പതിനെട്ടാം ലോക്‌സഭയുടെ സ്‌പീക്കറായി ഓം ബിർള, പ്രമേയം അംഗീകരിച്ചത് ശബ്‌ദവോട്ടോടെ

Wednesday 26 June 2024 11:23 AM IST

ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ സ്‌പീക്കറായി ഓം ബിർള. ഓം ബിർളയുടെ പേര് നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രമേയം അവതരിപ്പിച്ചതോടെയാണ് നടപടിക്രമങ്ങൾക്ക് തുടക്കമായത്. തുടർന്ന് പ്രമേയം അംഗീകരിച്ച് ഓം ബിർളയെ സ്‌പീക്കറായി തിരഞ്ഞെടുത്തു. ശബ്‌ദ വോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്.

ഓം ബിർളയെ വീണ്ടും സ്‌പീക്കറായി തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. ലാളിത്യവും സ്ഥിരോത്സാഹവും ഒപ്പം മുഖത്ത് എപ്പോഴും പുഞ്ചിരിയുമുള്ള വ്യക്തിയാണ് ഓം ബിർളയെന്നും മോദി പറഞ്ഞു.

ഓം ബിർളയെ രാഹുൽ ഗാന്ധിയും അഭിനന്ദിച്ചു. പ്രതിപക്ഷത്തിന് പറയാനുള്ളതും സഭയിൽ കേൾക്കേണ്ടതുണ്ട്. എത്രത്തോളം കാര്യക്ഷമമായി ലോക്‌സഭ പ്രവർത്തിക്കുന്നു എന്നതല്ല, ഇന്ത്യയുടെ ശബ്‌ദം എത്രത്തോളം ഉയർന്നു എന്നതാകണം ലോക്‌സഭയിൽ പ്രതിഫലിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭിന്ന സ്വരങ്ങൾ തടയപ്പെടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു.

എട്ടാം തവണ ലോക്‌സഭാംഗമായ കൊടിക്കുന്നിൽ സുരേഷിനെയാണ് ഇന്ത്യ സഖ്യം സ്ഥാനാർത്ഥിയാക്കിയിരുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലൂടെ സ്‌പീക്കറെ തിരഞ്ഞെടുക്കുകയാണ് കീഴ്‌വഴക്കമെങ്കിലും ഇത്തവണ അത് നടക്കാതായതോടെയാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. അംഗബലം അനുസരിച്ച് എൻഡിഎ സ്ഥാനാർത്ഥി ഓം ബിർള സ്‌പീക്കറാകുമെന്ന് ഉറപ്പായിരുന്നെങ്കിലും ഈ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് അപൂർവമായാണ്.

Advertisement
Advertisement