രേണുകാസ്വാമിയെ പവിത്രയും മർദ്ദിച്ചു

Sunday 23 June 2024 12:46 AM IST

ബംഗളൂരു: കൊല്ലപ്പെട്ട രേണുകസ്വാമിയെ നടി പവിത്ര ഗൗഡ ചെരിപ്പുകൊണ്ട് മർദ്ദിച്ചതായി പൊലീസ്. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ബംഗളൂരുവിലെ ഷെഡ്ഡിൽ വച്ച് രേണുകാസ്വാമിയെ ദർശനും കൂട്ടാളികളും മർദ്ദിക്കുമ്പോൾ കാഴ്‌ചക്കാരിയായി പവിത്ര ഉണ്ടായിരുന്നെന്ന് കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു. അതിനിടെ പവിത്രയുടെ വീട്ടിൽ നിന്ന് ദർശന്റെ വസ്ത്രങ്ങളും രേഖകളുൾപ്പെടെയുള്ളവയും പൊലീസ് കണ്ടെടുത്തു. കേസിലെ ഒമ്പതാം പ്രതിയായ ധനരാജ് എന്ന രാജയാണ് രേണുകാസ്വാമിക്ക് ഷോക്ക് നൽകിയത്. ഇയാളുടെ വീട്ടിൽ നിന്ന് ഒരു 'ഇലക്ട്രിക് ഷോക്ക് ടോർച്ച്' പൊലീസ് പിടിച്ചെടുത്തു.കൊലക്കേസിൽനിന്ന് രക്ഷപ്പെടാൻ 30 ലക്ഷംരൂപ നൽകിയതായി ദർശൻ കുറ്റസമ്മതം നടത്തിയിരുന്നു. മറ്റൊരു പ്രതിയായ പ്രദോഷിനാണ് പണം നൽകിയത്. പണം പ്രദോഷിന്റെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുക്കുകയുംചെയ്തു. രേണുകാസ്വാമിയുടെ മൃതദേഹം മറവുചെയ്യാനും തന്റെ പേര് പുറത്തുവരാതിരിക്കാനുമാണ് ദർശൻ കൂട്ടാളികൾക്ക് കൊടുക്കാനായി പണം നൽകിയത്. ജൂൺ ഒമ്പതാം തീയതി ബംഗളൂരുവിലെ ഒരു അഴുക്കുചാലിൽനിന്നാണ് രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.

ദ‌‌ർശൻ ക്ഷിപ്രകോപി: നടി അനുഷ

നടൻ ദർശൻ ക്ഷിപ്രകോപിയാണെന്നും കുറ്റകൃത്യം ചെയ്തെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും

കന്നട നടി അനുഷാ റായ്.

പെട്ടെന്ന് ദേഷ്യം വരുന്നയാളാണ് ദർശൻ. അതേസമയം, എളിമയും കാത്തുസൂക്ഷിച്ചിരുന്നു. ദേഷ്യത്തേക്കുറിച്ച് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ദർശനും പവിത്രയുംതമ്മിലുള്ള ബന്ധത്തേക്കുറിച്ച് തനിക്കറിയില്ലായിരുന്നെന്നും അനുഷ വ്യക്തമാക്കി.

Advertisement
Advertisement