മരണം വിതയ്ക്കുന്ന മരങ്ങൾ

Thursday 27 June 2024 12:05 AM IST

റോഡിന് ഇരുവശവും ഇടതൂർന്ന് നിൽക്കുന്ന തണൽമരങ്ങൾ ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ മനംകുളിർക്കുന്ന കാഴ്ചയാണ്. ആ മനംമയക്കുന്ന കാഴ്ചയ്ക്കപ്പുറം മരങ്ങൾ നിശബ്ദ കൊലയാളിയാകുമെന്ന് നമ്മൾ തിരിച്ചറിയാറില്ല. മഴക്കാലമെത്തിയതോടെ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും പുറമെ മരം വീണും നിരവധിപേരുടെ ജീവനാണ് ജില്ലയിൽ ഓരോ വർഷവും നഷ്ടമാകുന്നത്. പലതും ഒറ്റപ്പെട്ട സംഭവങ്ങളായതിനാൽ അധികമാരും ശ്രദ്ധിക്കാറില്ലെന്ന് മാത്രം. കാലവർഷം ശക്തമായതിനെ തുടർന്ന് തിങ്കളാഴ്ച മാത്രം നിരവധിയിടങ്ങളിലാണ് മരം വീണ് അപകടമുണ്ടായത്. ജില്ലാ അതിർത്തിയായ നേര്യമംഗലത്തിന് സമീപം കാറിലേക്ക് മരം വീണതിനെ തുടർന്ന് ഒരാൾ മരിച്ചിരുന്നു. ഇടുക്കി പാണ്ടിപ്പാറ കുരിശുപാറ കുപ്പമല ജോസഫ് തോമസാണ് (പൊന്നച്ചൻ- 62) മരിച്ചത്. നിരവധി പാഴ് മരങ്ങളാണ് ഹൈറേഞ്ചിലെ റോഡിനിരുവശമുള്ള തോട്ടങ്ങളിലും വനമേഖലകളിലും നിൽക്കുന്നത്. തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനിടെ മരംവീണ് നിരവധി നിർദ്ധന തൊഴിലാളികളാണ് ഓരോ വർഷവും മരിക്കുന്നത്. നെടുങ്കണ്ടം മേഖലയിലെ ഏലത്തോട്ടങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത്. നിരവധി പാഴ് മരങ്ങളാണ് ഹൈറേഞ്ചിലെ ഏലതോട്ടങ്ങളിലും തേയില തോട്ടങ്ങളിലും നിൽക്കുന്നത്. അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടാലും തോട്ടമുടമകൾ തയാറാകാത്തതാണ് പ്രധാന പ്രശ്നം. കർശന നപടിയെടുക്കാൻ ഉദ്യോഗസ്ഥരും മടിക്കുകയാണ്.

ഉത്തരവിനും ജീവനും പുല്ലുവില

അപകടാവസ്ഥയിലുള്ള മരങ്ങൾ മഴയ്ക്ക് മുമ്പായി മുറിച്ചു മാറ്റണമെന്ന ജില്ലാ കളക്ടറുടെ ആവർത്തിച്ചുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും നടപ്പിലാക്കുന്നില്ല. മഴക്കാലം ശക്തമാകുന്നതിന് മുമ്പ് കളക്ടർ ജില്ലയിലെ പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, റവന്യൂ, വനം വന്യജീവി, വിദ്യാഭ്യാസം, ജലവിഭവം, വൈദ്യുതി തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ച് ചേർത്തിരുന്നു. റോഡിന്റെ വശങ്ങളിലും പുറമ്പോക്ക് ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ പറമ്പിലും ജനങ്ങൾക്ക് ഭീഷണിയായ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് കളക്ടർ ഈ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. സർക്കാർ ഭൂമിയിലെ മരങ്ങളുടെ അപകടാവസ്ഥ അതത് വകുപ്പുകളും സ്വകാര്യ വ്യക്തികളുടെ പറമ്പിലെ മരങ്ങൾ അതത് സ്ഥലമുടമയും മുറിക്കണമെന്നതാണ് വ്യവസ്ഥ. സ്വകാര്യ വ്യക്തികൾ മുറിച്ച് നീക്കിയില്ലെങ്കിൽ അതത് തദ്ദേശ സ്ഥാപനങ്ങൾ അതിന് തയാറാകണം. ഇതിന് ആവശ്യമായ പണം സ്ഥലമുടമയിൽ നിന്ന് ഈടാക്കണം. മരത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളിലുള്ള 'ട്രീ കമ്മിറ്റി' യോഗം ചേരണം. എന്നാൽ കാലവർഷം ആരംഭിച്ച് ഒരു മാസമാകാറായിട്ടും കളക്ടറുടെ നിർദേശങ്ങളും ഉത്തരവുകളുമൊന്നും പാലിക്കപ്പെട്ടില്ലെന്നതിന് ഉദാഹരണമാണ് വീണ്ടുമുണ്ടാകുന്ന അപകടങ്ങൾ.

ഇനിയും മുറിക്കാതെ

ആളെക്കൊല്ലി മരങ്ങൾ

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ ഇനിയെങ്കിലും മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമാണ്. തിങ്കളാഴ്ച നേര്യമംഗലം വില്ലാഞ്ചിറ ഭാഗത്ത് കാറിലേക്ക് മരം കടപുഴകി വീണ് ഒരാൾ മരിച്ചതോടെയാണ് അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കണമെന്ന ആവശ്യമുയരുന്നത്. തിങ്കളാഴ്ച തന്നെ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം മരം വീണ് രണ്ട് താത്കാലിക വഴിയോര കടകൾ ഭാഗികമായി തകർന്നിരുന്നു. നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ ദൂരത്തിൽ ആറ് ഇടങ്ങളിൽ മരം റോഡിലേക്ക് കടപുഴകി വീണിരുന്നു. മൂന്നു കലുങ്ക്, അഞ്ചാം മൈൽ, ആറാം മൈൽ, ചാക്കോച്ചി വളവ്, വാളറ എന്നിവിടങ്ങളിലാണ് മരങ്ങൾ വീണത്. തുടർന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ രണ്ട് മണിക്കൂറിലേറെ നേരം ഗതാഗതം മുടങ്ങി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് മരങ്ങൾ വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ചൊവ്വാഴ്ചയും ഹൈറേഞ്ചിൽ പലയിടത്തും മരം വീണ് മണിക്കൂറുകളോളം ഗതാഗത തടസവും വൈദ്യുതി തടസവുമുണ്ടായി. ദിവസങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് ഉണങ്ങിയ മരശിഖരം ഒടിഞ്ഞ് വീണിരുന്നു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ യാത്രക്കാർ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഒരാഴ്ചയ്ക്കിടെ മൂന്ന് തവണയാണ് ദേശീയപാതയിലേക്ക് മരം നിലംപതിച്ചത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാത കടന്നു പോകുന്ന നേര്യമംഗലം വനമേഖലയിൽ ദേശീയപാതയിലേക്ക് ചാഞ്ഞ് അപകടാവസ്ഥ ഉയർത്തുന്ന നിരവധി മരങ്ങൾ നിൽക്കുന്നുണ്ട്. അപകടാവസ്ഥ ഉയർത്തുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ആവശ്യം ഏറെ നാളുകളായുണ്ട്. പലപ്പോഴും വാഹനയാത്രികർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്. മഴക്കാലത്ത് ജീവനും കൈയിൽ പിടിച്ചാണ് വാഹനയാത്രികർ നേര്യമംഗലം വനത്തിലൂടെ കടന്നു പോകുന്നത്. ശക്തമായ മഴയിൽ ദേശീയപാതയിലേക്ക് മരം നിലംപതിച്ചാൽ യാത്രക്കാർ വനമേഖലയിൽ കുടുങ്ങും. കഴിഞ്ഞ മഴക്കാലത്ത് വനമേഖലയിൽ റോഡിലൂടെ വലിയ മഴവെള്ളപാച്ചിൽ ഉണ്ടായിരുന്നു. മരം വീണ് ഗതാഗതം തടസപ്പെടുന്നതോടെ ആംബുലൻസടക്കം വഴിയിലകപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ഇടുക്കി- നേര്യമംഗലം സംസ്ഥാന പാതയിൽ പാംബ്ല മുതൽ കരിമണൽ വരെയുള്ള ഭാഗത്തും കാടുമൂടിയും കാട്ടുമരങ്ങൾ ചെരിഞ്ഞും യാത്ര ദുസഹമാണ്.

ഭീതിയോടെ തോട്ടംമേഖല

മഴക്കാലത്ത് തോട്ടം മേഖലയിലെ ലയങ്ങളിൽ ജീവൻ പണയം വച്ചാണ് തൊഴിലാളികൾ ഉറങ്ങുന്നത്. ഉരുൾപൊട്ടിയോ മണ്ണിടിഞ്ഞോ മരം കടപുഴകിയോ ഏത് രൂപത്തിലാണ് അപകടം വരികയെന്ന് നിശ്ചയമില്ല. തിങ്കളാഴ്ച വണ്ടിപ്പെരിയാർ തോട്ടംതൊഴിലാളികൾ താമസിക്കുന്ന ലയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞിരുന്നു. ഹാരിസൺ മലയാളം ലിമിറ്റഡിന്റെ വാളാർഡി എസ്റ്റേറ്റിലെ നാലാം നമ്പർ ഭാഗത്തെ ലയമാണ് ഇടിഞ്ഞത്. അപകട സമയത്ത് തൊഴിലാളികൾ ജോലിക്ക് പോയിരിക്കുകയായിരുന്നതിനാൽ ദുരന്തം ഒഴിവായി. തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം സ്ഥലത്തെത്തിയ വില്ലേജ് അധികൃതർ അടിയന്തരമായി തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാൻ മാനേജ്‌മെന്റിന് നിർദ്ദേശം നൽകി. പതിനെട്ടോളം തൊഴിലാളികൾ ഇവിടെ താമസിക്കുന്നുണ്ട്. 60 വർഷത്തിലധികം പഴക്കമുള്ളതാണ് ലയങ്ങളിലേറെയും. ഒട്ടുമിക്ക ലയങ്ങളും ഇത്തരത്തിൽ കാലപ്പഴക്കംകൊണ്ട് ദുരന്തങ്ങളെ ഏറ്റുവാങ്ങാനെന്ന പോലെ ആടിയുലഞ്ഞ് നിൽക്കുകയാണ്. സിമന്റ് ഉപയോഗിക്കാതെ, വെറും മൺകട്ട ഉപയോഗിച്ച് മണ്ണ് മാത്രം തേച്ചുപിടിപ്പിച്ച ലയങ്ങളാണ് തോട്ടം മേഖലയിൽ ഏറെയുമുള്ളത്. പഴകി ദ്രവിച്ച് അറ്റകുറ്റപ്പണികൾ ചെയ്യാതെ ചോർന്നൊലിക്കുകയാണ് ഇവ. മുൻകാലങ്ങളിൽ തോട്ടം ഉടമകൾ എസ്റ്റേറ്റ് ലയങ്ങൾ നന്നാക്കി നൽകുമായിരുന്നു. ഇപ്പോൾ അതുമില്ല.

Advertisement
Advertisement