വെല്ലുവിളികളെ തോൽപ്പിച്ച വിജയഗാഥ
ചെറുപ്രായത്തിൽ നേരിട്ട പ്രതിസന്ധികളും വെല്ലുവിളികളും ഇന്നലത്തേതു പോലെ കൺമുന്നിലുണ്ട്. വയലിൽ പണിയെടുത്ത് മണ്ണിനോടും പ്രകൃതിയോടും മല്ലിട്ട് പൊന്നു വിളയിച്ചെടുത്ത കർഷകന്റെ ചൂടും ചൂരുമേറ്റ നിശ്ചയദാർഢ്യത്തെ വിധിക്കു പോലും തോൽപ്പിക്കാൻ സാധിക്കുമായിരുന്നില്ല. ജീവതത്തിലെ ഓരോ പാഠവും ഇന്നും ബെന്നറ്റ് എബ്രാഹമിന് മുതൽക്കൂട്ടാണ്. സ്കൂൾ കാലത്ത് സ്പോർട്സിലുണ്ടായിരുന്ന താത്പര്യം കോളേജ് തലത്തിലും എം.ബി.ബി.എസ് പഠനകാലത്തും ചാമ്പ്യനാക്കി.
ആ സ്പോർട്സ്മാൻ സ്പിരിറ്റ് െകെമുതലാക്കി ജീവിതത്തിന്റെ പൂർണതയിലേക്ക് എത്തുമ്പോൾ നിരവധിയാളുകളുടെ ജീവിതത്തിനും ആശ്വാസം പകരാനായി. തിരുവനന്തപുരം കാരക്കോണത്ത്, ആറു കിടക്കകൾ മാത്രമായി തുടങ്ങിയ മിഷൻ ഡിസ്പെൻസറി, ഡോ. സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയായും ഇന്ന് ആധുനിക സജ്ജീകരണങ്ങളോടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ ഹബ്ബായും വളർന്നു. എന്നാൽ, ദൈവനിശ്ചയവും നിയോഗവും അതിൽനിന്നു ലഭിച്ച ശക്തിയും ബലവുമാണ് അതിനു പിന്നിലെന്ന് ഡോ. ബെന്നറ്റ് എബ്രഹാം പറയുന്നു.
കൃഷിയിൽ നിന്ന്
തുടക്കം
ശ്രീകാര്യത്തിനടുത്ത് ചാവടിമുക്കിൽ കൃഷിക്കാരനായ ജോൺ വിക്ലേഫിന്റെയും കമലാ ബായിയുടെയും നാലു മക്കളിൽ മൂത്തയാളായി 1958 ജൂൺ 20ന് ജനിച്ച ഡോ. ബെന്നറ്റിന് നേരിടാൻ ചെറുപ്പത്തിൽത്തന്നെ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു. സഹോദരങ്ങൾക്കൊപ്പം 250 തൊട്ടി വെള്ളം കോരി പച്ചക്കറിക്ക് ഒഴിച്ചിട്ടാണ് സ്കൂളിൽ പോയിരുന്നത്. സ്കൂളിൽനിന്നു വന്നാലും കൃഷി തന്നെ പ്രധാനം. തിരുവനന്തപുരം ലയോള സ്കൂളിൽ പ്രാഥമിക പഠനം. മാർ ഇവാനിയോസ് കോളേജിൽ നിന്ന് 1980ൽ കെമിസ്ട്രി ബിരുദം. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും എം.ഡിയും, അളഗപ്പ സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദവും നേടി. പഠിക്കുന്ന കാലത്ത് സ്പോർട്സിലുണ്ടായിരുന്ന താത്പര്യം എം.ബി.ബി.എസ് വരെ ചാമ്പ്യനായി നിറുത്തിയെങ്കിലും പിന്നീട് അതിലേക്ക് വഴിതിരിയാൻ മാതാപിതാക്കൾ സമ്മതിച്ചില്ല.
ഏറ്റെടുത്ത്
വെല്ലുവിളികൾ
വെല്ലൂരിലെ എം.ബി.ബി.എസ് പഠനകാലത്ത് സി.എസ്.ഐ ദക്ഷിണകേരള മഹായിടവക ബിഷപ്പായിരുന്ന ഡോ. ഐ. യേശുദാസൻ എല്ലാ വിദ്യാർത്ഥികളോടുമായി ഉന്നയിച്ച ചോദ്യമാണ് തന്നെ കാരക്കോണത്ത് എത്തിച്ചതെന്ന് ബെന്നറ്റ് എബ്രഹാം പറയുന്നു. ചികിത്സാ കാര്യത്തിൽ ചെറിയ പുരോഗതി പോലുമില്ലാത്ത സ്ഥലത്തെ മിഷൻ ആശുപത്രിയിൽ ജോലി ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യത്തെ വെല്ലുവിളിയായി സ്വീകരിക്കുകയായിരുന്നു. ഒരു കിടക്ക മാത്രമായി തുടങ്ങിയ മിഷൻ ആശുപത്രി, വെല്ലൂർ മെഡിക്കൽ കോളേജായി ഉയർന്നതിനു പിന്നിൽ അമേരിക്കൻ വനിതയായ ഐഡാസ് സോഫി സ്കഡർ ഏറ്റെടുത്ത നിശ്ചയദാർഢ്യവും പ്രചോദനമായി.
ഡോ. ആർതർ ഫെൽസ് എന്ന മിഷനറി 1894ൽ പളുകൽ സി.എസ്.ഐ പള്ളിയോടു ചേർന്ന ചായ്പിലും പിന്നീട് 1897ൽ കാരക്കോണത്ത് ഇപ്പോഴും നിലനിൽക്കുന്ന ഓടിട്ട കെട്ടിടത്തിലുമായാണ് ഡിസ്പെൻസറിയാണ് പ്രവർത്തനം തുടങ്ങിയത്. കുറുക്കന്മാരുടെ താവളമായ കാടുപിടിച്ച പ്രദേശം. വൈകിട്ടായാൽ മിക്ക ബൾബുകളും പണിമുടക്കും. വൈദ്യുതി ഇല്ലാതായാൽ മൂന്നു ദിവസത്തോളമെടുക്കും പുനഃസ്ഥാപിക്കാൻ. ടോർച്ചിന്റെ വെളിച്ചത്തിലാവും മിക്കപ്പോഴും രാത്രി റൗണ്ട്സ്. 1986 ഒക്ടോബർ 16ന് കാരക്കോണത്ത് എത്തുമ്പോൾ ആറ് കിടക്കകളും മൂന്ന് സ്റ്റാഫും മാത്രമാണുണ്ടായിരുന്നത്.
ഹൗസ് സർജൻസി തുടങ്ങുന്നതിനു മുമ്പ് കാരക്കോണത്തെത്തി താമസിച്ച് ആശുപത്രിയെയും പ്രദേശത്തെയും കുറിച്ച് പഠിച്ച ശേഷമാണ് ബെന്നറ്റ് എബ്രഹാം ഡോക്ടറായി ചുമതലയേറ്റത്. ചോർന്നൊലിക്കുന്ന പഴയ കെട്ടിടത്തിൽ സ്വയം ആഹാരം പാകം ചെയ്തായിരുന്നു താമസവും ചികിത്സയും. ആശുപത്രിയിൽ നിന്നുള്ള മാസവരുമാനം ചെലവിനു പോലും തികയുമായിരുന്നില്ല. ആദ്യത്തെ ദിനം ഒ.പിയിലെത്തിയത് മൂന്നു രോഗികൾ മാത്രമായിരുന്നു. എന്നാൽ, ആ വർഷം ഡിസംബർ അവസാനിക്കുന്നതിനു മുമ്പ് ഒ.പി 35 കഴിഞ്ഞു, ഐ.പി ബെഡും ഫുള്ളായിരുന്നു. 1987 ആയപ്പോഴേക്കും ഒ.പി നൂറിനു മുകളിലായി.
വഴിത്തിരിവ് ഭാര്യ
വന്നതോടെ
1988ൽ ഭാര്യ ജമീല ബെനറ്റ് ഗൈനക്കോളജിസ്റ്റായി ഒപ്പം ജോലിക്കെത്തിയതോടെയാണ് ജീവിതത്തിലും ആശുപത്രി പ്രവർത്തനങ്ങളിലും വഴിത്തിരിവുണ്ടായത്. പ്രദേശത്ത് പ്രസവകാര്യങ്ങൾക്ക് സൗകര്യമില്ലാത്ത് ആളുകൾക്ക് നന്നേ പ്രയാസമുണ്ടാക്കിയിരുന്നു. ലേബർ റൂമിനും ഓപ്പറേഷൻ തിയറ്ററിനുമുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. ക്വാർട്ടേഴ്സിനോടു ചേർന്നുള്ള ഒരു മുറിയിലായിരുന്നു പ്രസവം നടത്തിയിരുന്നത്. 1988ൽ രണ്ട് ഡോക്ടർമാർ കൂടി ജോയിൻ ചെയ്തു. പിന്നീട് മൂന്നു ചുമരു മാത്രമുള്ള ആംബുലൻസ് ഷെഡ് ഓപ്പറേഷൻ തിയറ്ററായി ക്രമീകരിച്ചു.
അന്ന് ബ്ലഡ് ബാങ്ക് ഉണ്ടായിരുന്നില്ല. ഓപ്പറേഷൻ തിയറ്ററിലും മറ്റും സഹായിച്ചിരുന്ന ഡോക്ടർമാർ അടക്കമുള്ളവരാണ് രോഗിക്കു വേണ്ടുന്ന രക്തം നൽകിയിരുന്നത്. നാട്ടുകാരുടെ പിന്തുണയും വളരെ വലുതായിരുന്നു. നവജാത ശിശുക്കൾക്കുള്ള ഇൻക്യുബേറ്ററോ ഫോട്ടോതെറാപ്പി യൂണിറ്റുകളോ ഒന്നുമുണ്ടായിരുന്നില്ല. 1988ൽ 28 ആഴ്ച മാത്രം ഗർഭാവസ്ഥയിലുള്ള ഒരു സ്ത്രീ പ്രസവിച്ചപ്പോൾ കുഞ്ഞിനെ പഞ്ഞിയിൽ പൊതിഞ്ഞ് ഒരു ബൾബ് മാത്രമിട്ട് അതിന്റെ ചൂടിൽ രക്ഷപ്പെടുത്തിയത് വാർത്തയായിരുന്നു.
ഉയർച്ചയുടെ
പടവുകൾ
1990ൽ വെല്ലൂരിലെ ഉപരിപഠനത്തിനു (എം.ഡി-അനസ്തേഷ്യ)ശേഷം തിരിച്ചെത്തിയ ഡോ. ബെന്നറ്റ് നടന്നുകയറിയത് പടിപടിയായുള്ള ഉയർച്ചയിലേക്കായായിരുന്നു. കാടുപിടിച്ചു കിടന്ന പ്രദേശത്ത് കെട്ടിടങ്ങൾ ഓരോന്നായി ഉയർന്നു. ലേബർ റൂം, ഓപ്പറേഷൻ തിയറ്റർ, സ്പെഷ്യാലിറ്റി വിഭാഗങ്ങളും ആരംഭിച്ചു. 1998 ൽ ഒരു വർഷത്തെ പഠനദൈർഘ്യമുള്ള ജെറിയാട്രിക് നഴ്സിംഗ് കോഴ്സ് തുടങ്ങി. 1999ൽ നഴ്സിംഗ് സ്കൂളും 2002ൽ നഴ്സിംഗ് കോളേജും ആരംഭിച്ചു. 2002ൽ സ്വാശ്രയരംഗത്തുള്ള കേരളത്തിലെ ആദ്യ സ്വകാര്യ മെഡിക്കൽ കോളേജ് എന്ന പദവി നേടി.
പാരാ- മെഡിക്കൽ ഡിപ്ലോമാ- ബിരുദ കോഴ്സുകൾ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എം.എച്ച്.എ) കോഴ്സ്, 13 മെഡിക്കൽ ബ്രാഞ്ചുകളിൽ പി.ജി കോഴ്സുകൾ, അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഗവേഷണ പഠനകേന്ദ്രം... ഇങ്ങനെപോകുന്നു മെഡിക്കൽ വിദ്യാഭ്യാസ ഹബ്ബായി മാറിക്കഴിഞ്ഞ കാരക്കോണത്തെ മാറ്റങ്ങൾ.
2001 മാർച്ച് 15ന് ഞാൻ പി.എസ്.സി അംഗമായി. അതേ വർഷം ഓഗസ്റ്റ് 15ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്വകാര്യ മേഖലയിൽ മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള അപേക്ഷ സർക്കാർ ക്ഷണിച്ചു. പൊട്ടക്കണ്ണൻ മാവിലെറിയുന്നതു പോലെ എറിഞ്ഞു. 72 അപേക്ഷകളിൽ നിന്ന് നാലെണ്ണം തിരഞ്ഞെടുത്തപ്പോൾ കാരക്കോണവും അതിലുണ്ടായിരുന്നു"- ഡോ.ബെന്നറ്റ് പറയുന്നു. നാലേക്കർ സ്ഥലമാണ് അന്നുണ്ടായിരുന്നത്. മെഡിക്കൽ കോളേജിന് 25 ഏക്കർ വേണം. 2002 ജനുവരിക്ക് മുമ്പ് 25 ഏക്കർ സ്ഥലവും ലോണെടുത്ത് വാങ്ങി.
അന്ന് മെഡിക്കൽ കോളേജിനു വേണ്ടി സി.എസ്.ഐ സഭയുടെ മെഡിക്കൽ മിഷൻ സെക്രട്ടറിയായിരുന്ന ഡി. ലോറൻസും മഹായിടവക സെക്രട്ടറിയായിരുന്ന ഡോ. എസ്. ദേവനേശനും ഏറെ സഹായിച്ചു. 55 കോടി രൂപയാണ് ഫെഡറൽ ബാങ്കിന്റെ കാരക്കോണം ബ്രാഞ്ചിൽ നിന്ന് ലോണെടുത്തത്. മുഴുവൻ തുകയും തിരിച്ചടച്ചത് ഈ സ്ഥാപനത്തിന്റെ വരുമാനത്തിൽ നിന്നാണ്. സ്ഥാപനത്തിന്റെ വരുമാനം മഹായിടവകയ്ക്ക് നൽകിയിട്ടുള്ളതല്ലാതെ സ്ഥാപനത്തെ സാമ്പത്തികമായി സഹായിച്ചിട്ടില്ല.
റെയ്ഡും
വിവാദങ്ങളും
ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു കാരക്കോണം മെഡിക്കൽ കോളേജ് പ്രവേശനത്തിന് പണം വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ. കേസിൽ ക്രൈംബ്രാഞ്ചും വിജിലൻസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരും സ്ഥാപനത്തിലും ചുമതലയിലുണ്ടായിരുന്നവരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. നോട്ടെണ്ണുന്ന മെഷീനും മറ്റുമായി നാല് ടീം പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന വൻ സംഘമെത്തി കുടുംബാംഗങ്ങളുടെയും സഹോദരങ്ങളുടെയും അടക്കം എല്ലാ ആസ്തിയും അക്കൗണ്ടുകളും പരിശോധിച്ചു. അനധികൃതമായോ കണക്കിൽ കവിഞ്ഞതോ ആയ ഒന്നും കണ്ടെത്താനായില്ല.
മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നത് മഹായിടവക നിയോഗിച്ച ഗവേണിംഗ് കൗൺസിൽ അംഗങ്ങളായിരുന്നു. അവരെടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുക മാത്രമായിരുന്നു ഡയറക്ടറും പ്രിൻസിപ്പൽമാരും ചെയ്തിരുന്നതെന്ന് ഡോ. ബെന്നറ്റ് പറയുന്നു. ആരോപണമുന്നയിച്ചവർ പടച്ചുവിട്ടിരുന്നത് വിദേശത്ത് ബാങ്ക് അക്കൗണ്ടുണ്ടെന്നും താൻ നാടുവിടുമെന്നുമായിരുന്നു. തന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ട് അന്ന് രണ്ട് വർഷത്തിലേറെയായിരുന്നു. അക്കാര്യം അന്ന് പത്രങ്ങളിൽ വാർത്തയായിരുന്നു.
'പ്രവേശനത്തിനായി അക്കൗണ്ടിലൂടെയും അല്ലാതെയും പണം വാങ്ങിയതും വിദ്യാർത്ഥികളെ പറഞ്ഞയച്ചതും ഭാരവാഹികളായിരുന്നവരാണ്. എനിക്കതിൽ പങ്കില്ല. സ്ഥാപനത്തിന്റെ ഡയറക്ടർ എന്ന നിലയ്ക്ക് ഞാനും അന്നത്തെ പ്രിൻസിപ്പലും കേസിൽ പ്രതികളായി. കാലാകാലങ്ങളായി നടന്ന കാര്യങ്ങൾക്ക് ഞങ്ങൾ ഉത്തരം പറയേണ്ടിവന്നു. ഇ.ഡിയോടും അന്വേഷണ ഏജൻസികളോടും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കാര്യങ്ങൾ മാത്രമേ പറഞ്ഞുള്ളൂ. മെഡിക്കൽ കോളേജിന്റെ ഭാരവാഹിത്വത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരും അതിനെതിരേ നിന്നവരുമാണ് എനിക്കെതിരേ പ്രവർത്തിച്ചത്. സഭയുടെ അധികാര തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളും കേസിനു കാരണമായി."
'സ്ഥാപനത്തിന്റെ പേരിൽ വിദ്യാർത്ഥികളിൽ നിന്ന് ഫീസിന്റെ അഡ്വാൻസ് ഇനത്തിൽ പണം പിരിച്ചെന്നത് യാഥാർത്ഥ്യമാണ്. ഇന്ന് അതെല്ലാം തിരിച്ചുകൊടുത്തിട്ടുണ്ട്. പണം തിരിച്ചുതന്നതായി കൊടുത്തവരെല്ലാം എഴുതിത്തന്നിട്ടുണ്ട്. പണം നൽകിയില്ലെങ്കിൽ റവന്യു റിക്കവറിയുണ്ടാകുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. മെറിറ്റിൽ സീറ്റുകിട്ടാതെ വന്നപ്പോൾ മാനേജ്മെന്റ് ക്വാട്ടയിലേക്ക് സീറ്റ് ബുക്ക് ചെയ്തവരിൽ നിന്ന് മാനേജ്മെന്റ് അഡ്വാൻസ് വാങ്ങിയിരുന്നു. അത് തിരികെ കൊടുക്കാൻ പിന്നീട് അധികാരത്തിലേറിയ പുതിയ മാനേജ്മെന്റ് തയാറായില്ല. പകരം പഴയ മാനേജ്മെന്റിനെതിരേ കേസെടുപ്പിക്കാനാണ് അവർ ശ്രമിച്ചത്."- ബെന്നറ്റ് പറയുന്നു.
കേസിൽ എന്നെ
ബലിയാടാക്കി
'കാരക്കോണം ആശുപത്രി മെഡിക്കൽ കോളേജ് ആകുന്നതുവരെ എന്നെ സഭയിലുള്ളവർക്കും മഹായിടവക കൗൺസിലിലുള്ളവർക്കും വലിയ ഇഷ്ടമായിരുന്നു. അതിനുശേഷം മാറിമാറിവന്ന ഭരണകർത്താക്കളുടെ കണ്ണിലെ കരടായി മാറി. വിമർശനങ്ങൾ മാത്രമായി. ഇതോടെ, മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളിൽ നിന്നു മാത്രമല്ല, പല കാര്യങ്ങളിൽ നിന്നും ഞാൻ മാറിനിൽക്കണമെന്ന രീതിയിലാണ് ഇടപെടലുകൾ ഉണ്ടായത്. ഈ സ്ഥാപനത്തിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് പാറശാല ലാ കോളേജ്, കണ്ണമ്മൂല ജോൺ കോക്സ് എൻജിനിയറിംഗ് കോളേജ്, മുളയറ ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങി പല സ്ഥാപനങ്ങളുമുണ്ടാക്കി.
ഇവിടെ നിന്ന് പണമുണ്ടാക്കി കൊണ്ടുപോയിരുന്നെങ്കിൽ മെഡിക്കൽ കോളേജിന്റെ നാല് ഏക്കർ 48 ഏക്കറാകുകയും, 12 ലക്ഷം സ്ക്വയർഫീറ്റുള്ള കെട്ടിടങ്ങളും കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളും ഉണ്ടാക്കാനാവുമായിരുന്നില്ല. ദൈവത്തിന്റെ ഒരു പദ്ധതിയായിരുന്നു ഈ സ്ഥാപനം. അതിനെ തുലച്ചുകളഞ്ഞ് എന്നെ ബലിയാടാക്കുന്നതോടെ അധികാരത്തിൽ വരാമെന്നാണ് ചിലർ കരുതിയത്. അതിന്റെ തുടർച്ചയാണ് സഭയുടെ അധികാരത്തർക്ക വിഷയത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്."- ഡോ. ബെന്നറ്റ് എബ്രഹാം പറയുന്നു.
അനിവാര്യമായ
മടങ്ങിവരവ്
ഇതിനിടയിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് രണ്ടു വർഷത്തോളം സസ്പൻഡ് ചെയ്തിരുന്നതായി ഡോ. ബെന്നറ്റ് പറയുന്നു. ദൈവം സഹായിച്ച് നാലു ദിവസത്തിനുള്ളിൽ കൊല്ലം അസീസിയ മെഡിക്കൽ കോളേജിന്റെ ഡയറക്ടറാക്കി അവരുടെ മാനേജ്മെന്റ് തന്നെ നിയമിച്ചു. അതിനുശേഷം കാരക്കോണത്ത് 150 സീറ്റുണ്ടായിരുന്നത് 100 സീറ്റായി കുറഞ്ഞു. 90 ശതമാനത്തിനു മുകളിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ വിജയം 50 ശതമാനമായി. സ്റ്റാഫിന്റെ ശമ്പളം ആറു മാസത്തോളം കുടിശികയായി. 1500 ഒ.പി ഉണ്ടായിരുന്നത് 200 ആയി.
എല്ലാം തകർന്നു തുടങ്ങിയപ്പോൾ സി.എസ്.ഐ ഹെഡ് ഓഫീസ് 2019-ൽ മോഡറേറ്റർ ഡോ. തോമസ് കെ. ഉമ്മൻ അടക്കമുള്ള ഭാരവാഹികൾ എന്നെ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടു. 105 പേരുള്ള സിനഡ് എക്സിക്യുട്ടീവിന്റെ പൊതു ആവശ്യമായിരുന്നു. ദക്ഷിണേന്ത്യൻ സഭയിലെ ഏക മെഡിക്കൽ കോളേജായിരുന്നു ഇത്. അത് തകർന്നുപോകാൻ അവർ അനുവദിച്ചില്ല. ഹൈദരാബാദ് മേഡക്കിൽ ഒരു മെഡിക്കൽ കോളേജ് തുടങ്ങിയെങ്കിലും ഒരു വർഷത്തിനകം പൂട്ടിപ്പോയി.
കാഴ്ച വീണ്ടെടുത്തത്
66000 പേരുടെ
1997 മുതൽ 2022 വരെയുള്ള കാലത്തിനിടെ 66,000-ഓളം ആളുകൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച തിരികെ നൽകാനായതാണ് ഡോ. ബെന്നറ്റിന്റെ നേതൃത്വത്തിൽ നടന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികച്ചുനിൽക്കുന്നത്. പൂർണമായും ആശുപത്രി ചെലവിൽത്തന്നെയുള്ള ഈ സൗജന്യ സേവനം ഇപ്പോഴും തുടരുന്നു. പ്രദേശത്തെ പാവങ്ങൾക്കു വേണ്ടി വിവിധ സൗജന്യ ചികിത്സാ പദ്ധതികളിലൂടെ പ്രതിവർഷം 22 കോടി രൂപയോളമാണ് ഡോ. സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രി ചെലവഴിക്കുന്നത്.
അഭിമാന
നേട്ടങ്ങൾ
1997ൽ ഹെൽപ്പേജ് ഇന്ത്യയുടെ ബെസ്റ്റ് പ്രോജക്ട് പാർട്ണർ അവാർഡ്
2014ൽ വൈ.എം.സി.എയുടെ ഡോ. എബ്രഹാം കോശി മെമ്മോറിയൽ ജനചേതന അവാർഡ്
2022ൽ വൈദ്യശാസ്ത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്ക് വേൾഡ് എഡ്യൂക്കേഷൻ കോൺഗ്രസിന്റെ കേരള ലീഡർഷിപ്പ് അവാർഡ്
2022ൽ നാസിക്കിൽ നടന്ന ഐ.എം.എ നാഷണൽ ഒളിമ്പിക്സിൽ 5 സ്വർണ്ണത്തോടെ നാഷണൽ ചാമ്പ്യൻ (63-ാം വയസിൽ)
2023ൽ വേൾഡ് ക്രിസ്ത്യൻ പ്രസ് അക്കാഡമിയുടെ ഗുഡ് സമരിറ്റൻ അവാർഡ്
2023ൽ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ആരോഗ്യരത്ന പുരസ്കാരം
2024ൽ കേരള കൗമുദിയുടെ പ്രൊഫഷണൽ എക്സലൻസ് അവാർഡ്
കുടുംബവും ഒപ്പം
ആരോഗ്യരംഗത്ത്
കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിയുടെ ഗൈനക്കോളജി വിഭാഗം മേധാവി കൂടിയാണ് ഭാര്യ ഡോ. ജമീല ബെനറ്റ്. മകൻ ഡോ. നിവിൻ ബെനറ്റും ഭാര്യ ഡോ. ജെറുഷയും മകൾ ഡോ. ദിവ്യ ബെനറ്റും ഭർത്താവ് ഡോ. ദിവാകറും ആരോഗ്യ മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. 'ഇനിയും മൂന്ന് വർഷം മാത്രമാണ് എനിക്ക് കാലാവധിയുള്ളത്. അതിനുശേഷം ഈ അധികാര വടംവലിക്കുള്ളിൽ കുടുങ്ങിക്കിടക്കാൻ ഉദ്ദേശിക്കുന്നില്ല. കൂട്ടായ പ്രവർത്തനമാണ് ഈ സ്ഥാപനത്തെ ഉന്നതിയിലെത്തിച്ചത്. സ്ഥാപനം നശിക്കാതിരിക്കണമെന്നും അതെന്നും സഭയ്ക്ക് മുതൽക്കൂട്ടായിരിക്കണമെന്നുമുള്ള പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ"- ഡോ. ബെന്നറ്റ് എബ്രഹാം പറഞ്ഞു നിറുത്തി.