ടാറ്റൂ കണ്ട് ശ്രീഹരിയെ തിരിച്ചറിഞ്ഞ് അച്ഛൻ
Saturday 15 June 2024 1:01 AM IST
കോട്ടയം : ലോകത്തൊരച്ഛനും അനുഭവിക്കാത്ത മാനസികാഘാതമായിരുന്നു കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച ശ്രീഹരിയുടെ അച്ഛൻ പ്രദീപിന് അനുഭവിക്കേണ്ടി വന്നത്. ഫ്ളാറ്റിൽ മകൻ ഉൾപ്പെട്ടിട്ടുണ്ടെന്നറിഞ്ഞ് പ്രാർത്ഥനയോടെ പോകുമ്പോൾ പൊള്ളിയും വീർത്തും രൂപം മാറിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു . ഒടുവിൽ കൈയിലെ ടാറ്റൂ നോക്കി മകനാണെന്ന് വേദനയോടെ പ്രദീപ് ഉറപ്പിച്ചു. ''അവന്റെ മുഖമാകെ വീർത്തും മുക്കിനും ചുറ്റും കരിപിടിച്ച നിലയിലുമായിരുന്നു. എനിക്ക് അവനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഞാൻ അവരോട് പറഞ്ഞു, അവന്റെ കൈയിൽ ഒരു ടാറ്റൂ ഉണ്ട്. അങ്ങനെയാണ് തിരിച്ചറിഞ്ഞത്'' കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പ്രദീപ് പറഞ്ഞു. കുവൈറ്റിൽ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന പ്രദീപ് മകനെ കഴിഞ്ഞയാഴ്ച കൊണ്ടുപോകുമ്പോൾ സ്വപ്നങ്ങളും ഒരുപാടുണ്ടായിരുന്നു. പക്ഷേ,വിധി കാത്തുവച്ചത് മറ്റൊന്നും.