ഇൻസ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യ; പെൺകുട്ടിയെ വീട്ടിലും റിസോർട്ടിലും വച്ച് പീഡിപ്പിച്ചു, ഗർഭഛിദ്രം നടത്തി

Thursday 20 June 2024 4:12 PM IST

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ 18കാരി ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് നടപടിയെടുത്തത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയും ബിനോയിയും തമ്മിൽ രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് റിസോർട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു. ഇതിനിടെ പ്രതി ഗർഭഛിദ്രം നടത്തുന്നതിനായി ഗുളികകൾ വാങ്ങി നൽകിയിരുന്നെന്നും പൊലീസ് പറഞ്ഞു.

ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനും പെൺകുട്ടിയെ കൊണ്ടുപോയ വാഹനങ്ങൾ കണ്ടെത്താനും മറ്റിടങ്ങളിൽ തെളിവെടുപ്പ് നടത്താനും മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. അതേസമയം, മറ്റാരെയോ രക്ഷിക്കാൻ വേണ്ടി ബിനോയിയെ കേസിൽ കുടുക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു.

അഞ്ച് മാസം മുമ്പാണ് ഇവർ തമ്മിൽ പിരിഞ്ഞത്. ഇതിന് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ പെൺകുട്ടിക്കെതിരെ പ്രചരണമുണ്ടായി. ബിനോയിയുടെ സുഹൃത്താണ് ഇതിന് പിന്നിലെന്നാണ് വിവരം. 18 വയസാകുന്നതിന് മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ചതിനാലാണ് ബിനോയിക്കെതിരെ പോക്‌സോ ചുമത്തിയിരിക്കുന്നത്. അനധികൃതമായി ഗർഭഛിദ്രം നടത്തിയതിന് 312-ാം വകുപ്പും ചുമത്തിയിട്ടുണ്ട്.

ബിനോയിയുമായി പിരിഞ്ഞതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി ഈ മാസം 10നു രാത്രിയാണ് വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്. പോക്‌സോ ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ബിനോയിയെ സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ബിനോയിയുടെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നും പൊലീസില്‍ അറിയിച്ചു.

Advertisement
Advertisement