അനിയന്റെ കാലുകൾ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ ജ്യേഷ്ഠൻ അറസ്റ്റിൽ

Tuesday 25 June 2024 12:22 AM IST

കടയ്ക്കൽ: മാതാവിനെ മർദ്ദിച്ചതിന് അനിയന്റെ കൈ കാലുകൾ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചൊടിച്ച സംഭവത്തിൽ ജ്യേഷ്ഠൻ അറസ്റ്റിൽ. ചിറയിൻകീഴ് പനവൂർ സ്വദേശി ജോസാണ് (57) കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ് 7ന് രാത്രിയിലായിരുന്നു സംഭവം. കടയ്ക്കൽ കൊച്ചാറ്റുപ്പുറം കമല ഭവനിൽ ജോയിയുടെ (52) കാലുകൾ തല്ലിയൊടിച്ച കേസിലാണ് അറസ്റ്റ്. വീടിന്റെ കതക് വെട്ടിപ്പൊളിച്ച് ജോയിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. അക്രമ ശേഷം പ്രതികൾ കാറിൽ രക്ഷപ്പെട്ടു.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

ക്വട്ടേഷൻ നൽകിയതിന് പിറ്റേന്ന് ജോസ് വിദേശത്തേക്ക് കടന്നു. അന്വേഷണത്തിൽ ജോസാണ് ക്വട്ടേഷൻ നൽകിയതെന്ന് കണ്ടെത്തി. പൊലീസ് ജോസിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ജോയി മദ്യപിച്ചെത്തി മാതാവിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതിനാണ് ക്വട്ടേഷൻ നൽകിയതെന്ന് ജോസ് പൊലീസിനോട് പറഞ്ഞു. പ്രതി ചിറയിൻകീഴും സഹോദരൻ മാതാവിനൊപ്പം കടയ്ക്കലുമായിരുന്നു താമസം.

ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ആറ്റിങ്ങൽ സ്വദേശികളായ മൂന്നുപേർ ഒളിവിലാണ്. കൃത്യത്തിന് ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്വട്ടേഷൻ സംഘം ഉടൻ പിടിയിലാകുമെന്ന് കടയ്ക്കൽ പൊലീസ് പറഞ്ഞു.

Advertisement
Advertisement