നെഞ്ചുനീറി നിലവിളികൾ; ദീപുവിന് യാത്രാമൊഴി
മലയിൻകീഴ്: അരുംകൊലയ്ക്ക് ഇരയായ ക്രഷർ ഉടമ മലയിൻകീഴ് അണപ്പാട് മുല്ലപള്ളി ഹൗസിൽ ദീപുവിന് (45) നാടിന്റെ യാത്രാമൊഴി.ചൊവ്വാഴ്ച വൈകിട്ട് മൃതദേഹം വീട്ടിലെത്തിച്ചതുമുതൽ നെഞ്ചുപൊട്ടുന്ന വേദനയിൽ നിലവിളികളായിരുന്നു. മരണവിവരമറിഞ്ഞ് വൻ ജനാവലിയാണ് തടിച്ചുകൂടിയത്.
ഇന്നലെ രാവിലെ 9ഓടെ സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചു. വീട്ടിനുള്ളിൽ ദീപുവിന്റെ ഭാര്യ വിധുമോളും ഇളയ മകൻ മാനസ് ദീപുവും ബന്ധുക്കളും അന്ത്യകർമ്മങ്ങൾ ചെയ്തു. അലമുറയിട്ടുവിളിച്ച ഇവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. 10.30തോടെ ദീപുവിന്റെ മൂത്ത മകൻ മാധവ് വീടിനോടു ചേർന്നൊരുക്കിയ സ്ഥലത്തെ ചിതയ്ക്ക് തീ കൊളുത്തി.
തിങ്കളാഴ്ച വീട്ടിൽ നിന്ന് കോയമ്പത്തൂരിലേക്ക് സന്തോഷത്തോടെയാണ് ഭാര്യയും മക്കളും ദീപുവിനെ യാത്രയാക്കിയത്. എന്നാൽ ചേതനയറ്റ ശരീരമായി ദീപു മടങ്ങിയെത്തിയ വേദനയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് കുടുംബം.
നാട്ടുകാർക്കും ദീപു പ്രിയപ്പെട്ടവനായിരുന്നു.ആൺമക്കളോടും ഭാര്യയോടും ദീപു സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
ദീപുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ക്രഷർ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ,രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുള്ളവർ,പ്രദേശവാസികൾ ഉൾപ്പെടെ വൻ ജനക്കൂട്ടം എത്തിയിരുന്നു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.