ഒറ്റ രാത്രിയിൽ ചൂണ്ടിയത് 20 സോളാർ ലൈറ്റ് ബാറ്ററികൾ
രാമപുരം : നാലമ്പല ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നാടിനെ ഇരുട്ടിലാക്കി മോഷ്ടാക്കളുടെ വിളയാട്ടം. അമനകരയിൽ ഒറ്റ രാത്രികൊണ്ട് 20 സോളാർലൈറ്റുകളുടെ ബാറ്ററികളാണ് മോഷണം പോയത്. അമനകര വാർഡിൽ പതിനൊന്നും, ചേറ്റുകുളം വാർഡിൽ അഞ്ചും, മേതിരി വാർഡിൽ നാലും ബാറ്ററികളാണ് മോഷണം പോയത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. ഏതാനും നാളുകൾക്ക് മുൻപ് കുറിഞ്ഞി, പിഴക് സ്വദേശികൾ മേതിരി, പാലച്ചുവട് എന്നിവിടങ്ങളിലെ സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ചിരുന്നു. അന്ന് സി.സി.ടി.വി ക്യാമറ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ലക്ഷങ്ങൾ മുടക്കിയാണ് നാലമ്പല റോഡുകളിൽ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. രാമപുരം പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഗൗരവതരം
രാമപുരം നാലമ്പല ദർശന വഴികളിലെ സോളാർ വഴിവിളക്കുകളുടെ ബാറ്ററികൾ കൂട്ടത്തോടെ മോഷണം പോയത് കടുത്ത ആശങ്കയുണർത്തുന്നു. നാലമ്പല ദർശന സീസൺ അടുത്തിരിക്കെ മോഷണമുണ്ടായത് ഗൗരവതരമാണ്. എത്രയും വേഗം പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകണം.
രാമൻ നമ്പൂതിരി പുനത്തിൽ ഇല്ലം, സോമനാഥൻ നായർ അക്ഷയ (നാലമ്പല ദർശന കമ്മറ്റി ഭാരവാഹികൾ)