കുട്ടിക്കാലം മുതൽ കാൽപ്പന്തുകളിയിൽ കമ്പം
ചാലക്കുടി: കുട്ടിക്കാലം മുതൽ ഫുട്ബാളെന്നാൽ ഭ്രാന്തായിരുന്നു ചാലക്കുടിക്കാരൻ തുമ്പരത്തി കണ്ടുണ്ണിയുടെ മകൻ ചാത്തുണ്ണിക്ക്. ഗവ.ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ പന്തിന് പിന്നാലെ പായുന്ന ചാത്തുണ്ണി എന്ന ബാലൻ 1950 കളിൽ വേറിട്ട കളിയുടെ കാഴ്ചയൊരുക്കി. പഠനത്തിന് ശേഷം സൈന്യത്തിൽ ചേർന്നതും ഫുട്ബാൾ കളിക്കാരനായി.
അധികം വൈകാതെ നാട്ടിലേയ്ക്ക് തിരിച്ച അദ്ദേഹം കേരളത്തിന് പുറത്തുള്ള വിവിധ ടീമുകൾക്കായി ബൂട്ടണിഞ്ഞു. പിന്നീടുള്ള അദ്ദേഹത്തിന്റെ വളർച്ച പെനാൽറ്റി ഷൂട്ടൗട്ട് പോലെ. കളിക്കളത്തിലെ കരുത്തുറ്റ പിൻനിരക്കാരനായ അദ്ദേഹത്തിന് ദേശീയ മത്സരങ്ങളിലേയ്ക്ക് ഓടിക്കയറാൻ അധികാലം കാത്തിരിക്കേണ്ടി വന്നില്ല. പി.വി.രാമകൃഷ്ണന് ശേഷം ദേശീയ ടീമിലെത്തുന്ന ചാലക്കുടിയിലെ രണ്ടാമത്തെ കളിക്കാരനായി. പിന്നീട് ചാലക്കുടിയിലെ എം.ഒ.ജോസും അദ്ദേഹത്തിന്റെ കൂട്ടാളിയായി ദേശീയ ഫുട്ബാളിലെത്തി.
രണ്ട് പതിറ്റാണ്ടിന് ശേഷം പരിശീലകന്റെ കുപ്പായം അണിഞ്ഞതും കാൽപ്പന്തു കളിയുടെ സുവർണ്ണ കാലഘട്ടമായി. കേരള പൊലീസ് ഫെഡറേഷൻ കപ്പ് നേടിയതും 1979 ലെ കോയമ്പത്തൂർ സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ പ്രകടനവും ചാത്തുണ്ണിയേട്ടന്റെ പരിശീലക പ്രതിഭയുടെ മികവ് തെളിയിച്ചു.
പുതിയ സ്റ്റേഡിയമെന്ന ആഗ്രഹം ബാക്കി വച്ച് മടക്കം
ചാലക്കുടിയിൽ ആധുനിക നിലവാരത്തിലെ ഒരു ഫുട്ബാൾ ഗ്രൗണ്ടെന്ന ആഗ്രഹം ബാക്കിവച്ച് ചാത്തുണ്ണിയേട്ടൻ വിട പറഞ്ഞു. പുത്തുപറമ്പ് മൈതാനിയെന്ന വിഖ്യാതമായിരുന്ന ഗവ.ബോയ്സ് സ്കൂൾ ഗ്രൗണ്ട് ദേശീയപാത ബൈപാസിനായി വെട്ടിമുറിച്ചപ്പോൾ ടി.കെ.ചാത്തുണ്ണി ഉദ്യോഗാർത്ഥം കേരളത്തിനും രാജ്യത്തിനും പുറത്തായിരുന്നു. കാൽപ്പന്തുകളിയിൽ പിച്ചവച്ച മൈതാനം നഷ്ടപ്പെട്ടത് വലിയ ദുരന്തമായി അദ്ദേഹം പിന്നീട് കുറിച്ചിട്ടു. നാട്ടിലെത്തിയതോടെ പുതിയ ഗ്രൗണ്ടിനായുള്ള ആഗ്രഹം, ആവേശമായി മാറ്റിയ ചാത്തുണ്ണി ഇതിനായി പല മന്ത്രിമാരെയും നിരവധി ഉദ്യോഗസ്ഥരെയും കണ്ടു. കഴിഞ്ഞ പിണറായി മന്ത്രിസഭ അനുവദിച്ച സ്കൂൾ സ്റ്റേഡിയത്തിന്റെ നിർമ്മാണം പിന്നീട് വിവാദമായി. രാഷ്ട്രീയ വടംവലിയിലായ ഇതിന്റെ പേരിൽ ചാത്തുണ്ണിയേട്ടൻ നിരാഹാര സമരത്തിനും തയ്യാറായി. പിന്നെയും നൂലാമാലകളിൽ തട്ടി സ്റ്റേഡിയം നിർമ്മാണം ഇതിയും യാഥാർത്ഥ്യമായില്ല.
എല്ലാം ഫുട്ബാൾ മയം
ചാത്തുണ്ണിക്ക് പ്രാണ വായുവായിരുന്നു ഫുട്ബാൾ. ഇക്കാരണത്താൽ പൊലീസ് സ്റ്റേഷൻ റോഡിലെ തന്റെ വീടിന്റെ പേര് ബോൾ ഭവൻ എന്നാക്കി. പേര് മാത്രമല്ല, വീട് നിറയെ പന്തും. യഥാർത്ഥ ഫുട്ബാളും അലങ്കാര വസ്തുക്കളിലെ ഗോളക രൂപങ്ങളും കൊണ്ട് വീട് തിങ്ങി നിറഞ്ഞു. പൂമുഖത്തെ ചെടിച്ചട്ടികളും തൊടിയിലെ പൂങ്കാവനത്തിലും ഫുട്ബാളിനായിരുന്നു സ്ഥാനം. ക്ലബ്ബുകളും സംഘടനകളും സമ്മാനിച്ചവയ്ക്ക് പുറമേ തന്റെ കളികളിൽ ഉപയോഗിച്ചിരുന്ന പന്തുകളും വീടിനകത്തുണ്ട്. ചാത്തുണ്ണിയുടെ ദൈനംദിന ജീവിതത്തിലെ ഫുട്ബാൾ ഭ്രമത്തിന് ഭാര്യ സ്വർണ്ണലതയും ഒപ്പംകൂടി. അമ്മച്ചി എന്ന വിളി കേട്ടാൽ അതിഥികളെ സത്കരിക്കാൻ മുന്നേ അവരെത്തും.
കളിക്കളത്തിലെ ചാത്തുണ്ണി സാറിനേക്കാൾ മികച്ചതായിരുന്നു പരിശീലനത്തിലെ അദ്ദേഹത്തിന്റെ വൈഭവം. കളിക്കാരുടെ കഴിവും മനസും വായിച്ചെടുക്കാൻ പ്രത്യേക കഴിവുണ്ടായിരുന്നു. എല്ലാവർക്കും കായിക പരിശീലനത്തോടൊപ്പം സ്നേഹവും സഹായവും വാരിക്കോരി നൽകി. ഇതെല്ലാം കൊണ്ടാണ് ഇന്നും അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങൾ അദ്ദേഹത്തിന്റെ സന്തത സഹചാരികളാകുന്നത്.
സി.വി.പാപ്പച്ചൻ.
ഫുട്ബാൾ രംഗത്ത് കനത്ത നഷ്ടമാണ് ടി.കെ.ചാത്തുണ്ണിയുടെ വേർപാട്. ജില്ലയിലെ കായിക വളർച്ചയ്ക്ക് അദ്ദേഹം ഒട്ടനവധി സംഭാവനകൾ നൽകി.
കെ.ആർ.സാംബശിവൻ.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്.