ടി.എൻ.പ്രതാപൻ സംഘപരിവാർ എജന്റെന്ന് പോസ്റ്റർ
തൃശൂർ :ഡി.സി.സി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് മുൻ എം.പി ടി.എൻ.പ്രതാപനെതിരെ പ്രസ് ക്ലബ്ബ് പരിസരത്തും മറ്റും വീണ്ടും പോസ്റ്റർ.
ആർ.എസ്.എസ് സംഘപരിവാർ എജന്റ് ടി.എൻ.പ്രതാപനെ പുറത്താക്കുക, മണലൂർ കണ്ട് പനിക്കേണ്ട പ്രതാപാ., തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഗൾഫ് ടൂർ നടത്തി ബിനാമി ഇടപാടുകൾ നടത്തിയ പ്രതാപനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ വിമർശനങ്ങളാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡന്റിന്റെ ചുമതലയേറ്റ വി.കെ.ശ്രീകണ്ഠൻ എം.പി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അവമതിപ്പുണ്ടാകുന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടവർ 24 മണിക്കൂറിനകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന പ്രഖ്യാപനം നടത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനായി സമിതി രൂപീകരിച്ചതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഡി.സി.സി ഓഫീസിൽ രാത്രികാലങ്ങളിൽ ആരും ചെലവഴിക്കേണ്ടെന്ന് തീരുമാനമെടുത്തിരുന്നു. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെ മാത്രമേ ഓഫീസ് പ്രവർത്തിക്കൂ... മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണൻ മുന്നോട്ടുവച്ച നിർദ്ദശം മറ്റ് നേതാക്കൾ അംഗീകരിച്ചു.