
ബുക്കിംഗിന് : 9497069 888, 0480 276 9888.

Advertisement
Advertisement