രഹസ്യങ്ങളുടെ ഹിമപേടകം
വിസ്തൃതി: 1,40,00,000 ചതുരശ്ര കി.മീറ്റർ
കടലോര വിസ്തൃതി: 17,968 കി.മീറ്റർ
ഏറ്റവും ഉയരമുള്ള കൊടുമുടി വിത്സൻ മാസിഫ് (4892 മീറ്റർ)
സജീവ അഗ്നിപർവതം: മൗണ്ട് എറിബസ്
അന്റാർട്ടിക്കയിലെ മഞ്ഞുമലയുടെ ചെറിയൊരു ഭാഗം അടർത്തിയെടുത്ത് കടലിലൂടെ കെട്ടിവലിച്ചു കൊണ്ടുവന്നാൽ എന്തു സംഭവിക്കും? ഉത്തരം ലളിതം: നാട്ടിലെ കുടിവെള്ളക്ഷാമം അവസാനിക്കും. കലർപ്പില്ലാത്ത ഒന്നാന്തരം വെള്ളം വർഷങ്ങളോളം കുടിക്കാം! എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് എഴുതിത്തള്ളാനൊരുങ്ങുന്നവരെ ശാസ്ത്രലോകം തിരുത്തുന്നു: അസാദ്ധ്യമായി ഒന്നുമില്ല. സാങ്കേതികവിദ്യയിൽ മുൻനിരയിലുള്ള ഗൾഫ് രാജ്യമായ യു.എ.ഇയാണ് ഇത്തരമൊരു സാദ്ധ്യത ആലോചിച്ച് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത്.
അന്റാർട്ടിക്കയിൽനിന്ന് പതിനായിരത്തിലേറെ കിലോമീറ്റർ അകലെയുള്ള യു.എ.ഇയിലെ ഫുജൈറയിൽ മഞ്ഞുമല എത്തിക്കുന്നതാണ് പദ്ധതി. മഞ്ഞുമലയുടെ 80ശതമാനവും കടലിനടിയിലായതിനാൽ അലിഞ്ഞില്ലാതാവില്ലെന്നാണ് ശാസ്ത്ര സംഘത്തിന്റെ കണക്കുകൂട്ടൽ. യാഥാർത്ഥ്യമാവുമോ എന്ന് ഉറപ്പില്ലെങ്കിലും ഒരുകാര്യം ഉറപ്പ്- രഹസ്യങ്ങളുടെ കലവറയായ അന്റാർട്ടിക്കയിൽ ഇങ്ങനെയും ചില സാദ്ധ്യതകൾ ഉറഞ്ഞുകിടക്കുന്നു. സ്വർണം, ചെമ്പ്, നിക്കൽ, ഇരുമ്പ്, ക്രോമിയം, ഹൈഡ്രോകാർബണുകൾ എന്നിവ സമൃദ്ധമാണെങ്കിലും 1991-ലെ അന്റാർട്ടിക്കൻ ഉടമ്പടി പ്രകാരം ഖനനം നിരോധിച്ചിരിക്കുകയാണ്. ചൂഷണമല്ലാത്ത പരീക്ഷണങ്ങൾ എന്തുമാവാം.
ഏഴു ഭൂഖണ്ഡങ്ങളിൽ ഒന്നായ അന്റാർട്ടിക്കയിലാണ് ഏറ്റവും കൂടുതൽ അദ്ഭുതങ്ങൾ. ഭൂമിയിലെ ശുദ്ധജലത്തിന്റെ 60 ശതമാനത്തിലേറെയും ഇവിടെയാണെങ്കിലും പ്രതിവർഷം 10 മില്ലിമീറ്ററിൽ കുറവ് മഴ ലഭിക്കുന്ന 'ശീതമരുഭൂമി"യാണ് അത്. മഞ്ഞുറഞ്ഞ ഉപരിതലത്തിൽ 138 അഗ്നിപർവതങ്ങൾ ഉള്ളതായാണ് കണക്ക്. ഇവയിൽ ഭൂരിഭാഗവും സജീവമല്ലെങ്കിലും ഭാവിയിൽ മാറ്റമുണ്ടായേക്കാം. മേഖലയിലെ എറിബസ് പർവതത്തിൽ ലാവാ തടാകമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
അസ്തമയത്തിന്
ആറു മാസം
ഭൂമിയുടെ തെക്കെ അറ്റത്തുള്ള, പ്രകൃതിയുടെ എയർകണ്ടിഷണറാണ് അന്റാർട്ടിക്ക. സൂര്യപ്രകാശം കുത്തനെ പതിക്കുന്നതു മൂലം ചൂടാകുന്ന സമുദ്രജലത്തെ തണുപ്പിക്കാൻ അന്റാർട്ടിക്കയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം സഹായകമാകുന്നു. വെന്തുരുകാതെ ഭൂമദ്ധ്യമേഖലയിലെ രാജ്യങ്ങളെ സംരക്ഷിക്കുന്നു. അമേരിക്കയെക്കാളും യൂറോപ്പിനെക്കാളും വലിയ വൻകരയായ അന്റാർട്ടിക്ക തണുപ്പുകാലത്ത് വളർന്ന് ഇരട്ടിയിലേറെ വലിപ്പം വയ്ക്കും.ചുറ്റുമുള്ള കടൽവെള്ളം തണുത്തുറയുന്നതാണ് കാരണം. ധ്രുവമേഖലയിൽ ആറുമാസം പകലും ആറുമാസം രാത്രിയുമാണ്. പെൻഗ്വിനുകൾ, സീലുകൾ, ഡോൾഫിനുകൾ, ലോകത്തിലെ ഏറ്റവും വലിയ സസ്തനിയായ നീലത്തിമിംഗിലം, അപൂർവ ഇനം പക്ഷികൾ എന്നിവയുടെ സ്വന്തം നാട്. കടലിൽ കൊഞ്ചു പോലെയുള്ള ക്രിൽ മത്സ്യം ധാരാളമുണ്ട്. പെൻഗ്വിനുകളുടെയും സീലുകളുടെയും പ്രധാന ആഹാരമാണ് ഈ ക്രിൽ മത്സ്യങ്ങൾ.
പാട്ടു മൂളുന്ന
മഞ്ഞുപാളി
അന്റാർട്ടിക്കയിലെ പടുകൂറ്റൻ മഞ്ഞുപാളിയായ 'റോസ് ഐസ് ഷെൽഫ്" പാട്ടുപാടും! ഫ്രാൻസിന്റെ വലിപ്പമുള്ള ഈ പാളി വിവിധ ഈണങ്ങളിലും ശബ്ദത്തിലുമാണ് മൂളുക. കുറുകെ വീശുന്ന കാറ്റാണ് സംഗീത സംവിധായകൻ. മഞ്ഞുപാളിയുടെ ഉപരിതലത്തിലുണ്ടാകുന്ന കമ്പനമാണ് സംഗീതമായി അനുഭവപ്പെടുക. മനുഷ്യർക്കിത് കേൾക്കണമെങ്കിൽ പ്രത്യേക സെൻസറുകൾ ആവശ്യമാണ്. പഠനങ്ങളുടെ ഭാഗമായി മഞ്ഞുപാളികളിൽ സ്ഥാപിച്ച സീസ്മിക് സെൻസറുകളിൽ നിന്ന് യാദൃച്ഛികമായാണ് ശാസ്ത്രജ്ഞർ സംഗീതം കേട്ടത്. മഞ്ഞ് ഉരുകുന്നതും, കൊടുങ്കാറ്റ് വീശുന്നതുമൂലം മഞ്ഞുപാളിക്കുണ്ടാകുന്ന സ്ഥാനചലനവുമാണ് ഈ പ്രതിഭാസത്തിനു പിന്നിലെന്നാണ് നിഗമനം. പാട്ടിലെ ആരോഹണാവരോഹണങ്ങളിൽ നിന്ന് 'റോസ് ഐസ് ഷെൽഫി"ന്റെ സ്ഥാനമാറ്റവും അപകട സാദ്ധ്യതയും ട്രാക്ക് ചെയ്യുന്നു.
നമ്മുടെ സ്വന്തം
പോസ്റ്റ് ഓഫീസ്
നമ്മുടെ സ്വന്തം പോസ്റ്റ് ഓഫീസുള്ള നാടുകൂടിയാണ് അന്റാർട്ടിക്ക. രാജ്യത്തിനു പുറത്ത് ഇന്ത്യൻ തപാൽ വകുപ്പിന്റെ വിലാസം മറ്റൊരിടത്തുമില്ല. മൂന്ന് പോസ്റ്റ് ഓഫീസുകളിൽ 1984-ൽ സ്ഥാപിച്ച ആദ്യത്തേത് മഞ്ഞുപാളികൾക്കടിയിലായതോടെ 1988-99ൽ പ്രവർത്തനം നിറുത്തി. അന്റാർട്ടിക്കയിൽ ഇന്ത്യയുടെ ആദ്യ തപാൽ ഓഫീസ് എന്ന നിലയിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണിത്. 1990-ൽ രണ്ടാമത്തെയും അടുത്തിടെ മൂന്നാമത്തെയും പോസ്റ്റ് ഓഫീസ് തുറന്നു.
പോസ്റ്ര് ഓഫീസ് എന്നാണ് പേരെങ്കിലും ക്ലിനിക്ക്, ലാബ്, ഐസ് മെൽറ്റിംഗ് പ്ലാന്റ്, സ്റ്റോറേജ് തുടങ്ങിയവയോടു കൂടിയ തന്ത്രപ്രധാന കേന്ദ്രമാണിത്. വാട്സ്ആപ്പ് അടക്കമുള്ള ആധുനിക വാർത്താ വിനിമയ സംവിധാനങ്ങളുണ്ടെങ്കിലും ഇവിടെ നിന്ന് കത്തയയ്ക്കണമെന്ന് ഇന്ത്യക്കാർക്ക് നിർബന്ധമുണ്ട്. അന്റാർട്ടിക്ക എന്ന സ്റ്റാമ്പ് പതിച്ച കത്തിന്റെ പ്രത്യേകത തന്നെ കാര്യം. ഇവിടെനിന്ന് കത്തുകൾ ശേഖരിച്ച് ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (എൻ.സി.പി.ഒ.ആർ) ആസ്ഥാനത്തെത്തിച്ച് അതത് വിലാസങ്ങളിലേക്ക് അയയ്ക്കുന്നു.
പേടിപ്പിക്കുന്ന
രക്തവെള്ളച്ചാട്ടം
വെള്ളപുതച്ച അന്റാർട്ടിക്കയിയിലെ ടെയ്ലർ പർവതശിഖരത്തിൽ നിന്നൊഴുന്ന 'രക്തം" സന്ദർശകരിൽ കൗതുകവും ഭീതിയും പരത്തിയിരുന്നു. രക്തവർണമുള്ള വെള്ളച്ചാട്ടത്തിനു പിന്നിലെ രഹസ്യം കാലങ്ങൾക്കു ശേഷമാണ് കണ്ടെത്തിയത്. മഞ്ഞിനടിയിൽ ഉപ്പുതടാകം കട്ടിയായി ഭൂമിയിലെ ഇരുമ്പിന്റെ അംശം വലിച്ചെടുക്കുകയും, ഇരുമ്പ് അടങ്ങിയ വെള്ളം പുറത്തെത്തി ഓക്സിജനുമായി ചേർന്ന് രക്തവർണമാവുകയും ചെയ്യുന്നുവെന്നാണ് നിഗമനം.
അർജന്റീന ടു
അന്റാർട്ടിക്ക
അർജന്റീനയിലെ ഉസ്വായയിൽ നിന്നാണ് അന്റാർട്ടിക്കയിലേക്കുള്ള കപ്പൽ യാത്ര. കടുപ്പമേറിയെ മഞ്ഞുകട്ടകളെ മുറിച്ചുനീക്കി മുന്നോട്ടുപോകാൻ കഴിയുന്ന കപ്പലാണിത്. ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബായ് വഴി യാത്ര ചെയ്യാം. ഏതാനും കപ്പലുകൾ ചിലിയിൽ നിന്നും പുറപ്പെടുന്നുണ്ട്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങൾ ചേരുന്ന ഡ്രേക്ക് പാസേജിലൂടെയുള്ള യാത്ര സാഹസികമാണ്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റും പത്ത് മീറ്ററിലധികം ഉയരമുള്ള തിരമാലകളുമുണ്ടാകും. ലാൻഡിംഗ് സ്പോട്ടുകളായ ദ്വീപുകൾ കടന്നു പോവുമ്പോൾ മനോഹരമായ കടൽക്കാഴ്ചകൾ കാണാം; അന്റാർട്ടിക്ക അടുക്കുമ്പോൾ പഞ്ഞിക്കെട്ടുകൾ പോലെ മഞ്ഞും.
വലിപ്പം കൂടിയ കപ്പലിൽ സൗകര്യങ്ങൾ കൂടുമെങ്കിലും ആഴംകുറഞ്ഞ മേഖലകളിൽ എത്താനാവില്ല. ചെറിയ കപ്പലുകൾക്ക് ഈ ന്യൂനതയില്ലെങ്കിലും യാത്രാസുഖം കുറയും. കടൽച്ചൊരുക്ക് കൂടാൻ സാദ്ധ്യതയുണ്ട്. ഒക്ടോബർ- ഫെബ്രുവരിയാണ് സീസൺ. മഞ്ഞുകട്ടകളാൽ മൂടിയ മറ്റു മാസങ്ങളിൽ യാത്ര അസാദ്ധ്യമാണ്. തെക്കെ അമേരിക്കയിലെ അർജന്റീനയും ചിലിയുമാണ് അന്റാർട്ടിക്കയോട് ഏറ്റവും അടുത്തുള്ള മേഖലകൾ. അന്റാർട്ടിക്കയോട് ഏറ്റവും അടുത്തുള്ള ഭൂഖണ്ഡമാണ് തെക്കേ അമേരിക്ക. അർജന്റീനയുടെ വൈസ് കൊമഡോർ മറാമ്പിയോ സ്റ്റേഷൻ അന്റാർട്ടിക് ഉപദ്വീപിന്റെ അറ്റത്താണ്.
പിണക്കിയാൽ
പ്രത്യാഘാതം
അന്റാർട്ടിക്കയിലെ പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്താൽ പ്രത്യാഘാതം ഭയാനകമായിരിക്കും. അന്റാർട്ടിക്കയെ സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രം പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തിനാണ് ഉടമ്പടി. ചൂഷണങ്ങൾ വർദ്ധിച്ചതോടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇതിനു മുൻകൈയെടുത്തത്.സമുദ്രവിഭവങ്ങൾ ചൂഷണം ചെയ്യാനാണ് മനുഷ്യർ ആദ്യമായെത്തിയത്. 1766-ൽ രോമം ശേഖരിക്കാനായി സീൽവേട്ട തുടങ്ങിയതോടെ സീലുകൾ വംശനാശഭീഷണി നേരിട്ടു. പിന്നീട്, എണ്ണയ്ക്കായി എലഫന്റ് സീലിനെ വേട്ടയാടി.
തിമിംഗിലങ്ങളെയും വെറുതെ വിട്ടില്ല. 1994-ൽ ഇന്റർനാഷണൽ വെയ്ലിംഗ് കമ്മിഷൻ ഓസ്ട്രേലിയയ്ക്ക് തെക്കുള്ള മുഴുവൻ കടലുകളിലും തിമിംഗിലവേട്ട നിരോധിച്ചു. 1970 മുതൽ അന്റാർട്ടിക്കയ്ക്കു ചുറ്റുമുള്ള കടലുകളിൽ നിന്ന് വൻതോതിൽ മത്സ്യം പിടിക്കുന്നുണ്ട്. പ്രതിവർഷം നാല് ലക്ഷംടൺ മത്സ്യം സംസ്കരിക്കുന്നതായാണ് കണക്ക്. സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് അന്റാർട്ടിക്ക. 1966 മുതലാണ് സഞ്ചാരികളുടെ പ്രവാഹംകൂടിയത്.
പേടിപ്പിക്കുന്ന
പൂക്കാലം
അന്റാർട്ടിക്കയിൽ ചെടികൾ വളരുന്നതും പൂക്കൾ വിടരുന്നതും ശാസ്ത്ര ലോകത്തെ ആശങ്കപ്പെടുത്തുന്നു. ചെടികളും പൂക്കളും പ്രകൃതിസൗന്ദര്യം കൂട്ടുമെങ്കിലും അന്റാർട്ടിക്കൻ പരിസ്ഥിതിക്കുണ്ടാകുന്ന ഗുരുതര മാറ്റമാണ് ഇതിനുകാരണം. നേരത്തേ, അന്റാർട്ടിക് ഹെയർഗ്രാസ്, അന്റാർട്ടിക് പേൾവോർട്ട് എന്നീ പൂച്ചെടികൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയർന്ന് മഞ്ഞുരുകിയതോടെയാണ് ചെടികൾ വളർന്നുതുടങ്ങിയത്. പുതിയ ഇനം സസ്യങ്ങൾ വളരുകയും ജീവികൾ കടന്നുവരികയും ചെയ്യുന്നത് നിലവിലുള്ള ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. മഞ്ഞുരുകുന്നത് പെൻഗ്വിൻ, സീൽ, തിമിംഗലം എന്നിവയുടെ ഇഷ്ടഭക്ഷണമായ ക്രിൽ മത്സ്യങ്ങളുടെ വംശവർദ്ധനയെ ബാധിക്കും. കടലിലെ ജലനിരപ്പ് ഉയരുമെന്നതാണ് മറ്റൊരു ഭീഷണി. 1992നും 2017നും ഇടയിൽ സമുദ്രനിരപ്പ് 7.6 മില്ലീമീറ്റർ ഉയർന്നതായാണ് കണക്കുകൾ
ഹിമലോകത്തെ
ഭാരതഗാഥ
ധ്രുവമേഖലയിലെ ഗവേഷണങ്ങളിൽ മുൻനിരയിലുള്ള രാജ്യമാണ് ഇന്ത്യ. 1979 മുതൽ പര്യവേക്ഷണത്തിൽ ഇന്ത്യ സജീവമാണെങ്കിലും ആദ്യ ഗവേഷണകേന്ദ്രമായ 'ദക്ഷിൺ ഗംഗോത്രി" 1983- ലാണ് സ്ഥാപിച്ചത്. മഞ്ഞുമൂടി ഇതിന്റെ പ്രവർത്തനം തടസപ്പെട്ടതോടെ 1989-ൽ ക്വീൻമോഡ് ലാൻഡിലെ ഷിർമാർക്കർ ഒയാസിസിൽ സ്ഥാപിച്ച 'മൈത്രി"യെന്ന ഗവേഷണകേന്ദ്രം പ്രതീക്ഷിച്ച കാലപരിധി പിന്നിട്ട് ഇപ്പോഴും പ്രവർത്തിക്കുന്നു. 2012-ൽ ലാർസ്മാൻ മലനിരകളിൽ നൂതനസംവിധാനങ്ങളോടെ 'ഭാരതി" എന്ന കേന്ദ്രം സ്ഥാപിച്ചു. കാലാവസ്ഥ, അന്തരീക്ഷ വ്യതിയാനങ്ങൾ, ജൈവവ്യവസ്ഥ തുടങ്ങിയവയിലാണ് ഗവേഷണം. മൈത്രി- 2 കേന്ദ്രം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.
അന്റാർട്ടിക്കയ്ക്കു പുറമേ ആർട്ടിക് മേഖലയിൽ ഹിമാദ്രി, ഹിമാചൽപ്രദേശിൽ ഹിമാൻഷ് എന്നീ ഗവേഷണകേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിൽ ഗോവയിൽ പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചാണ് (എൻ.സി.പി.ഒ.ആർ) ധ്രുവ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മേയിൽ ജി 20 അദ്ധ്യക്ഷപദവി ഏറ്റെടുത്തതോടെ ഇന്ത്യയുടെ ഉത്തരവാദിത്വങ്ങൾ കൂടി. സമുദ്രപരിരക്ഷ, ബ്ലൂ ഇക്കോണമി, തീരദേശ ടൂറിസം, ജൈവ വൈവിദ്ധ്യം തുടങ്ങിയവയിൽ ഒട്ടേറെ കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുകയാണ്. അന്റാർട്ടിക്ക ഉടമ്പടി പ്രകാരം, വോട്ടവകാശമുള്ള 29 രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് നിർണായക തീരുമാനങ്ങളെടുക്കാനാവും.
കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ ഉപഭൂഖണ്ഡം അന്റാർട്ടിക്കയുടെ ഭാഗമായിരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ജാർഖണ്ഡ്, ഒഡിഷ മേഖലകളിലെ പൗരാണിക ശിലകളിൽ നടത്തിയ പഠനങ്ങളിലാണ് നിർണായക തെളിവുകൾ ലഭിച്ചത്. ഇന്ത്യയ്ക്കും അന്റാർട്ടിക്കയ്ക്കും ഇടയിൽ കടലുണ്ടായിരുന്നെന്നും വൻകരകൾ തമ്മിലടുത്തപ്പോൾ കടൽ വഴിമാറിയെന്നും പറയുന്നു. വൻകരകളുടെ സ്ഥാനചലന പ്രതിഭാസം മൂലം വീണ്ടും അകലുകയും സമുദ്രം രൂപപ്പെടുകയും ചെയ്തു.