ഉത്തരാഖണ്ഡിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് 14 മരണം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 14 പേർക്ക് ദാരുണാന്ത്യം. 12 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശ് എയിംസിലെത്തിച്ചു. മരിച്ചവരിൽ ആറ് പേർ സ്ത്രീകളാണ്. രുദ്രപ്രയാഗിലെ റൈതോലിക്ക് സമീപം ഋഷികേശ്-ബദ്രിനാഥ് ദേശീയപാതയിൽ ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി 11ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ചോപ്തയിലേക്ക് പോവുകയായിരുന്നു ടെമ്പോ ട്രാവലർ. നിയന്ത്രണം വിട്ട ബസ് 1500-2000 അടിയിലേക്ക് വീണ് അളകനന്ദ നദിയിലേക്ക് പതിക്കുകയായിരുന്നു. പത്ത് പേർ സംഭവസ്ഥലത്തുവച്ച് മരിച്ചു.
ചോപ്തയിലേക്ക് പോയ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഭൂരിഭാഗവും ഡൽഹി സ്വദേശികളാണ്.
അപകടത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ധാമി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.