തോരാ കണ്ണീർ, തീരാ നോവ്

Saturday 15 June 2024 12:51 AM IST

കോട്ടയം : സ്‌റ്റെഫിനും, ശ്രീഹരിയും, ഷിബുവുമായുള്ള വിമാനം നെടുമ്പാശേരിയിലേക്ക് പറന്നിറങ്ങുമ്പോൾ പ്രിയപ്പെട്ടവരുടെ ഉള്ളം വിങ്ങി. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കാത്തുനിന്നവർക്കിടയിൽ നിന്ന് ഉയർന്നത് കൂട്ടനിലവിളി. പ്രവാസികൾ പതിവ് അവധിയ്ക്ക് നാട്ടിലെത്തുമ്പോഴുള്ള അന്തരീക്ഷമായിരുന്നില്ല അവിടെ തളംകെട്ടി നിറഞ്ഞിരുന്നത്. ചോക്ലേറ്റും, സമ്മാനപ്പൊതിയുമായി ബന്ധുക്കളെയും, സുഹൃത്തുക്കളെയും കെട്ടിപ്പുണരേണ്ടവർ പൊതിഞ്ഞ പേടകത്തിൽ സ്വപ്നങ്ങൾ ബാക്കിയാക്കി ചേതനയറ്റ് കിടക്കുകയാണ്. ഉറ്റവർക്ക് തിരിച്ച് കൊടുക്കാനുള്ളതാകട്ടെ കണ്ണീരിൽ ചാലിച്ച ഒരുപിടി സ്നേഹ പുഷ്പങ്ങൾ...ഇതിനിടയിൽ പലരും നെഞ്ച് പൊട്ടിക്കരഞ്ഞു. ഹൃദയം നുറുങ്ങുന്ന വേദനയോടെ മൂവരുടേയും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. സ്‌റ്റെഫിന്റെ മൃതദേഹം മാങ്ങാനം മന്ദിരം ആശുപത്രിയിലെയും, ശ്രീഹരിയുടെ മൃതദേഹം തുരുത്തി യൂദാപുരം ആശുപത്രിയിലെയും, ഷിബുവിന്റെ മൃതദേഹം തിരുവല്ല ആശുപത്രിയിലെയും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിമാനമിറങ്ങിയാലുടൻ വീടണയാൻ വെമ്പൽ കൊള്ളുന്ന മൂന്നു മനസുകളാണ് വീടുകൾക്ക് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രി മോർച്ചറികളിൽ മയങ്ങുന്നത്. കണ്ണീരല്ലാതെ ഒപ്പമുള്ളവർക്ക് ഒന്നും നൽകാനാകുന്നില്ല. ഇഷ്ടവിഭവങ്ങളൊരുക്കി പ്രിയപ്പെട്ടവനെ ഒരുനോക്കു കാണാൻ കൊതിക്കുന്നവർ ദിവസങ്ങളായി ഊണും ഉറക്കവുമില്ലാതെ വിങ്ങുകയാണ്. മൂവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഇന്നലെ പുലർച്ചെ തന്നെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. മറ്റുവള്ളവർക്കൊപ്പം ഇവരുടെയും മൃതദേഹങ്ങൾ

പൊലീസ് അകമ്പടിയോടെ നാട്ടിലേക്ക്. വീട്ടുകാരുടെ ആവശ്യാനുസരണമാണ് അവർ ആവശ്യപ്പെട്ട ആശുപത്രികളിലെ മോർച്ചറികളിലേക്ക് മാറ്റിയത്. ഇവിടെയും ഒരുനോക്കുകാണാൻ വൻജനാവലിയാണ് തടിച്ചുകൂടിയത്.

Advertisement
Advertisement