നീറ്റ് ഗ്രേസ് മാർക്ക് വിവാദം; 1563  പേരുടെ സ്‌കോർ കാർഡുകൾ റദ്ദാക്കി റീടെസ്റ്റ് നടത്തും, പരീക്ഷ ഈ മാസം

Thursday 13 June 2024 11:58 AM IST

ന്യൂഡൽഹി: നീറ്റ് യു ജി ക്രമക്കേട് വിവാദത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. നീറ്റ് 2024 പരീക്ഷയിൽ 1563 പേർക്കാണ് ഗ്രേസ് മാർക്ക് ലഭിച്ചത്. ഇവർക്ക് റീടെസ്റ്റിനുള്ള ഓപ്‌ഷൻ നൽകുമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച പ്രസ്‌താവനയിൽ കേന്ദ്രം വ്യക്തമാക്കി.

പുനഃപരീക്ഷ നടത്താൻ സ്വീകരിച്ച നടപടികളും കേന്ദ്രം കോടതിയെ അറിയിച്ചു. ഗ്രേസ് മാർക്ക് ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ജൂൺ 10,11,12 തീയതികളിൽ കമ്മിറ്റി യോഗം ചേർന്നു. കമ്മിറ്റിയുടെ നിർദേശപ്രകാരം ആരോപണമുയർന്നവരുടെ സ്‌കോർ കാർഡുകൾ റദ്ദാക്കും. റീടെസ്റ്റ് നടത്താനുള്ള എൻടിഎ ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. ഈ മാസം 23നാണ് പരീക്ഷ നടത്തുന്നത്. 30ന് ഫലം പ്രഖ്യാപിക്കും.

യുപിഎസ്‌ഇ മുൻ ചെയർമാൻ അദ്ധ്യക്ഷനായ നാലംഗസമിതിയാണ് ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്ക് പുനഃപരീക്ഷ നടത്താനുള്ള സാദ്ധ്യത പരിശോധിച്ചത്. നീറ്റ് യു ജി ക്രമക്കേട് വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. ചെറിയ വിഷയമല്ലിത്. പരീക്ഷാനടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി മറുപടി പറഞ്ഞേ തീരൂവെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, അഹ്സാനുദ്ദിൻ അമാനുള്ള എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കിയിരുന്നു. ചോദ്യപേപ്പർ ചോർന്നതിനാൽ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

പരീക്ഷാഫലം പ്രഖ്യാപിക്കും മുൻപ് തന്നെ ഹർജികളെത്തിയിരുന്നു. ഫലം പുറത്തുവന്നപ്പോൾ ഗ്രേസ് മാർക്ക് വിവാദവുമുയർന്നു. എം.എസ്.എഫ് ഉൾപ്പെടെ ഹർജി സമർപ്പിച്ചു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് ഹർജികളിൽ ആരോപിച്ചത്. ഒ.എം.ആർ ഷീറ്റ് നൽകാൻ വൈകിയതിനാൽ ആറു സെന്ററുകളിൽ ഗ്രേസ് മാർക്ക് നൽകിയെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

Advertisement
Advertisement