ശബരി പാതയ്ക്ക് വീണ്ടും റെഡ് സിഗ്നൽ
കാൽനൂറ്റാണ്ടിലേറെയായി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശബരി റെയിൽപ്പാതയ്ക്ക് വീണ്ടും റെഡ് സിഗ്നൽ. പദ്ധതിയുടെ പകുതിച്ചെലവ് സംസ്ഥാനം വഹിക്കണമെന്ന റെയിൽവേയുടെ ആവശ്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കാത്തതാണ് പ്രശ്നം. നിർമ്മാണച്ചെലവായി വേണ്ടിവരുന്ന 3800.93 കോടിയുടെ പകുതി 1900.47 കോടി കേരളം വഹിക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ റെയിൽവേ ആവശ്യപ്പെട്ടിരുന്നു.
ഫയലിൽ തീരുമാനമെടുക്കാതെ ധനവകുപ്പ് മുഖ്യമന്ത്രിക്ക് അയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് കൈമാറി. അവിടെ നിന്ന് ഗതാഗത വകുപ്പിനയച്ചു. ആറുമാസത്തിനിടെ ചീഫ് സെക്രട്ടറി ആറുവട്ടവും ഗതാഗത സെക്രട്ടറി അഞ്ചു തവണയും ധനകാര്യ വകുപ്പിൽ അരഡസൻ തവണയും ഫയൽ കണ്ടു. പക്ഷേ തീരുമാനം ഇതുവരെയുണ്ടായിട്ടില്ല. പണം കണ്ടെത്തുന്നത് ചർച്ച ചെയ്യാൻ ഗതാഗത, ധനകാര്യ ഉദ്യോഗസ്ഥരുടെ യോഗം മേയ് മൂന്നിന് ചീഫ്സെക്രട്ടറി വിളിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ടുവട്ടം ഫയൽ കണ്ടു. പക്ഷേ തീരുമാനം നീളുകയാണ്.
സർക്കാർ
തീരുമാനം നീളുന്നു
ശബരിപാതയുടെ ചെലവ് പങ്കിടാമെന്ന് 2015ലും 2021ലും സർക്കാർ തീരുമാനിച്ച് ഉത്തരവിറക്കിയതാണ്. 2023മാർച്ചിൽ ഉറപ്പ് കേന്ദ്രത്തിന് അയയ്ക്കുകയും ചെയ്തിരുന്നു. കിഫ്ബിയിൽ നിന്ന് പണം കിട്ടില്ലെന്നതിനാൽ ധനവകുപ്പ് ഉഴപ്പുകയാണ്. ഉറപ്പു നൽകിയാൽ പിന്മാറാനാവില്ല എന്നതാണ് ഇപ്പോൾ തീരുമാനം നീളാൻ കാരണം. 3800.93 കോടിയായി എസ്റ്റിമേറ്റ് പുതുക്കിയപ്പോഴാണ് പകുതിച്ചെലവിന് റെയിൽവേ രേഖാമൂലമുള്ള ഉറപ്പാവശ്യപ്പെട്ടത്.
ഇതുസമ്മതിച്ച് സംസ്ഥാനം ഉത്തരവിറക്കുകയും ധാരണാപത്രം ഒപ്പിടുകയും ചെയ്തശേഷമേ പുതിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡ് അംഗീകരിക്കൂ. അല്ലെങ്കിൽ കേന്ദ്രബഡ്ജറ്റിൽ പദ്ധതിക്ക് അനുവദിച്ച 100കോടി പാഴാവും. മുൻ ബഡ്ജറ്റിലനുവദിച്ച 100കോടി പാഴായിരുന്നു. സർക്കാരിന്റെ കത്ത് കിട്ടിയാലേ പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ റദ്ദാക്കി ഭൂമിയേറ്റെടുക്കലടക്കം തുടങ്ങൂ. 25 വർഷം മുൻപ് കല്ലിട്ട് തിരിച്ച 72 കിലോമീറ്റർ പാതയ്ക്കരികിലെ സ്ഥലമുടമകൾക്ക് ഭൂമി വിൽക്കാനോ വായ്പയെടുക്കാനോ കഴിയുന്നില്ല. കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ സ്ഥലമെടുപ്പിന് സാമൂഹ്യാഘാത പഠനം നടത്തിയിട്ട് അഞ്ച് വർഷമായി.
മുൻപ് ഘട്ടംഘട്ടമായി സംസ്ഥാന വിഹിതം നൽകിയാൽ മതിയായിരുന്നെങ്കിൽ ഇപ്പോൾ ഒറ്റത്തവണയായി നൽകണം. പണം ലഭിക്കുമെന്നുറപ്പാക്കാൻ റിസർവ് ബാങ്കിന്റെ ഗാരന്റിയും നൽകണം. അല്ലെങ്കിൽ സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്രവിഹിതത്തിൽ കുറവു വരുത്തും. 1997ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച അങ്കമാലി-എരുമേലി 111കിലോമീറ്റർ ശബരിപാതയിൽ അങ്കമാലി-കാലടി 7കി.മി റെയിൽപാതയും പെരിയാറിൽ മേൽപ്പാലവുമാണ് നിർമ്മിച്ചത്. 104കിലോമീറ്റർ പാതയാണ് നിർമ്മിക്കേണ്ടത്. ഇനി 274ഹെക്ടർ ഭൂമിയേറ്റെടുക്കണം.
യാഥാർത്ഥ്യമായാൽ
സാദ്ധ്യതകളേറെ
എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളിലേക്ക് ട്രെയിൻ യാത്രാസൗകര്യമെത്തുന്ന പദ്ധതി ഈ ജില്ലകളുടെ വികസനത്തിനും വഴിതുറക്കും. എരുമേലിയിൽ അവസാനിക്കുന്ന പാത റാന്നി, പത്തനംതിട്ട, കോന്നി വഴി പുനലൂരിലെത്തിച്ച് തിരുവനന്തപുരത്തേക്കും കൊല്ലം-ചെങ്കോട്ട പാതയുമായി ബന്ധിപ്പിച്ചാൽ തമിഴ്നാട്ടിലേക്കും നീട്ടാം.
തുറമുഖങ്ങളിലേക്ക് റെയിൽ കണക്ടിവിറ്റിയൊരുക്കാനുള്ള റെയിൽസാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞം തുറമുഖത്തേക്കും നീട്ടാനാവും. കേരളത്തിൽ 14പുതിയ റെയിൽവേ സ്റ്റേഷനുകളും നിർമ്മിക്കപ്പെടും.
കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കാഞ്ഞിരപ്പള്ളി മേഖലകളിലെ ജനങ്ങൾക്കു ട്രെയിൻ യാത്രാസൗകര്യവും വ്യവസായങ്ങൾക്കു കുറഞ്ഞചെലവിൽ രാജ്യത്തിന്റെ ഏതുകോണിലേക്കും ചരക്കുനീക്കവും സാദ്ധ്യമാകും.എരുമേലിയിൽനിന്നു പാത റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കടയ്ക്കൽ, നെടുമങ്ങാട്, കഴക്കൂട്ടം വഴി തിരുവനന്തപുരത്തേക്കു നീട്ടുമ്പോൾ പുനലൂരിൽ, കൊല്ലം–ചെങ്കോട്ട–ചെന്നൈ പാതയുമായാണു ചേരുക. ഇതോടെ മദ്ധ്യകേരളത്തിൽനിന്നു തെങ്കാശി, മധുര, സേലം, ഹൊസൂർ വഴി ബംഗളൂരു, ഹൈദരാബാദ് സർവീസുകൾ ഓടിക്കാൻ കഴിയും.
നിലവിലെ പാതയ്ക്ക്
സമാന്തര പാത
ഓരോ ശബരിമല സീസണിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നൂറുകണക്കിനു സ്പെഷൽ ട്രെയിനുകളാണു ലക്ഷക്കണക്കിനു തീർഥാടകരുമായി എത്തുന്നത്. കൂടുതൽ ട്രെയിനുകളോടിക്കാൻ റെയിൽവേ ആഗ്രഹിച്ചാൽപോലും സാദ്ധ്യമല്ലാത്ത സ്ഥിതിയുണ്ട്. ശബരിമല സ്പെഷലുകൾ യാത്ര അവസാനിപ്പിക്കുന്നതു കൊല്ലം, കോട്ടയം സ്റ്റേഷനുകളിലാണ്. പരിമിതമായ സൗകര്യങ്ങളാണു ഇവിടങ്ങളിലുള്ളത്. സാധാരണ സർവീസുകൾക്കു പുറമേയാണു നൂറുകണക്കിനു ശബരിമല സ്പെഷൽ ട്രെയിനുകൾ സീസണിൽ എത്തുന്നത്. ശബരിമലയുടെ കവാടമായ എരുമേലിയിൽ ടെർമിനൽ വരുന്നതോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടി ശബരി സ്പെഷലുകൾ ഓടിക്കാൻ കഴിയും. കൊല്ലം, കോട്ടയം സ്റ്റേഷനുകളിലെ അധികതിരക്കും ഒഴിവാക്കാനാവും.
കേരളത്തെ തെക്ക്-വടക്ക് ബന്ധിപ്പിക്കുന്ന തിരുവനന്തപുരം–മംഗളൂരു പാതയ്ക്ക് സമാന്തര പാതയായി ശബരിപാത മാറും. ശബരിപാത അങ്കമാലി മുതൽ എരുമേലി വരെ മാത്രം പോരാ. എരുമേലിയിൽ നിറുത്താതെ റാന്നി- പത്തനംതിട്ട -കോന്നി- പത്തനാപുരം- പുനലൂർ -നെടുമങ്ങാട്- തിരുവനന്തപുരം വരെ നീട്ടിയാലേ ശബരി റെയിൽവേ പദ്ധതി കൊണ്ട് പൂർണ്ണ പ്രയോജനം ലഭിക്കൂ.
ശബരി റെയിൽവേ കൊണ്ട് ഗുണം ലഭിക്കണമെങ്കിൽ എറണാകുളം-ഇടുക്കി-കോട്ടയം-പത്തനംതിട്ട-കൊല്ലം- തിരുവനന്തപുരം ജില്ലകളിലെ മലയോര പ്രദേശങ്ങളിലൂടെ പാത കടന്നു പോകണം. ശബരിമലപോലെ കോടിക്കണക്കിനു തീർഥാടകരെത്തുന്ന രാജ്യത്തെ പ്രധാന തീർഥാടനകേന്ദ്രത്തിലേക്കു റെയിൽ യാത്രാസൗകര്യം ഒരുക്കാനുമാവും. 1997ൽ അനുമതി ലഭിക്കുമ്പോൾ 517 കോടി രൂപ മാത്രമാണ് പദ്ധതിക്കു കണക്കാക്കിയ ചെലവ്. ഏറ്റവും പുതിയ എസ്റ്റിമേറ്റ് 3800 കോടിയാണ്.
ശബരിമല സീസൺ
അല്ലാതെയും വരുമാനം
പെരുമ്പാവൂരിൽ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ ഉള്ളതിനാൽ ഹൗറയിൽ നിന്നും ഗുവാഹത്തിയിൽ നിന്നും പെരുമ്പാവൂരിലേക്കും മൂവാറ്റുപുഴയിലേക്കും ട്രെയിനുകൾ എത്തും. ഇത് ശബരിമല സീസണിൽ അല്ലാതെ മറ്റു സമയങ്ങളിലും വരുമാനം ഉറപ്പാക്കും. ഇതിനു പുറമെ മൂന്നാർ, തേക്കടി, വാഗമൺ, രാമക്കൽമേട് തുടങ്ങിയ മേഖലകൾക്കും ടൂറിസ്റ്റുകൾക്കും എളുപ്പത്തിൽ എത്തിച്ചേരാനാകും. എരുമേലിയിൽ എത്തുന്ന ശബരി പാത കഴക്കൂട്ടത്തേക്കു (തിരുവനന്തപുരം) നീട്ടിയാൽ റെയിൽവേ കടന്നുചെന്നിട്ടില്ലാത്ത ഒട്ടേറെ പട്ടണങ്ങൾ രാജ്യത്തിന്റെ റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മലയോര മേഖലകളുടെ വികസനത്തിനും പാത മുതൽക്കൂട്ടാകും.
ഇനി വേണ്ടത്
കത്തും കരാറും
പദ്ധതിചെലവിന്റെ പകുതി വഹിക്കാമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കണം, ഇക്കാര്യമറിയിച്ച് സംസ്ഥാനം റെയിൽവേയ്ക്ക് കത്ത് നൽകണം.
അടുത്തഘട്ടത്തിൽ പണം നൽകാമെന്ന് റെയിൽവേയുമായി സംസ്ഥാനം കരാറൊപ്പിടണം. ഇതിന് റിസർവ് ബാങ്ക് ഗാരന്റിയും നൽകണം.
സാമ്പത്തികമായി ലാഭകരമല്ലാത്തതെന്ന് വിലയിരുത്തുന്ന പദ്ധതികളിലാണ് 50%ചെലവ് പങ്കിടാൻ റെയിൽവേ ആവശ്യപ്പെടുന്നത്.