മുംബയിലെ ആദ്യ ഭൂഗർഭ മെട്രോ ജൂലായിൽ

Monday 24 June 2024 12:52 AM IST

മുംബയ്: മുംബയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ലൈൻ ജൂലായിൽ പ്രവർത്തനം ആരംഭിക്കും. മുപ്പത്തിമൂന്നര കിലോമീറ്റർ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോ ലൈൻ, നഗരത്തിലെ ഗതാഗത കുരുക്കിന് ആശ്വാസമാകും. 37,​000 കോടിയിലധികമാണ് മുംബയ് മെട്രോ റെയിൽ കോർപറേഷന്‍ ഇതിനായി ചെലവഴിച്ചത്.

മുംബയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായാണ് മൂന്നാമതൊരു മെട്രോ വരുന്നത്. രണ്ടു മെട്രോ പദ്ധതികൾ നിലവിലുണ്ട്. എന്നിട്ടും ഗതാഗത പ്രശ്നത്തിന് കാര്യമായ പരിഹാരമില്ല. ഒടുവിലാണ് ഭൂമിക്കടിയിലൂടെയുള്ള പദ്ധതി ആലോചിച്ചത്. ഭൂമിക്കടിയിലൂടെയുള്ള 33.5 കിലോമീറ്റർ തുരങ്ക പാതയാണിത്. ആറെ കോളനിയിൽ നിന്നാണ് തുടക്കം. മൊത്തം 27 സ്റ്റേഷനുകൾ. അതിൽ 26ഉം ഭൂമിക്കടിയിലാണ്. 56 കിലോമീറ്റർ ഭൂമിയാണ് തുരന്നത്. പണി തുടങ്ങിയത് 2017ലാണ്. കൊവിഡ് കാലത്ത് പണി മുടങ്ങി. ആദ്യ ഘട്ടം ജൂല്യിൽ കമ്മിഷൻ ചെയ്യാനാണ് ഇപ്പോഴത്തെ ആലോചന.

ആരെ കോളനി മുതൽ ബി.കെ.സി വരെയുള്ളതാണ് ആദ്യഘട്ടം. രൂക്ഷമായ ഗതാഗത കുരുക്കുള്ള പ്രദേശമാണിത്. മൊത്തം 260 സർവീസുകൾ. എല്ലാ ആറു മിനിറ്റിലും ഓരോ മെട്രോ. രാവിലെ ആറര മുതൽ വൈകിട്ട് പതിനൊന്ന് മണി വരെയാണ് സേവനം. തുരങ്ക മെട്രോ വരുന്നതോടെ റോഡിൽ യാത്ര ചെയ്യുന്നതിക്കാൾ പകുതിയിലേറെ സമയ ലാഭമാണ് യാത്രക്കാർക്കുണ്ടാവുക. മണിക്കൂറിൽ 90 കിലോമീറ്റർ വരെയാണ് വേഗത. മുപ്പത്തഞ്ചര കിലോമീറ്റർ യാത്ര ചെയ്യാൻ 50 മിനിറ്റു മതി. നിരത്തിൽ രണ്ടു മണിക്കൂറിലേറെ വേണം. ധാരാവിൽ നിന്നും ബി.കെ.സിയിലേക്കുള്ള 145 മീറ്റർ നദിക്ക് അടിയിലൂടെയാണ് നദിക്കടിയിൽ തുരങ്കമുള്ള ഇന്ത്യയിലെ രണ്ടാമത്തെ മെട്രോയെന്ന പേര് ഇനി മുംബയ്ക്ക് സ്വന്തം. ആദ്യത്തേത് കൊൽക്കത്തയിലാണ്. മുംബയിലെ മറ്റ് മെട്രോ ലൈനുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിലേക്കെല്ലാം ഇത് ബന്ധിപ്പിക്കുന്നുവെന്നതാണ് ഏറ്റവും ഗുണമുള്ള കാര്യം. തുരങ്ക പാതയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കാൻ ഇനിയും എട്ട് മാസമെടുത്തേക്കും.

Advertisement
Advertisement