ചായ ഉണ്ടാക്കാൻ കുറച്ച് വൈകി; യുവതിയെ അമ്മായിയമ്മ കഴുത്ത് ഞെരിച്ച് കൊന്നു

Friday 28 June 2024 12:07 PM IST

ഹൈദരാബാദ്: ചായ ഉണ്ടാക്കി നൽകാത്തതിന്റെ പേരിൽ മരുമകളെ അമ്മായിയമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിൽ ഇന്നലെ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 28 കാരിയായ അജ്‌മിരി ബീഗം ആണ് മരിച്ചത്. പ്രതി ഫർസാനയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവമുണ്ടായത്. ചായ ഉണ്ടാക്കാൻ മരുകളോട് ഫർസാന ആവശ്യപ്പെട്ടു. എന്നാൽ, അജ്‌മീര ബീഗം അത് നിരസിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇപ്പോൾ ചായ ഉണ്ടാക്കാൻ സമയമില്ലെന്നും വേറെ ജോലിയുണ്ടെന്നും അജ്‌മിരി പറഞ്ഞു. ചായ ചോദിച്ച് കുറേ നേരമായിട്ടും കിട്ടാതെ വന്നതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് ഫർസാന അടുക്കളയിലെത്തി അജ്‌മിരിയെ താഴെ തള്ളിയിട്ട ശേഷം ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഫർസാന സ്ഥലം വിട്ടിരുന്നു. സംഭവം നടക്കുമ്പോൾ അജ്‌മിരിയുടെ ഭർത്താവ് അബ്ബാസും രണ്ട് കുട്ടികളും വീട്ടിലില്ലായിരുന്നു. 2015ലാണ് അജ്‌മിരിയുടെയും അബ്ബാസിന്റെയും വിവാഹം. കഴിഞ്ഞ 15 ദിവസമായി അമ്മായിയമ്മയും മരുമകളും തമ്മിൽ നിരന്തരം വഴക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മറ്റ് വിവരങ്ങൾ പറയാനാകൂ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Advertisement
Advertisement