30 ലക്ഷം വച്ച് വാങ്ങി നീറ്റ് ചോദ്യപേപ്പർ ചോർത്തി, 13 പേർ ബീഹാറിൽ അറസ്റ്റിൽ, 35 പേർക്ക് വിറ്റെന്ന് പൊലീസ്
ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർന്നില്ലെന്ന ടെസ്റ്റിംഗ് ഏജൻസിയുടെയും കേന്ദ്ര സർക്കാരിന്റെയും വാദം പൊളിഞ്ഞു. ബീഹാറിൽ 30 ലക്ഷം വീതം വാങ്ങി നീറ്റ് ചോദ്യപേപ്പർ ചോർത്തിവിറ്റത് സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.യു) കണ്ടെത്തി.
ചോദ്യപേപ്പർ മാഫിയയിലെ നാലു പേരും നാല് വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം 13 പേർ അറസ്റ്റിലായി. 35 പേർക്ക് ചോർത്തി നൽകിയെന്നാണ് പ്രാഥമികവിവരം.
സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് 1563 വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് റദ്ദാക്കി റീടെസ്റ്റിന് നിർബന്ധിതരായപ്പോഴും ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ആവർത്തിച്ചത്.
മേയ് അഞ്ചിനായിരുന്നു പരീക്ഷ. തലേന്ന് ചോദ്യപേപ്പർ കിട്ടിയെന്നാണ് അറസ്റ്റിലായ വിദ്യാർത്ഥി ആയുഷ്കുമാറിന്റെ മൊഴി. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ ആറ് പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ കണ്ടെടുത്തിട്ടുണ്ട്. പരീക്ഷ എഴുതിയ ഏഴ് ബീഹാർ സ്വദേശികൾക്കും യു.പി, മഹാരാഷ്ട്ര സ്വദേശികൾക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇ.ഒ.യു എസ്.പി മദൻകുമാർ ആനന്ദിന്റെ നേതൃത്വത്തിൽ എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ചോദ്യപേപ്പർ മാഫിയയിലെ കണ്ണി സമസ്‌തിപൂരിലെ ജൂനിയർ എൻജിനിയർ സിക്കന്ദർ പ്രസാദ് അടക്കം നാലു പേർ പാറ്റ്നാ പൊലീസിന്റെ പിടിയിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് ലഭിച്ച അഡ്‌മിറ്റ് കാർഡുകൾ വച്ചാണ് വിദ്യാർത്ഥികളായ ആയുഷ്‌കുമാർ, അഭിഷേക്‌കുമാർ, അനുരാഗ് യാദവ്, ശിവാനന്ദൻകുമാർ എന്നിവരെയും അവരുടെ രക്ഷിതാക്കളെയും പിടികൂടിയത്.
വാടക മുറിയിൽ വച്ച്
ചോദ്യപേപ്പർ നൽകി
മേയ് 4ന് ശനിയാഴ്ച രാത്രി നീറ്റ് ചോദ്യപേപ്പർ ലഭിച്ചെന്ന് ആയുഷ്. അതേ ചോദ്യപേപ്പറാണ് അടുത്ത ദിവസം പരീക്ഷയ്ക്ക് വിതരണം ചെയ്‌തത്
തനിക്കും കുറേ വിദ്യാർത്ഥികൾക്കും ഒരു വാടക മുറിയിൽ വച്ച് ചോദ്യപേപ്പർ തന്നു. അതിന്റെ ഉത്തരങ്ങൾ മനഃപാഠമാക്കി പരീക്ഷയെഴുതി
പാറ്റ്‌ന രാമകൃഷ്ണ നഗറിലെ വീട്ടിലെ പരിശോധനയിൽ കത്തിച്ച ചോദ്യപേപ്പറുകളുടെ അവശിഷ‌്‌ടം മൊബൈൽ ഫോണുകൾ, അഡ്മിറ്റ് കാർഡുകൾ എന്നിവ കണ്ടെത്തി
മാഫിയ തലവൻ
മുൻപും പ്രതി
ചോദ്യപേപ്പർ ചോർത്തൽ കേസുകളിൽ മുൻപും പ്രതിയായ നളന്ദ സ്വദേശി സഞ്ജീവ് സിംഗ് ആണ് സംഘത്തലവൻ. ഇയാളെ പിടികൂടിയിട്ടില്ല
ഇയാളുടെ ഭാര്യ മംമ്താ ദേവി 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്ജനശക്തി ടിക്കറ്റിൽ ഹർനൗട്ട് മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടു
ഇയാളടെ മകൻ ഡോ. ശിവകുമാർ മദ്ധ്യപ്രദേശ് പി.എസ്.സി ചോദ്യപേപ്പർ ചോർച്ച കേസിൽ മുൻപ് അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിച്ചു
ടെസ്റ്റിംഗ് ഏജൻസിയോട്
സുപ്രീംകോടതി
നീറ്റിൽ 0.001%
അശ്രദ്ധ പോലും
പൊറുക്കില്ല
ന്യൂഡൽഹി: പരീക്ഷയിൽ കൃത്രിമം കാണിച്ച് ഡോക്ടറാകുന്നയാൾ സമൂഹത്തിന് അപകടകാരിയാണ്. അതുകൊണ്ടു തന്നെ നീറ്റ് നടത്തിപ്പിൽ 0.001ശതമാനം അശ്രദ്ധ പോലും പാടില്ല. തെറ്റുപറ്റിയെങ്കിൽ സമ്മതിക്കൂ - ദേശീയ ടെസ്റ്റിംഗ് ഏജൻസിയോട് ഇന്നലെ സുപ്രീംകോടതി ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ച, ഗ്രേസ് മാർക്ക് വിവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്.വി. ഭട്ടി എന്നിവരങ്ങിയ അവധിക്കാല ബെഞ്ച്. ഹർജികൾ ജൂലായ് 8ന് സമാന ഹർജികൾക്കൊപ്പം പരിഗണിക്കും. എൻ.ടി.എയും കേന്ദ്രസർക്കാരും വിശദ മറുപടി നൽകണം.
മത്സരാധിഷ്ഠിത പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ എത്രമാത്രം കഠിനാദ്ധ്വാനം ചെയ്യുന്നു. പരീക്ഷാനടത്തിപ്പിലെ ചെറു അശ്രദ്ധ പോലും ഗൗരവത്തോടെ കാണേണ്ടതുണ്ട്. പരീക്ഷാ ഏജൻസി നിലപാടിൽ ഉറച്ചുനിൽക്കണമെന്നും ജസ്റ്റിസ് ഭാട്ടി പറഞ്ഞു. ഇത് നീറ്റിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിപ്പിക്കും. വിഷയം ഗൗരവത്തോടെയാണ് കോടതി കാണുന്നത്. ശക്തമായ പ്രതികരണമുണ്ടാകും. പക്ഷേ അവധിക്കാല ബെഞ്ചിന് പരിമിതിയുണ്ട്. സമയോചിത നടപടി ആഗ്രഹിക്കുന്നു.