പുറത്തിറങ്ങാനിരിക്കേ കേജ്‌രിവാളിന് അവസാനനിമിഷം തിരിച്ചടി, ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ

Friday 21 June 2024 11:53 AM IST

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാനിരിക്കെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി. കേജ്‌രിവാളിന്റെ ജാമ്യ ഉത്തരവ് ഡൽഹി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്‌തു. റോസ് അവന്യൂവിലെ പ്രത്യേക കോടതിയാണ് വ്യാഴാഴ്ച കേജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.

ജാമ്യം നൽകിയതിനെതിരെ ഇഡി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഹർജിയിൽ ഹൈക്കോടതി അടിയന്തരമായി വാദം കേൾക്കും. ഹർജി പരിഗണിക്കുന്നതുവരെയാണ് ജാമ്യം സ്റ്റേ ചെയ്‌തത്. ഈ ഹർജി തീർപ്പാക്കുന്നതുവരെ കേജ്‌രിവാളിന് ജയിൽ മോചിതനാകാൻ സാധിക്കില്ലെന്നാണ് വിവരം.

ജാമ്യ ഹർജിയിൽ ഇന്നലെ രാവിലെ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയ കോടതി രാത്രി ഏഴോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നും നിർദേശിച്ചു. ജാമ്യം 48 മണിക്കൂർ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന ഇ ഡി നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം അവധിക്കാല ബെഞ്ചിലെ ജഡ്‌ജ് നിയയ് ബിന്ദു തള്ളിയിരുന്നു.

മാർച്ച് 21ന് ഇഡി അറസ്റ്റു ചെയ്‌ത കേജ്‌രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ മേയിൽ സുപ്രീംകോടതി 20 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ രണ്ടിന് ജയിലിൽ തിരിച്ചെത്തി. മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിൽ തന്റെ കക്ഷി പ്രതിയല്ലെന്നും മാപ്പുസാക്ഷിയായവർ നൽകിയ മൊഴികൾ അവിശ്വസനീയമാണെന്നും കേജ്‌രിവാളിന്റെ അഭിഭാഷകൻ വിക്രം ചൗധരി വാദിച്ചു.

കേജ്‌രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഫോണിന്റെ പാസ്‌വേർഡ് നൽകുന്നില്ലെന്നും ഇഡി വാദിച്ചു. സർക്കാരുമായി ബന്ധമില്ലാത്ത വിജയ് നായരെ കേജ്‌രിവാൾ ഇടനിലക്കാരനായി ഉപയോഗിച്ചെന്നും മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 100 കോടി രൂപ ആവശ്യപ്പെട്ടെന്നുമടക്കം വാദങ്ങളും ഇഡി ഉന്നയിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല.

Advertisement
Advertisement