ഐസ്ക്രീം കഴിക്കുന്നതിനിടെ ഡോക്ടറുടെ വായിൽ തടഞ്ഞത് മനുഷ്യന്റെ വിരൽ, ഓർഡർ ചെയ്തത് ഓൺലൈനിൽ

Thursday 13 June 2024 11:47 AM IST

മുംബയ്: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ. മുംബയിലെ ഡോക്ടറും മലാഡ് സ്വദേശിയുമായ ഒർലെം ബ്രെൻഡൻ സെറാവോ എന്ന ഇരുപത്തേഴുകാരിക്കാണ് ബട്ടർ സ്കോച്ച് ഐസ്ക്രീമിൽ നിന്ന് വിരൽ ലഭിച്ചത്. ഡോക്ടറുടെ സഹോദരിയാണ് 'Zepto' എന്ന ആപ്പുവഴി ഐസ്ക്രീമും മറ്റുചില പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്തത്. ലഭിച്ച ഐസ്ക്രീമിൽ ഒന്നാണ് ഡോക്ടർ കഴിച്ചത്.

കഴിച്ചുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ നാവിൽ എന്തോ തടയുന്നതായി തോന്നിയെന്നും പരിശോധിച്ചപ്പോഴാണ് അത് വിരലാണെന്ന് മനസിലായതെന്നുമാണ് ഡോക്ടർ പറയുന്നത്. എന്നാൽ രുചിവ്യത്യാസം അനുഭവപ്പെട്ടില്ലെന്നും അവർ പറഞ്ഞു. വിരലിന്റെ ഭാഗം കണ്ടെത്തുമ്പോഴേക്കും ഐസ്ക്രീമിന്റെ പകുതിയോളം കഴിക്കുകയും ചെയ്തിരുന്നു. സംഭവം ഉടൻതന്നെ പൊലീസിനെ അറിയിക്കുകയും വിരലിന്റെ ഭാഗവും ശേഷിച്ച ഐസ്ക്രീമും തെളിവിനായി കൈമാറുകയും ചെയ്തു. ഐസ്ക്രീമിൽ നിന്ന് ലഭിച്ചത് വിരലിന്റെ ഭാഗമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ശക്തമായ അന്വേഷണം ഉണ്ടാകുമെന്നുമാണ് പൊലീസ് പറയുന്നത്. ഐസ്ക്രീം നിർമ്മിച്ച് പാക്കുചെയ്ത സ്ഥലവും പരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തെക്കുറിച്ച് ഐസ്ക്രീം കമ്പനിയോ വിതരണക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐസ്ക്രീം നിർമ്മിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളികളിൽ ആരു‌ടെയെങ്കിലും മുറിഞ്ഞുപോയ വിരലിന്റെ ഭാഗമാണോ ഇതെന്നും സംശയമുണ്ട്.

ഐസ്ക്രീമിൽ മാലിന്യങ്ങൾ കണ്ടെത്തിയെന്ന വാർത്തകൾ നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മനുഷ്യ ശരീരഭാഗം കണ്ടെത്തുന്നത് അത്യപൂർവമാണ്.ചില ഐസ്ക്രീമുകൾ ഉണ്ടാക്കുന്നത് തീരെ വൃത്തിയില്ലാത്ത അന്തരീക്ഷത്തിലാണ്. ഇത് വ്യക്തമാക്കുന്ന നിരവധി വീഡിയോകളും പുറത്തുവന്നിരുന്നു.

Advertisement
Advertisement