ഭീതിയുടെ രണ്ടാം ചലനം

Wednesday 19 June 2024 1:58 AM IST

രണ്ടു ദിവസം തുടർച്ചയായി ഭൂചലനമുണ്ടായതിന്റെ ആശങ്കയും ഭയവും തൃശൂരിലേയും പാലക്കാട്ടേയും ജനങ്ങളിൽ വിട്ടൊഴിഞ്ഞിട്ടില്ല. പ്രളയവും വരൾച്ചയും ചുഴലിക്കാറ്റും കൊവിഡുമെല്ലാം സൃഷ്ടിച്ച ആഘാതം മനസിൽ ഇപ്പോഴും ശേഷിക്കുമ്പോഴാണ് ഭൂചലനമെന്ന മറ്റൊരു പ്രകൃതിദുരന്തം കൺമുന്നിൽ വന്നുനിൽക്കുന്നത്. തൃശൂരിൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ ഭൂചലനമുണ്ടായതിനു പിന്നാലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച പുലർച്ചെയും ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി. ഭൂചലനത്തിൽ കുന്നംകുളത്തെ പരിസരങ്ങളിലുളള വീടുകളുടെ മുകൾ ഭിത്തികൾ വിണ്ടു. തീവ്രത കുറഞ്ഞ തുടർചലനമാണെന്നും യാതൊരു ആശങ്കയും വേണ്ടെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുമ്പോഴും വിളളൽ വീണ ഭിത്തിയുളള വീടുകളിൽ എങ്ങനെ കഴിയുമെന്ന അവരുടെ ചോദ്യത്തിന് ആർക്കും ഉത്തരമില്ല. ഇനിയൊരു ചലനം കൂടിയുണ്ടായാൽ വീട് അപ്പാടെ തകർന്നുവീഴുമോ എന്ന ആശങ്കയും അവരിൽ നിഴലിക്കുന്നു. റിക്ടർ സ്കെയിലിൽ 2.9 ആണ് ഞായറാഴ്ചത്തെ ഭൂചലനത്തിന്റെ തീവ്രത. കുന്നംകുളം, ഗുരുവായൂർ, കാട്ടകാമ്പാൽ, എരുമപ്പെട്ടി, ചൊവ്വന്നൂർ, വേലൂർ, കടവല്ലൂർ, പോർക്കുളം തുടങ്ങിയ മേഖലകളിലാണ് ഞായറാഴ്ച പുലർച്ചെ 3.55ന് ഭൂചലനം അനുഭവപ്പെട്ടത്. പാവറട്ടി വെണ്മേനാടാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി രേഖപ്പെടുത്തിയിരുന്നത്. പുലർച്ചെയുണ്ടായ ചലനം പലരും അറിഞ്ഞിരുന്നില്ല. ഇതിന്റെ പ്രഭവകേന്ദ്രവും അറിഞ്ഞിട്ടില്ല. തീവ്രത മൂന്നിൽ താഴെയുള്ള ചലനമായതിൽ പ്രഭവകേന്ദ്രം അടക്കമുള്ള വിവരങ്ങൾ ലഭിക്കില്ല. വീടുകൾക്കോ മറ്റോ ഉണ്ടാകുന്ന നാശനഷ്ടം അറിയിക്കണമെന്ന് റവന്യൂ അധികൃതരും തദ്ദേശ സ്ഥാപന മേധാവികളും അറിയിച്ചിട്ടുണ്ട്. കസേരകൾ ഇളകുന്നതായി തോന്നിയെന്നും അടുക്കളയിലെ പാത്രങ്ങൾ ഇളകിയതായും നാട്ടുകാർ പറയുന്നു. റവന്യൂ, ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞവർഷവും തൃശൂരിൽ ഭൂചലനമുണ്ടായിരുന്നു.

ചെറിയ തുടർചലനങ്ങൾ നല്ലത്

ചെറിയ ചലനങ്ങൾ ഉണ്ടാകുമ്പോൾ വലിയ ചലനങ്ങൾ ഒഴിവാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തീവ്രത മൂന്നിന് മുകളിൽ വരുന്നത് മാത്രമേ ഗൗരവത്തോടെ കാണേണ്ടതുള്ളൂവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ദുരന്തനിവാരണ അതോറിറ്റി ഹസാർഡസ് റിസ്‌ക് അനലിസ്റ്റ് ജി.എസ്.പ്രദീപ് പറയുന്നു. വിദഗ്ദ്ധരുടെ അഭിപ്രായം തേടിയ റവന്യൂമന്ത്രി കെ.രാജനും പറയുന്നത് അതുതന്നെ. ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ തുടർനടപടി സ്വീകരിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേർന്നിട്ടുണ്ട്. കുന്നംകുളം താലൂക്കിലെ എരുമപ്പെട്ടി, പഴഞ്ഞി മേഖലയിൽ 15ന് രാവിലെ എട്ടേകാലോടെയുണ്ടായ ഭൂചലനം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മൂന്നായാണ് രേഖപ്പെടുത്തിയത്. ഇത് ഒരു മുഴക്കത്തോടെ നാല് സെക്കൻഡ് നീണ്ടതായും, ഒബ്‌സർവേറ്ററിയിൽ വെണ്മേനാട് പ്രഭവകേന്ദ്രം കാണിച്ചതായും അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഭൂചലനങ്ങൾ പ്രവചിക്കുന്നതിന് നിലവിൽ സാങ്കേതിക വിദ്യകൾ ഇല്ലാത്ത സാഹചര്യത്തിൽ, പ്രദേശത്ത് ആവശ്യമായ ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എവിടെയെങ്കിലും പ്രത്യേക സാഹചര്യമുള്ളതായി അറിവായാൽ ഉടനെ പഞ്ചായത്ത്, ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സന്ദർശനം നടത്തി റിപ്പോർട്ട് ചെയ്യാനും തഹസിൽദാർമാർക്കും, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർക്കും നിർദ്ദേശം നൽകി.

അനാവശ്യ പ്രചരങ്ങൾ ഒഴിവാക്കണം

നവമാദ്ധ്യമങ്ങളിൽ ജനങ്ങൾക്ക് പരിഭ്രാന്തിയുണ്ടാക്കുന്ന വിധത്തിലുള്ള സന്ദേശം പ്രചരിക്കുന്നത് തടയാനും, അനാവശ്യപ്രചരണം നടത്തുന്നത് ഒഴിവാക്കാനും ആവശ്യമായ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിലും തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ആനക്കര, തൃത്താല മേഖലയിലാണ്  ഭൂചലനമുണ്ടായത്. സെക്കൻഡുകൾ മാത്രമായിരുന്നു ഭൂചലനത്തിന്റെ ദൈർഘ്യം.  ശനിയാഴ്ച രാവിലെ കുമരനെല്ലൂർ, പരുതൂർ, കപ്പൂർ, തിരുമിറ്റക്കോട് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടർചലനങ്ങളുടെ കാരണം മനസിലാക്കി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭൂചലനത്തിന്റെ മുന്നറിയിപ്പ് നൽകാൻ സംവിധാനങ്ങളില്ല എന്നത് എടുത്തുപറയേണ്ടതുണ്ട്. ദുരന്ത നിവാരണവകുപ്പ് പരിശോധിച്ച് നൽകുന്ന റിപ്പോർട്ടുകളാണ് സർക്കാരിന് ലഭിക്കുന്ന ആധികാരികവിവരം. ഭൂമിക്ക് അടിയിൽ കടുത്ത മർദ്ദമുണ്ടാകുമ്പോഴാണ് ചലനം അനുഭവപ്പെടുന്നത്. അത് എപ്പോൾ, എവിടെ സംഭവിക്കുമെന്ന് പറയാനുളള സംവിധാനം കണ്ടെത്താൻ ശാസ്ത്രലോകം വളർന്നിട്ടില്ലെന്ന് ചുരുക്കം.

എന്തിനോ വേണ്ടി ഒരു മാപിനികേന്ദ്രം

മൂന്ന് പതിറ്റാണ്ട് മുൻപേ തുടർച്ചയായ ഭൂചലനങ്ങളുണ്ടായിരുന്ന വരവൂർ ദേശമംഗലം തലശ്ശേരി ആറങ്ങോട്ടുകര മേഖല പിന്നീട് ഭീതിയിൽ നിന്നൊഴിഞ്ഞെങ്കിലും വീണ്ടും ആ സ്ഥലങ്ങളിൽ ആശങ്ക ഉയരുന്നുണ്ട്. പക്ഷേ, അവിടുത്തെ ഭൂചലന നിരീക്ഷണ കേന്ദ്രമാണെങ്കിൽ ഇപ്പോഴും നോക്കുകുത്തി. തീർത്തും അശാസ്ത്രീയമായി പാതയോരത്ത് സ്ഥാപിച്ച ഭൂകമ്പ മാപിനിയിൽ വാഹനങ്ങൾ കടന്ന് പോകുമ്പോൾ വരെ പ്രകമ്പനം രേഖപ്പെടുത്തും. ഇതോടെ ലക്ഷ്യം അകലെയായി. ജനങ്ങളുടെ ആശങ്ക കൂട്ടുന്ന ഉപകരണമായി സീസ്‌മോ ഗ്രാഫ് മാറിയതോടെ ഭൗമശാസ്ത്രജ്ഞരായ സി.പി.രാജേന്ദ്രനും കുശലാ രാജേന്ദ്രനും സ്ഥലം സന്ദർശിച്ച് ഉപകരണങ്ങൾ 2000 ൽ പീച്ചിയിലേക്ക് മാറ്റി. അങ്ങനെ കെട്ടിടം അനാഥമായി. സാമൂഹ്യവിരുദ്ധരുടെ താവളമായി. ജനങ്ങൾക്ക് ഗുണപ്രദമായ ഒരിടമാക്കി കെട്ടിടത്തെ മാറ്റണമെന്ന ജനകീയ മുറവിളി ശക്തമായെങ്കിലും ഒന്നും നടന്നില്ല. ഭയാശങ്കയിൽ കഴിഞ്ഞിരുന്ന ആ പഴയ കാലം മറന്ന് വരുന്നതിനിടയിലാണ് വീണ്ടും ഭൂചലനമുണ്ടായത്. കാൽനൂറ്റാണ്ടിന്റെ സ്മാരകം ഭൂചലന നിരീക്ഷണകേന്ദ്രം സ്ഥാപിച്ച് 25 വർഷം കഴിഞ്ഞു. നിരന്തരമായ ഭൂചലനമുണ്ടായപ്പോൾ അതിന്റെ പ്രഭവകേന്ദ്രം തലശ്ശേരിയിലാണെന്ന് കണ്ടെത്തിയതോടെയാണ് 1998ൽ തലശ്ശേരിയിൽ സ്ഥിതി ചെയ്തിരുന്ന ബാക്ട് ക്ലബ്ബ് പൊളിച്ചുനീക്കിയാണ് അവിടെ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. താത്കാലിക ജീവനക്കാരനെയും നിയമിച്ചു. ചെലവ് ഏതാണ്ട് 5 ലക്ഷം രൂപയായിരുന്നു. നിർമ്മിച്ചത് തൃശൂർ നിർമ്മിതികേന്ദ്രവും. മൂന്ന് പതിറ്റാണ്ട് മുമ്പ് തുടർച്ചയായി ചലനം അനുഭവപ്പെട്ടപ്പോൾ സ്ഥിതിഗതികൾ പഠിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ സംഘം പഠന പ്രവർത്തനങ്ങൾക്കായി ദേശമംഗലത്തെത്തി. ഒട്ടേറെ നിർദ്ദേശം അവർ മുന്നോട്ട് വെച്ചു. അതിലൊന്നായിരുന്നു ഭൂചലന നിരീക്ഷണ കേന്ദ്രം. 1998 ഡിസംബർ 26ന് അന്നത്തെ എം.പിയായിരുന്ന എസ്.അജയകുമാറാണ് ഉദ്ഘാടനം ചെയ്തത്. കളക്ടറായിരുന്ന രാജു നാരായണസ്വാമിയായിരുന്നു അദ്ധ്യക്ഷൻ. മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനും പങ്കെടുത്തിരുന്നു. ദേശമംഗലം തലശ്ശേരി മേഖലയിൽ നിരവധി സർക്കാർ ഓഫീസുകളും തലശ്ശേരി ഗ്രാമീണ വായനശാലയുമൊക്കെ ഇപ്പോഴും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ഇവിടെ പൊലീസ് ഔട്ട് പോസ്റ്റോ, വില്ലേജ് ഓഫീസോ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. 2018ൽ പ്രളയമുണ്ടായപ്പോൾ ദേശമംഗലം പള്ളത്ത് ഉരുൾപൊട്ടി ജീവനും വീടും നഷ്ടപെട്ടവർക്ക് ക്യാമ്പ് ഒരുക്കാൻ പോലും ഈ ഇരുനില കെട്ടിടം ഭരണകൂടം വിനിയോഗിച്ചില്ല. വായനശാലയ്ക്ക് വിട്ടുനൽകണമെന്ന ആവശ്യവുമുയരുന്നുണ്ട്. സർക്കാർ ഫണ്ട് ഉപയോഗിച്ച് ചെലവഴിച്ച് നിർമ്മിച്ച നിരവധി കെട്ടിടങ്ങ ൾ നശിച്ചുപോകുന്ന കൂട്ടത്തിൽ ഈ ഭൂചലന നിരീക്ഷണകേന്ദ്രവും ഉൾപ്പെടുകയാണ്.

Advertisement
Advertisement