28 പാലസ്തീനികളെ അറസ്റ്റ് ചെയ്ത് ഇസ്രയേൽ സൈന്യം
ഗാസ: അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം നടത്തിയ റെയ്ഡുകളിൽ 28 പാലസ്തീനികളെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതായി പാലസ്തീൻ അവകാശ സംഘടന അറിയിച്ചു. അധിനിവേശ പ്രദേശങ്ങളിൽ ഇസ്രായേലിന്റെ വർദ്ധിച്ചുവരുന്ന ആക്രമണത്തിന്റെ ഭാഗമാണ് ഒറ്റരാത്രികൊണ്ട് നടത്തിയ റെയ്ഡുകൾ, ജെനിൻ, ഹെബ്രോൺ, ബെത്‌ലഹേം, റമല്ല, എൽ-ബിരേ, നബ്ലസ്, ജറുസലേം എന്നീ ഗവർണറേറ്റുകളെ ലക്ഷ്യം വച്ചതായി പാലസ്തീനിയൻ പ്രിസണേഴ്‌സ് സൊസൈറ്റി വ്യാഴാഴ്ച പറഞ്ഞു.
വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിൽ വീടുകൾക്കു നേരെയുണ്ടായ ഇസ്രായേൽ ബോംബാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. നാൽപതോളം പേർ താമസിച്ചിരുന്ന അബു അവാദ് എന്നയാളുടെ കുടുംബവീടും സമീപത്തെ വീടുകളുമാണ് ആക്രമണത്തിൽ തകർന്നത്.
ഇതോടെ, ഇസ്രയേൽ ആക്രമണം ആരംഭിച്ചതു മുതൽ പാലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37,718 ആയി. 86,377 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തിന് പുറമെ കനത്ത ചൂടും പാലസ്തീനികൾക്ക് ദുരിതമാകുകയാണ്.
പാലസ്തീൻ വയോധികയെ നായയെ വിട്ട് കടിപ്പിച്ച് ഇസ്രയേൽ സൈന്യം
66 വയസുള്ള പാലസ്തീൻ വനിതക്ക് നേരെ നായയെ അഴിച്ചുവിട്ട് അവരെ കടിപ്പിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ജബലിയ അഭയാർഥി ക്യാമ്പിലെ വീട്ടിൽ വെച്ചാണ് ക്രൂരമായ സംഭവമുണ്ടായത്. ദൗലത്ത് അബ്ദുല്ല അൽ തനാനിയെന്ന വനിതക്ക് നേരെയാണ് ആക്രമണമുണ്ടായത്. നായയുടെ ദേഹത്തുണ്ടായിരുന്നു കാമറയിലാണ് ക്രൂരതയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ സൈന്യം ആവശ്യപ്പെട്ടു ഇതിന് തയാറാകാതിരുന്നതോടെ നായയെ അഴിച്ചു വിടുകയായിരുന്നുവെന്ന് ദൗലത്ത് അബ്ദുല്ല പറഞ്ഞു. നായ കടിക്കുകയും കിടക്കയിൽ നിന്നും താഴേക്ക് വലിച്ചിറക്കി വീടിന്റെ ഡോറിന് സമീപത്തേക്ക് കൊണ്ടുപോവുകയും ചെയ്തുവെന്നും അവർ പറഞ്ഞു.
നായയുടെ ആക്രമണത്തിൽ തനിക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാൽ, ആശുപത്രികളോ മറ്റ് സംവിധാനങ്ങളോ കാര്യമായി ഇല്ലാത്തതിനാൽ മതിയായ ചികിത്സ നടത്താൻ തനിക്ക് നിർവാഹമില്ലെന്നും ദൗലത്ത് കൂട്ടിച്ചേർത്തു.