ഡീസലിൽ വെള്ളം, അതിവേഗം ആക്ഷനെടുത്ത് സുരേഷ് ഗോപി

Thursday 27 June 2024 12:46 AM IST
വെള്ളം കയറിയ ഡീസലും ഒറിജിനല്‍ ഡീസലും

48 മണിക്കൂറിൽ നഷ്ടപരിഹാരം,​ പമ്പിൽ പരിശോധന

പാലാ: കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പിൽ നിന്നും അടിച്ച ഡീസലിൽ വെള്ളം. പരാതിയിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടലിനെത്തുടർന്ന് കാർ ഉടമയ്ക്ക് 48 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരവും മായം കണ്ടെത്തിയ പമ്പ് പൂട്ടിക്കാനും ഉത്തരവായി. പരിശോധനകൾക്ക്‌ ശേഷം പമ്പ് കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്.

ഇടതു സഹയാത്രികനും സെന്റർഫോർ കൺസ്യൂമർ എജ്യൂക്കേഷന്റെ മാനേജിംഗ് ട്രസ്​റ്റിയുമായ ജെയിംസ് വടക്കന്റെ മരുമകൻ ജിജു കുര്യന്റെ കാറിലാണ് ഡീസലിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയത്. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്ന് മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ജെയിംസ് വടക്കൻ സുഹൃത്തും ബി.ജെ.പി.നേതാവുമായ ശിവശങ്കരൻ വഴിയാണ് സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് വാട്ട്‌സ് ആപ്പിൽ പരാതി അയച്ചത്.

കഴിഞ്ഞ 17നാണ് ജിജു കാറിൽ കടപ്പാട്ടൂരെ പമ്പിൽ നിന്നും 35ലി​റ്റർ ഡീസൽ അടിച്ചത്. അടിച്ചപ്പോൾ തന്നെ വാണിംഗ് ലൈ​റ്റുകൾ തെളിഞ്ഞു ബീപ് ശബ്ദവും കേട്ടു. തുടർന്ന് കാർ തകരാറായതിനെത്തുടർന്ന് ഹോണ്ടയുടെ വർക്‌ഷോപ്പിൽ പരിശോധിച്ചപ്പോൾ ഡീസലിനൊപ്പം വെള്ളം കയറിയെന്ന് കണ്ടെത്തുകയായിരുന്നു.

വടക്കൻ ഐ.ഒ.സി അധികാരികളെവിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്നാണ് 22-ാം തിയതി സുരേഷ്‌ഗോപിക്ക് പരാതി നൽകിയത്.

വിഷയം ഏ​റ്റെടുത്തിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കുമെന്നും സുരേഷ്‌ഗോപിയുടെ ഓഫീസിൽ നിന്നും മറുപടി ലഭിച്ചു. ഡീസൽ ഊ​റ്റിക്കളഞ്ഞ് ടാങ്ക് വൃത്തിയാക്കിയതുൾപ്പെടെ ചെലവായ 9894 രൂപ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ജിജുവിന്റെ അക്കൗണ്ടിലേക്ക് ഐ.ഒ.സി. ഡീലർ അയച്ചുകൊടുത്തു.


എന്റെ 36 വർഷ പൊതുപ്രവർത്തനത്തിലെ ഏ​റ്റവുംവേഗതയേറിയ പരാതി പരിഹരിക്കലായിരുന്നു. തിരക്കേറിയ മന്ത്റിമാർക്കും ജനപ്രതിനിധികൾക്കും സുരേഷ്‌ഗോപിയുടെ പ്രവർത്തനശൈലി മാതൃകയാകട്ടെ ​

ജെയിംസ് വടക്കൻ,

മാനേജിംഗ് ട്രസ്​റ്റി, സെന്റർഫോർ കൺസ്യൂമർ എജ്യൂക്കേഷൻ.

നേരത്തേ ഡീസലിൽ വെള്ളം കയറിയ സംഭവം ഉണ്ടായിട്ടുണ്ട്. അത് പരിഹരിച്ചു. ഇപ്പോഴത്തെ സംഭവം കെട്ടിച്ചമച്ചതാണ്. ഇതിൽ ഗൂഢാലോചനയുണ്ട്.

നിശാന്ത്

പമ്പ് മാനേജർ

മുമ്പും പരാതി

കടപ്പാട്ടൂരിലെ പമ്പിൽ നിന്നും വിതരണം ചെയ്യുന്ന ഡീസലിൽ മുമ്പും വെള്ളം കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ വണ്ടികേടായെന്ന് കാണിച്ച് ഐ ഫോർ യു മാനേജിംഗ് എഡി​റ്റർ അനിൽ തനിമ പൊലീസിൽ പരാതി നൽകിയിരുന്നു. 65,000 രൂപാ നഷ്ടം വന്ന അനിലിന് പകുതിയോളം പണം കൊടുത്ത് ഡീലർ വിഷയം ഒത്തുതീർപ്പിലാക്കുകയായിരുന്നു.

Advertisement
Advertisement