വർക്കലയിൽ വീശിയടിച്ച കാറ്റിൽ അൻപത് വീടുകൾക്ക് നാശം

Thursday 13 June 2024 1:47 AM IST

വർക്കല: തീരദേശ മേഖലയിൽ ചിലക്കൂർ, വെട്ടൂർ ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ വൻ നാശനഷ്ടം. വെട്ടൂർ ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡിലെ ചിലക്കൂർ ഫിഷർമാൻ കോളനിയിലും ഊറ്റുകുഴി, ചാലക്കര പ്രദേശത്തുമാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ശക്തമായ കാറ്റ് വീശിയത്. ചുഴലിക്കാറ്റിന് സമാനമായ രീതിയിൽ രൂപപ്പെട്ടുവെന്നും 5 മിനിട്ടോളം ഇത് നീണ്ടുനിന്നുവെന്നും നാട്ടുകാർ പറയുന്നു. ശക്തമായ കാറ്റ് പ്രദേശമാകെ നാശം വിതച്ചിട്ടും ആളപായമില്ല.

നാല്പതോളം വീടുകളാണ് ഫിഷർമാൻ കോളനിയിലുള്ളത്. സിമെന്റ് ഷീറ്റുകൾ മേഞ്ഞ രണ്ട് വീടുകളുടെ മേൽക്കൂരകൾ പൂർണമായും, 27 ഓളം വീടുകൾ ഭാഗികമായി തകർന്നു. തകരഷീറ്റുകൾ പാകിയ വീടുകളുടെ മേൽക്കൂരകളിൽ പലതും കാറ്റിൽ പറന്നുപോയി.

മുപ്പതിലധികം വീടുകളാണ് ചാലക്കര ഭാഗത്തുള്ളത്. ഇതിൽ പകുതിയോളം വീടുകൾ ഭാഗികമായി തകർന്നു. ചിലക്കൂർ ജുമാ മസ്ജിദിന്റെ ഭാഗത്തെ പള്ളിയുടെ പുരയിടത്തിൽ നിന്ന തേക്ക് കടപുഴകി ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്ക് വീണു. പലയിടത്തും മരംവീണ് ഗതാഗതം പൂർണമായും സ്തംഭിച്ചു. വൈദ്യുതി വിതരണവും മുടങ്ങി. പ്രദേശത്തെയും ഇടറോഡുകളിലെയും മരങ്ങൾ വീണ് പത്തോളം പോസ്റ്റുകൾ ഒടിഞ്ഞു. വീടുകൾക്ക് മുകളിലും റോഡിലും വീണ മരങ്ങൾ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മുറിച്ചുമാറ്റി.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഊറ്റുകുഴി ഭാഗത്ത് നൂറിലധികം മരങ്ങളാണ് കടപുഴകിയത്. അഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു. വെട്ടൂർ മില്ലുമുക്കിൽ ഗിരീഷിന്റെ വീടിന് മുകളിലൂടെ മരം വീണ് വീടിന്റെ ഒരു ഭാഗം തകർന്നു. വില്ലേജ്, താലൂക്ക്, റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.

ഫിഷർമാൻ കോളനിയിൽ 27 ഓളം വീടുകൾ ഭാഗികമായും രണ്ട് വീടുകളുടെ മേൽക്കൂരകൾ പൂർണമായും തകർന്നു

ചാലക്കരയിൽ മുപ്പത് വീടുകളിൽ 15ഓളം വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ കടപുഴകി,​ പോസ്റ്റുകൾ ഒടിഞ്ഞു

ഊറ്റുകുഴിയിൽ അഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ കടപുഴകി.

 വീശിയത് ചുഴലിക്കാറ്റെന്ന്

സമുദ്രനിരപ്പിൽ നിന്നു ഏതാണ്ട് 30 മീറ്ററോളം ഉയർന്നാണ് ഫിഷർമാൻ കോളനി സ്ഥിതിചെയ്യുന്നത്. കുന്നിൻചെരുവിൽ ശക്തമായ ചുഴലിക്കാറ്റ് രൂപപ്പെട്ട് കുന്നിൻ മുകളിലേക്ക് ഉയരുകയും പെട്ടെന്ന് ജനവാസ മേഖലയിലേക്ക് പടരുകയുമാണ് ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. കുന്നിൻ മുകളിൽ നിന്നും 50 മീറ്ററലധികം ഉള്ളിലേക്കാണ് ശക്തമായ കാറ്റ് വീശിയത്. നിമിഷനേരം കൊണ്ട് കൊടുങ്കാറ്റ് വൻനാശം വിതച്ചു.

Advertisement
Advertisement