ചിത്തിര മാസത്തിൽ ജനിച്ച കുട്ടി കുടുംബത്തിന് ദോഷം; പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കിക്കൊന്നു
ചെന്നെെ: പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കിക്കൊന്നു. തമിഴ്‌നാട് അരിയല്ലൂരിലാണ് സംഭവം നടന്നത്. അന്ധവിശ്വാസത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. 38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊന്നത്.
സംഭവത്തിൽ മുത്തച്ഛൻ വീരമുത്തു (58) അറസ്റ്റിലായിട്ടുണ്ട്. ചിത്തിര മാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കൊല നടത്തിയത്. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കൊല നടത്തിയതെന്ന് വീരമുത്തു പൊലീസിന് മൊഴി നൽകി. മൂന്നു ദിവസം മുൻപാണ് കുട്ടിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ജ്യോതിഷിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജ്യോതിഷി അറസ്റ്റിലായിട്ടില്ല. കുടുംബത്തിലെ മറ്റാർക്കും കൊലപാതകത്തെക്കുറിച്ച് അറിവില്ലെന്നാണ് പൊലീസ് പറയുന്നത്.