തുണി മടക്കിവയ്‌ക്കാൻ വൈകി, കൊല്ലത്ത് 10വയസുകാരിയെ പിതാവ് മർദിച്ച് തോളെല്ലൊടിച്ചു

Monday 17 June 2024 3:52 PM IST

കൊല്ലം: തുണി മടക്കി വയ്‌ക്കാൻ വൈകിയെന്നാരോപിച്ച് കൊല്ലത്ത് പത്ത് വയസുകാരിയെ ക്രൂരമായി മർദിച്ച് തോളെല്ലൊടിച്ച് പിതാവ്. കൊല്ലം കുണ്ടറയിലാണ് സംഭവം. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഇയാൾ കുട്ടിയെ ക്രൂരമായി മർദിച്ചത്. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി ഇയാൾ മദ്യപിക്കുന്നതിനിടെ, കട്ടിലിൽ കിടന്നിരുന്ന തുണി മടക്കിവയ്‌ക്കാൻ മകളോട് ആവശ്യപ്പെട്ടു. തുണി മടക്കിവയ്‌ക്കാൻ വൈകിയെന്ന് പറഞ്ഞായിരുന്നു ക്രൂരമർദനം. കുട്ടിയുടെ തോളെല്ലും കൈയും ഒടിഞ്ഞിട്ടുണ്ട്. കഴുത്തിന്റെ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. തലയും മുഖവും വാതിലിൽ ഇടിച്ചുവെന്നും തോളിൽ ചവിട്ടിയെന്നും കുട്ടി പറഞ്ഞു.

കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്താണ് ക്രൂരമർദനം ഉണ്ടായത്. സംഭവസമയത്ത് കുട്ടിയും അനിയത്തിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീണതിനെ തുടർന്നാണ് പരിക്കേറ്റുവെന്നാണ് തന്നോട് പറഞ്ഞതെന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. ആശുപത്രിയിൽ കാണിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് തന്നെ അച്ഛൻ മർദിച്ചതെന്നാണ് കുട്ടി അമ്മയോട് പറയുന്നത്.

ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മകളെ മർദിച്ചത്. ആ കേസിലെ സാക്ഷിയാണ് പത്ത് വയസുകാരിയായ മകൾ. അതിന്റെ വൈരാഗ്യമാണോ മർദനത്തിന് കാരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമവും വധശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.