കളിയിക്കാവിളയിൽ കാറിനുള്ളിൽ മലയാളി യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ
തിരുവനന്തപുരം: കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ മലയാളി യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി ദീപുവാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് പൊലീസിന്റെ പട്രോളിംഗിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് 70 ശതമാനത്തോളം അറ്റ നിലയിലായിരുന്നു.
ഇന്നലെ രാത്രി 11.45 ന് ആണ് ഡിക്കി തുറന്നുകിടക്കുന്ന കാർ പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപെടുന്നത്. ലൈറ്റും ഓണായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണുന്നത്. ദീപുവിന്റെ കൈയിൽ 10 ലക്ഷം രൂപ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇയാൾക്ക് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനായി 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാരുടെ മൊഴി.
ദീപുവിന്റെ മൃതദേഹം കുഴിത്തറ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തക്കല എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.