മൈക്കിനോട് പോലും അരിശം കാട്ടിയത് ജനം വെറുപ്പോടെ കണ്ടു, മുഖ്യമന്ത്രിയുടെ ശൈലി കമ്മ്യൂണിസ്റ്റുകാർക്ക് ചേർന്നതല്ലെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി
പത്തനംതിട്ട : മൈക്കിനോട് പോലും മുഖ്യമന്ത്രി പിണറായി വിജയൻ അരിശം കാട്ടിയത് വെറുപ്പോടെയാണ് ജനം കണ്ടതെന്ന് സി.പി.എം പത്തനംതിട്ട ജില്ലാകമ്മിറ്റിയിൽ വിമർശനം. പിണറായി വിജയന്റെ പ്രവർത്തന ശൈലി ജനങ്ങളിൽ വലിയ എതിർപ്പുണ്ടാക്കിയെന്നും വിമർശനമുയർന്നു.
തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിൽ മുഖ്യമന്ത്രിയുടെ പെരുമാറ്റം പ്രധാന ഘടകമായി. മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാട്ടിയത് വെറുപ്പോടെയാണ് ജനം കണ്ടത്. ഇത്തരം ശൈലി കമ്മ്യൂണിസ്റ്റുകാർക്ക് ചേർന്നതല്ല. തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം നന്നായി പ്രതിഫലിച്ചു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ ജില്ലാ കമ്മിറ്റിയുടെ നിർദേശങ്ങളെ അവഗണിച്ചു. പാർട്ടി സെക്രട്ടറി കത്ത് കൊടുത്താൽ പരിഗണിക്കാറില്ല. തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി പാർട്ടി വിശദമായി അന്വേഷിക്കണം.
പത്തനംതിട്ടയിലെ സ്ഥാനാർത്ഥി തോമസ് ഐസക്കിനെ പാർട്ടി അംഗങ്ങളിൽ പലർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല. താഴേത്തട്ടിലുള്ള പ്രവർത്തകർ ആഗ്രഹിച്ചത് രാജു ഏബ്രഹാം സ്ഥാനാർത്ഥിയാകണമെന്നായിരുന്നു. പൊതുജനങ്ങളും അത് പ്രതീക്ഷിച്ചു. ഒന്നര വർഷം മുൻപേ ജില്ലയിൽ ക്യാമ്പ് ചെയ്ത തോമസ് ഐസക്കിന് ജനമനസിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. ജില്ലയിലെ നേതാക്കളിൽ ചിലർ പ്രവർത്തനത്തിൽ നിസംഗരായിരുന്നു.. പ്രചാരണത്തിനിടയിൽ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ രണ്ടു നേതാക്കൾ തമ്മിലടിച്ചത് അവമതിപ്പുണ്ടാക്കി. പത്തനംതിട്ടയിൽ മുപ്പതിനായിരത്തിലധികം ഉറച്ച പാർട്ടി വോട്ടുകൾ ചോർന്നുവെന്ന് വിലയിരുത്തലുണ്ടായി. ജില്ലാ കമ്മിറ്റിയോഗം നാളെയും തുടരും.