ഖുറാൻ പഠിക്കാൻ പോയ  പതിനൊന്നുകാരനെ പീഡിപ്പിച്ച ഉസ്താദിന് 56 വർഷം കഠിന തടവ് 

Wednesday 12 June 2024 5:34 PM IST

തിരുവനന്തപുരം : ഖുറാൻ പഠിക്കാൻ പോയ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി പോത്തൻകോട് കല്ലൂരിൽ കുന്നുകാട് ദാറുസ്സലാം വീട്ടിൽ അബ്ദുൽ ജബ്ബാറിനെ (61 വയസ്സ്) 56 വർഷം കഠിനതടവും 75000 രൂപ പിഴയും വിധിച്ചു. പിഴത്തുക അടച്ചിലെങ്കിൽ ഒരു വർഷവും ഏഴ് മാസം കൂടുതൽ കഠിന തടവും അനുഭവിക്കണമെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ വിധിച്ചു. പിഴത്തുക കുട്ടിക്ക് നൽകണം.

2020 ഒക്ടോബർ മാസത്തിനും 2021 ജനുവരിക്കും ഇടയ്ക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ കുട്ടി പ്രതിയുടെ വീട്ടിൽ ഖുറാൻ പഠിക്കാൻ പോകുമായിരുന്നു. ആ സമയം മറ്റ് കുട്ടികളെ വീട്ടിലെ ഹാളിൽ ഇരുത്തി എഴുതാൻ കൊടുത്തതിന് ശേഷം കുട്ടിയെ മാത്രം വീട്ടിലെ മറ്റൊരു മുറിയിൽ വിളിച്ച് വരുത്തി നിരന്തരം പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്. മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തിരുന്നു. കുട്ടി പലപ്പോഴും എതിർത്തെങ്കിലും പ്രതി കൂട്ടാക്കിയില്ല. പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ആരോടും വിവരം പറഞ്ഞില്ല.


ഒടുവിൽ കുട്ടിയുടെ അനുജനെയും പ്രതിയുടെ വീട്ടിൽ പഠിക്കാൻ കൊണ്ടു പോകണം എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ കുട്ടി സമ്മതിച്ചില്ല. തുടർന്ന് വീട്ടുകാർ അനുജനെ കൂടെ കൊണ്ടുപോകാൻ നിർബന്ധിച്ചപ്പോൾ ആണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
പതിനൊന്നുകാരനെ നിരന്തരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.

പ്രോസിക്യൂഷന് വേണ്ടി സെപ്ഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു, 23 രേഖകളും 5 തൊണ്ടിമുതലകളും ഹാജാരാക്കി. പോത്തൻകോട് പൊലീസ് ഉദ്യോഗസ്ഥരായ വി എസ് അജീഷ്, ഡി ഗോപി, ശ്യാം കെ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Advertisement
Advertisement