പീഡനക്കേസ് പ്രതിയെ സി.പി.എം തിരിച്ചെടുത്തു

Thursday 20 June 2024 1:50 AM IST

തിരുവല്ല : വിവാഹിതയായ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഡി.എൻ.എ പരിശോധനയിൽ ആൾമാറാട്ടം നടത്തുകയും ചെയ്ത കേസിലെ പ്രതിയായ പ്രാദേശിക നേതാവിനെ സി.പി.എം തിരിച്ചെടുത്തത് വിവാദമായി. കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സി.സി.സജിമോനെയാണ് തിരിച്ചെടുത്തത്. വിവാഹിതയെ 2018ൽ പീഡിപ്പിച്ചു ഗർഭിണിയാക്കിയതും ഈ കേസിൽ ഡി.എൻ.എ പരിശോധന അട്ടിമറിക്കാൻ ശ്രമം നടത്തിയതുമാണ് പാർട്ടി നടപടിക്ക് കാരണമായത്. 2022ൽ സി.പി.എം വനിതാനേതാവിനെ കാറിൽ കൊണ്ടുപോയി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്. പുറത്താക്കൽ നടപടി കൺട്രോൾ കമ്മിഷൻ റദ്ദാക്കിയതോടെയാണ് പാർട്ടിയിലേക്ക് തിരിച്ചെടുത്തത്. തിരുവല്ലയിലെ പാർട്ടിയുടെ ഔദ്യോഗിക വിഭാഗം തിരിച്ചെടുക്കാൻ തിടുക്കം കാട്ടിയെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എമ്മിലെ സംഘടനാ ദൗർബല്യങ്ങൾ സംസ്ഥാനത്തൊട്ടാകെ ചർച്ച നടക്കുന്നതിനിടെ പീഡന കേസ് പ്രതിയെ തിരിച്ചെടുത്തത് പാർട്ടിക്ക് കൂടുതൽ കളങ്കം ഉണ്ടാക്കുമെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

Advertisement
Advertisement