കനിമൊഴി ഡി.എം.കെ പാർലമെന്ററി പാർട്ടി നേതാവ്
ചെന്നൈ: തൂത്തുക്കുടി ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ. കനിമൊഴിയെ ഡി.എം.കെ പാർലമെന്ററി നേതാവായി നിയമിച്ചു. ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ് കനിമൊഴി.
ശ്രീപെരുമ്പത്തൂരിനെ പ്രതിനിധീകരിക്കുന്ന ടി.ആർ ബാലുവിന് പകരമാണ് കനിമൊഴി നിലവിൽ ലോക്സഭയിൽ ഡി.എം.കെയുടെ നേതാവാകുന്നത്.
ചെന്നൈ സെൻട്രൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദയാനിധി മാരൻ ലോക്സഭയിലെ പാർട്ടിയുടെ ഉപനേതാവായിരിക്കുമെന്ന് ഡി.എം.കെ അദ്ധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ വാർത്താകുറിപ്പിൽ അറിയിച്ചു. നീലഗിരി മണ്ഡലത്തിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രി എ.രാജയെ ലോക്സഭയിലെ വിപ്പായും തിരുച്ചി എൻ.ശിവയെ ഡി.എം.കെ രാജ്യസഭ നേതാവായും നിയമിച്ചു.
ഡി.എം.കെ ട്രേഡ് യൂണിയൻ എൽ.പി.എഫ് ജനറൽ സെക്രട്ടറി എം.ഷൺമുഖം രാജ്യസഭയിൽ ഉപനേതാവും മുതിർന്ന അഭിഭാഷകൻ പി.വിൽസൺ രാജ്യസഭയിൽ പാർട്ടി വിപ്പും ആയി പ്രവർത്തിക്കും.