സുരേഷ് ഗോപിയുമായുള്ള ചങ്ങാത്തം: തൃശൂർ മേയറെ വിളിച്ചുവരുത്തി സി.പി.എം
തൃശൂർ: സുരേഷ് ഗോപിയുമായി അടുപ്പമുണ്ടെന്ന സി.പി.ഐ ആരോപണത്തെ തുടർന്ന് തൃശൂർ മേയർ എം.കെ. വർഗീസിനെ സി.പി.എം ജില്ലാ സെക്രട്ടറി ഓഫീസിലേക്ക് വിളിച്ചുവരുത്തി. സുരേഷ് ഗോപിയുമായുള്ള സൗഹൃദം എൽ.ഡി.എഫിന് ദോഷമാകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് മുന്നറിയിപ്പ് നൽകിയെന്നാണ് സൂചന.
തുടർന്ന് വാർത്താസമ്മേളനം വിളിച്ച മേയർ എല്ലാം രാഷ്ടീയമായി കാണുന്നത് ശരിയല്ലെന്ന് വിശദീകരിച്ചു. വികസനത്തിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെ കണ്ടത്. താൻ ഇടതു പക്ഷത്തിന്റെ ഭാഗമാണെന്നും എം.കെ. വർഗീസ് വിശദീകരിച്ചു. അതേസമയം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി മേയറുടെ രാജി ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്. 17, 18 തീയതികളിൽ തൃശൂരിൽ നടക്കുന്ന സി.പി.ഐയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ മേയറെ മാറ്റണമെന്ന ആവശ്യം പ്രമേയമായി അവതരിപ്പിക്കാനുള്ള സാദ്ധ്യതയുമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കൗൺസിലിൽ വരെ സുരേഷ് ഗോപിയോട് മൃദുസമീപനമാണ് മേയർ പുലർത്തിയിരുന്നതെന്നാണ് സി.പി.ഐയുടെ ആക്ഷേപം.
സുരേഷ് ഗോപിയോട് പ്രത്യേക ആഭിമുഖ്യമില്ല
സുരേഷ് ഗോപിയോട് തനിക്ക് പ്രത്യേക ആഭിമുഖ്യമില്ലെന്ന് എം.കെ. വർഗീസ് പറഞ്ഞു. എം.പിയായും എം.എൽ.എയായും ഏത് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ വന്നാലും കോർപറേഷനും ജനങ്ങൾക്കും ഗുണകരമായ പദ്ധതികൾക്ക് നിലകൊള്ളും. മേയർ രാജിവയ്ക്കണമെന്ന സി.പി.ഐ ജില്ലാ സെക്രട്ടറിയുടെയും സ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽ കുമാറിന്റെയും ആവശ്യം എം.കെ. വർഗീസ് തള്ളി. പലപ്പോഴും യാദൃശ്ചികമായാണ് സുരേഷ് ഗോപിയെ കണ്ടതെന്നും മേയർ പറഞ്ഞു.