തൃത്താലയിൽ എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; 19കാരൻ അറസ്റ്റിൽ
പാലക്കാട്: തൃത്താലയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാർ കയറ്റിയ സംഭവത്തിൽ പ്രതി പിടിയിൽ. ഞാങ്ങാട്ടിരി സ്വദേശിയായ അലൻ (19) ആണ് അറസ്റ്റിലായത്. വാഹനപരിശോധനയ്ക്കിടെ അലൻ തൃത്താല എസ്ഐ ശശികുമാറിനെ കാറിടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ എസ്ഐ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
പുഴയുടെ സമീപത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പട്രോളിംഗ് സംഘം അവിടെ എത്തിയത്. കാറിലുണ്ടായിരുന്ന യുവാക്കളോട് കാര്യങ്ങൾ തിരക്കാൻ പോകുന്നതിനിടെ കാർ പെട്ടെന്ന് പുറകിലോട്ടെടുത്തു. ഇതോടെ പൊലീസുകാർ ഒഴിഞ്ഞുമാറി. ഈ സമയത്ത് പരിക്കേറ്റ ശശികുമാറും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കാറിന്റെ മുന്നിലേക്ക് നിന്നു. ഈ സമയത്ത് അലൻ എസ്ഐയെ ഇടിച്ചുവീഴ്ത്തി കാറുമായി കടന്നുകളയുകയായിരുന്നു.
ഈ സമയത്ത് എസ്ഐ കാറിന്റെ അടിയിൽപ്പെട്ടെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ പറഞ്ഞത്. എന്നാൽ 19കാരൻ വാഹനം നിർത്താതെ ശരീരത്തിലൂടെ കയറ്റിയിറക്കി കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തന് പിന്നാലെ ഒളിവിൽ പോയ അലനെ ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് ചെയ്യുന്നത്. സംഭവം നടക്കുന്ന സമയത്ത് യുവാവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാളെക്കുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്.