ഞാനുണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോയെന്ന് ഏലിക്കുട്ടി; മോഹൻലാൽ ആവശ്യപ്പെട്ടത് മറ്റൊരു കാര്യമായിരുന്നു

Tuesday 25 June 2024 10:57 AM IST

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നതറിഞ്ഞപ്പോൾ ഇഷ്ടതാരം മോഹൻലാലിനെ ഒരു നോക്ക് കാണണമെന്ന മോഹം മാത്രമാണ് ഏലിക്കുട്ടിക്കുണ്ടായിരുന്നത്. എന്നാൽ,​ സൂപ്പർ സ്റ്റാർ നെഞ്ചോടു ചേർത്ത് സ്നേഹം പകരുമെന്ന് 93കാരി കരുതിയില്ല. അതിന്റെ ത്രില്ലിലാണ് തൊടുപുഴ കുമാരമംഗലം പയ്യാവ് പാറയ്ക്കൽ ഏലിക്കുട്ടി.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ശോഭനയുമൊന്നിച്ചുള്ള ചിത്രത്തിന്റെ ചിത്രീകരണത്തിന് രണ്ടു മാസം മുൻപ് മോഹൻലാൽ ഏലിക്കുട്ടിയുടെ വീടിന് തൊട്ടടുത്തെത്തിയിരുന്നു. അന്ന് സെറ്റിൽ ഏലിക്കുട്ടി പോയി. ഷൂട്ട് കഴിഞ്ഞ് കഥാപാത്ര വേഷത്തിൽ വരുമ്പോൾ ഏലിക്കുട്ടിക്ക് സംശയം,​ 'ഇതാണോ മോഹൻലാൽ...' ഇതുകേട്ട താരം പറഞ്ഞു,​ 'അതേ ഞാനാണ് മോഹൻലാൽ, പോരുന്നോ എന്റെ കൂടെ".

അതേ സ്ഥലത്ത് വീണ്ടും ഷൂട്ടിനെത്തുകയായിരുന്നു. ഷൂട്ട് കഴിഞ്ഞ് വാഹനത്തിനരികിലേക്ക് നടക്കുമ്പോൾ ഏലിക്കുട്ടിയെ ചേർത്തുപിടിച്ച് നടന്നാണ് ലാൽ കുശലാന്വേഷണം നടത്തിയത്.

തന്നെ വീട്ടിലേക്ക് ക്ഷണിച്ച അമ്മ, താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞെന്ന് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റുചെയ്ത വീഡിയോയിൽ മോഹൻലാൽ പറയുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞ് ഏലിക്കുട്ടിയെ സന്തോഷത്തോടെയാണ് യാത്രയാക്കിയത്.

തൊടുപുഴയിൽ ആശിർവാദ് തിയേറ്റർ ആരംഭിച്ചപ്പോൾ തിയേറ്ററിൽ മോഹൻലാൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് സിനിമ കാണാൻ ഏലിക്കുട്ടി പോയിരുന്നു . മോഹൻലാൽ കഴിഞ്ഞാൽ തമിഴ്നടൻ വിജയിയോടാണിഷ്ടം. ഭർത്താവ് ജോൺ, മകൾ ആലീസ്, പേരക്കുട്ടി അപ്പു തുടങ്ങിയവർക്കൊപ്പമാണ് ഏലിക്കുട്ടി താമസിക്കുന്നത്.

എല്ലാ ദിവസവും സെറ്റിൽ

മോഹൻലാലിനെ കണ്ടശേഷം എല്ലാ ദിവസവും സെറ്റിൽ പോകുമായിരുന്നെന്ന് ഏലിക്കുട്ടി പറഞ്ഞു. രണ്ടാം ദിവസം ചെന്നപ്പോൾ ചായ തന്നു. ഞാൻ തരുന്നതൊക്കെ കഴിക്കുമോന്ന് ചോദിച്ചപ്പോൾ എന്ത് തന്നാലും കഴിച്ചോളാമെന്നായിരുന്നു ലാലിന്റെ മറുപടി. വീട്ടിൽ വന്നാൽ താറാവ് കറിയും മുട്ടയുമൊക്കെ കൊടുക്കാമെന്ന് പറഞ്ഞു. ഒരുദിവസം മോഹൻലാൽ പറഞ്ഞു, 'അടുക്കളയിൽ വന്ന് എനിക്ക് ചോറുവിളമ്പി തരണം', പക്ഷേ പോകാൻ പറ്റിയില്ല. അതിന്റെ വിഷമം ഏലിക്കുട്ടിക്കുണ്ട്.

Advertisement
Advertisement