ക്ളിഫ് ഹൗസിൽ കടക്കാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ അതിക്രമിച്ച് കടക്കൻ ശ്രമിച്ച കേസിലെ പ്രതികളായ അഞ്ച് കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. ഹരിപ്പാട് സ്വദേശി സ്നേഹ, പേട്ട കവറടി സ്വദേശി ദേവിക, കൊല്ലം സ്വദേശി പ്രിയങ്ക, കാട്ടാക്കട സ്വദേശി അഭിരാമി, വെങ്ങാനൂർ സ്വദേശി സജിന പി. സജിൻ എന്നിവർക്കാണ് ആറായിരം രൂപ കെട്ടിവയ്‌ക്കണമെന്ന ഉപാധിയിൽ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടുള്ള നിവേദനവുമായി ഈ മാസം 20നാണ് ഇവർ ക്ളിഫ് ഹൗസിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. ചികിത്സയിലുള്ള പ്രതികൾ തങ്ങളെ പുരുഷ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് മജിസ്ട്രേട്ടിന് പരാതി നൽകിയിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായാൽ ഇവർ മജിസ്ട്രേട്ടിന് നേരിട്ട് മൊഴി നൽകും. പ്രതികൾക്ക് വേണ്ടി അഡ്വ. നന്ദു കിഷോർ ഹാജരായി.