പഠിക്കാത്തതിന് വഴക്കുപറഞ്ഞു, ഉറങ്ങിക്കിടന്ന അമ്മയെയും അനുജനെയും 20കാരൻ കഴുത്തറുത്ത് കൊന്നു

Monday 24 June 2024 3:12 PM IST

ചെന്നൈ: പഠനത്തിൽ മോശമായതിന് നിരന്തരം ശകാരിച്ചതിന്റെ പേരിൽ കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ് (20) അമ്മ പത്മ (45), പത്താം ക്ലാസ് വിദ്യാർത്ഥിയായ സഹോജരൻ സഞ്ജയ് (15) എന്നിവരെ രാത്രി ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊന്നത്.

സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു. അമ്മയോടായിരുന്നു പകയെങ്കിലും, അമ്മ മരിക്കുന്നതോടെ സഹോദരൻ ഒറ്റപ്പെട്ടുപോകും എന്ന ആശങ്കയുള്ളതിനാലാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്നാണ് നിതേഷ് പൊലീസിന് നൽകിയ മൊഴി. പിതാവ് മുരുകൻ വിദേശത്താണ്.

വ്യാഴാഴ്‌ചയാണ് നിതേഷ് കൊലപാതകം നടത്തിയത്. ശേഷം വീടുവിട്ടുപോയി. അടുത്ത ദിവസം ബന്ധുവായ മഹാലക്ഷ്‌മിയുടെ മൊബൈലിലേക്ക് സംഭവത്തെക്കുറിച്ച് സന്ദേശം അയക്കുകയായിരുന്നു. വീടിന് സമീപം താക്കോൽ ഉണ്ടെന്നും വേഗം അവിടെപ്പോയി നോക്കണമെന്നുമായിരുന്നു സന്ദേശം. എന്നാൽ, ഒരു ദിവസം വൈകിയാണ് മഹാലക്ഷ്‌മി ഈ മെസേജ് കണ്ടത്. തുടർന്ന് ശനിയാഴ്‌ച വീട്ടിൽ പോയി നോക്കിയപ്പോൾ ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.

പൊലീസെത്തി പരിശോധിച്ചപ്പോൾ മൃതദേഹങ്ങൾക്കരികിൽ നിന്നും കൃത്യത്തിനായി ഉപയോഗിച്ച കത്തി കണ്ടെത്തി. മുറിയിൽ മുഴുവൻ രക്തക്കറയായിരുന്നു. സ്റ്റാൻലി സർക്കാർ ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ നിതേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്‌തു. മരിച്ച പത്മ അക്യുപങ്‌ചർ തെറാപ്പി സെന്റർ നടത്തിവരികയായിരുന്നു.

Advertisement
Advertisement