ഒരാഴ്ച മുമ്പ് കാണാതായി, തുമ്പായത് അവസാനത്തെ ഫോണ്‍വിളി; ടെക്കി യുവാവിനെ കൊന്ന് കുഴിച്ചിട്ടത് നിസാര കാര്യത്തിന്

Thursday 27 June 2024 9:38 PM IST

ചെന്നൈ: മദ്യപാനത്തിനിടെ ഉണ്ടായ നിസാരമായ ഒരു തര്‍ക്കം കലാശിച്ചത് ക്രൂരമായ കൊലപാതകത്തില്‍. വിഘ്‌നേശ് (26) എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് രണ്ട് സുഹൃത്തുക്കള്‍. വിശ്വനാഥന്‍ (23), ബിഹാര്‍ സ്വദേശിയായ ദില്‍ഖുഷ് കുമാര്‍ (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയും പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഐടി കമ്പനി ജീവനക്കാരനായ വിഘ്‌നേശിനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. വീട്ടുകാര്‍ ഇതേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. മറൈമലൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വിഘ്‌നേശിന്റെ മൊബൈല്‍ ഫോണിലേക്ക് അവസാനമായി വിളിച്ചത് വിശ്വനാഥനാണെന്നു കണ്ടെത്തിയതോടെയാണ് ഇയാളെ ചോദ്യംചെയ്തത്. ആദ്യം കുറ്റംനിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.

വിഘ്‌നേശും വിശ്വനാഥനും ദില്‍ഖുഷ് കുമാറും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. അപ്പോള്‍ വിഘ്‌നേശും ദില്‍ഖുഷ് കുമാറുംതമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ വിഘ്‌നേശ്, ദില്‍ഖുഷ് കുമാറിനെ മര്‍ദിച്ചു. ഇതിന്റെ വൈരാഗ്യത്തെത്തുടര്‍ന്നാണ് വിശ്വനാഥനും ദില്‍ഖുഷ് കുമാറും ചേര്‍ന്ന് വിഘ്‌നേശിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. മദ്യപിക്കുന്നതിനായി വിളിച്ചുവരുത്തിയതിനുശേഷം കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മറൈമലൈ നഗറിലുള്ള തടാകത്തിന്റെ കരയില്‍ കുഴിച്ചിടുകയായിരുന്നു.

Advertisement
Advertisement