കാർ പിന്നോട്ട് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
മുംബയ്: മഹാരാഷ്ട്രയിൽ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ പിറകിലോട്ട് നീങ്ങിയ കാർ 300 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. ശ്വേത ദീപക് സുർവാസെയാണ് (23) മരിച്ചത്. ഡ്രൈവിംഗ് പഠിക്കുന്നത് സുഹൃത്ത് സൂരജ് സഞ്ജൗ മുലെ(25) ക്യാമറയിൽ പകർത്തുന്നതിനിടെയാണ് അപകടം. ഇതിന്റെ ദൃശ്യം പുറത്തുവന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കൾ ഔറംഗാബാദിൽ നിന്ന് വെള്ള നിറത്തിലുള്ള ടൊയോട്ട എറ്റിയോസ് കാറിൽ സുലിഭഞ്ജൻ കുന്നിലെത്തിയത്. മലഞ്ചെരുവിന് സമീപത്തുവച്ച് കാർ പതുക്കെ പിന്നിലേക്ക് എടുക്കുമ്പോൾ വീഡിയോ എടുക്കുന്ന സുഹൃത്ത് യുവതിക്ക് നിർദ്ദേശങ്ങൾ നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. കാറിന്റെ വേഗം നിയന്ത്രിക്കാൻ സുഹൃത്ത് വിളിച്ചു പറഞ്ഞെങ്കിലും നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു.
അബദ്ധത്തിൽ ആക്സിലേറ്റർ ചവിട്ടിയതാവാം അപകടത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. ഒരു മണിക്കൂർ രക്ഷാപ്രവർത്തനം നടത്തിയാണ് യുവതിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.
ഔറംഗാബാദിൽനിന്ന് സുലിഭഞ്ജൻ ഹിൽസിലെ ദത്തേത്രയ ക്ഷേത്രത്തിലേക്ക് എത്തിയതാണ് ഇരുവരും.