'പണി' തുടങ്ങി നായിഡു വൈ.എസ്.ആർ.സി.പിയുടെ കെട്ടിടം ഇടിച്ചുനിരത്തി
ആസ്ഥാനമന്ദിരത്തിനുവേണ്ടി വൈ.എസ്.ആർ.സി.പി നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടം പൊളിച്ചു നീക്കിയതോടെ ആന്ധ്രയിലെ പ്രതികാര രാഷ്ട്രീയം പുതിയ തലത്തിൽ. വൈ.എസ്.ആർ.സി.പി ഭരണകാലത്ത് ടി.ഡി.പി നേതാക്കൾക്കെതിരെ മുഖ്യമന്ത്രിയായിരുന്ന ജഗൻ മോഹൻ കൈക്കൊണ്ട നടപടികൾക്കുള്ള ആദ്യ തിരിച്ചടിയാണിത്. ഗുണ്ടൂരിലെ തടെപ്പള്ളിയിൽ കൈയേറിയ സ്ഥലത്താണ് ഓഫിസ് നിർമ്മിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി.
ആന്ധ്രാപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്മെന്റ് അതോറിട്ടിയും (എ.പി.സി.ആർ.ഡി.എ) മംഗളഗിരി തഡെപള്ളി മുനിസിപ്പൽ കോർപ്പറേഷനും (എം.ടി.എം.സി) ഇന്നലെ രാവിലെ 5.30ന് കെട്ടിടം പൊളിച്ചുതുടങ്ങി. വൈ.എസ്.ആർ.സി.പിയെ നിലംപരിശാക്കി സംസ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെയാണ് നടപടി. പകപോക്കൽ രാഷ്ട്രീയത്തിന്റെ തുടക്കമാണിതെന്ന് വൈ.എസ്.ആർ.സി.പി പ്രതികരിച്ചു.കെട്ടിടം പൊളിക്കുന്നത് മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി മറികടന്നാണ് നടപടിയെന്നും ആരോപിച്ചു.
ഗുണ്ടൂർ ജില്ലയിലെ താഡപള്ളി മണ്ഡലത്തിലെ സീതാനഗരത്തിലെ ബോട്ട് യാർഡ് കോമ്പൗണ്ടിൽ അനധികൃതമായി കൈയേറിയ 870.40 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചതെന്നാണ് എ.പി.സി.ആർ.ഡി.എ അറിയിച്ചത്.
നായിഡു ഏകാധിപതി: ജഗൻ
ഏകാധിപതിയെപ്പോലെയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രവർത്തിക്കുന്നതെന്ന് വൈ.എസ്.ആർ.സി.പി അദ്ധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി പ്രതികരിച്ചു.
ഹൈക്കോടതി ഉത്തരവുകൾ അവഗണിച്ചുകൊണ്ടാണ് ഓഫീസ് തകർത്തത്. സംസ്ഥാനത്ത് നിയമവും നീതിയും ഇല്ലാതായി. അടുത്ത അഞ്ച് വർഷം ഭരണം എങ്ങനെയായിരിക്കുമെന്ന സന്ദേശമാണ് ഇത്. വൈ. എസ്. ആർ. കോൺഗ്രസ് പാർട്ടി ഈ ഭീഷണികൾക്കും പകപോക്കലുകൾക്കും മുന്നിൽ തലകുനിക്കില്ല. ഭീരുത്വം കാണിക്കില്ല. ജനങ്ങൾക്ക് വേണ്ടി ശക്തമായി പോരാടുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
കുരുക്കായി റുഷിക്കോണ്ട ഹിൽ പാലസ്
നായിഡുവിന്റെ അടുത്ത ഉന്നം ജഗന്റെ ഭരണകാലത്ത്
500 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റുഷിക്കോണ്ട ഹിൽ പാലസാണ്. ടി.ഡി.പി എം.എൽ.എയുടെ നേതൃത്വത്തിൽ ഒരു സംഘം പാലസിനുള്ളിൽ കയറിയപ്പോഴാണ് അത്യാഡംബര കാഴ്ചകൾ പുറത്തുവന്നത്. 12 ലക്ഷം കോടി കടത്തിലുള്ള സംസ്ഥാനത്താണ് ഇത് നിർമ്മിച്ചതെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിയ അഴിമതിയാണിതെന്നും ടി.ഡി.പി ആരോപിക്കുന്നു.
ഭരണത്തുടർച്ച നേടിയ ശേഷം വലിയ ആഘോഷമായി ഉദ്ഘാടനം നടത്താനായിരുന്നു ജഗന്റെ പദ്ധതി. 10 ലക്ഷം രൂപ വില വരുന്ന ബാത്ത് ടബ്, 12 ലക്ഷത്തിന് മുകളിൽ വിലവരുന്ന ക്ലോസെറ്റ് സെറ്റ് അടക്കമുള്ള ആഡംബര ടോയ്‌ലെറ്റുകൾ, മൂന്ന് ലക്ഷത്തിന്റെ വിളക്ക്. ഇങ്ങനെ നീളും റുഷിക്കോണ്ട ഹിൽ പാലസിന്റെ വിശേഷങ്ങൾ.ജഗൻ രഹസ്യമായി ഒരുക്കിയ സങ്കേതമാണിതെന്ന് ആക്ഷേപമുണ്ട്. നായിഡു അധികാരം പിടിച്ചതോടെ റുഷിക്കോണ്ട ഹിൽ പാലസും കുരുക്കാകും.