ആവേശം അവതാരം കൽക്കി
സയൻസ് ഫിക്ഷൻ, ആക്ഷൻ, ഫാന്റസി, ഗ്രാഫിക്സ്, മിത്തോളജി.....എല്ലാ ചേരുവകളും സമന്വയിപ്പിച്ച് നാഗ് അശ്വിൻ സംവിധാനം ചെയ്ത 'കൽക്കി 2898 എഡി " യിലേക്ക് ശ്വാസമടക്കി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ സിനിമാ ലോകം. ഒന്നും രണ്ടുമല്ല, 600 കോടി രൂപയാണ് മുതൽ മുടക്ക്. ഇന്ത്യയിൽ ഇതുവരെ ഒരുക്കിയതിൽ ഏറ്റവും ചെലവേറിയ സിനിമ.പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ, ശോഭന, ദിഷ പഠാനി തുടങ്ങി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ താരങ്ങളെ അണിനിരത്തിയാണ് കൽക്കി എത്തിയത്. താരനിരയിൽ ദുൽഖർ സൽമാൻ , വിജയ് ദേവരകൊണ്ട, മൃണാൽ താക്കൂർ, സംവിധായകൻ എസ്. എസ് രാജ മൗലി ഉൾപ്പെടെ പ്രമുഖകരുമുണ്ട്. ആർ.ആർ.ആറിന് ശേഷം തെലുങ്ക് സിനിമാ മേഖലയെ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എന്ന് കൽക്കി പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നു.കൽക്കി എന്ന പേരിൽ നിന്ന് തന്നെ കഥയെ പറ്റി സൂചന നൽകുന്നുണ്ട്. ഹിന്ദു വിശ്വാസ പ്രകാരം മഹാവിഷ്ണുവിന്റെ പത്താമത്തെയും അവസാനത്തെയും അവതാരമാണ് കൽക്കി. ധർമ്മം ക്ഷയിച്ച് അധർമ്മം വാഴുന്ന കലിയുഗാന്ത്യത്തിൽ മഹാവിഷ്ണു കൽക്കിയായി അവതരിച്ച് ധർമ്മത്തെയും സത്യത്തെയും വീണ്ടെടുക്കും. ദുഷ്ടന്മാരെ ഇല്ലാതാക്കുന്ന കൽക്കി കലിയുഗത്തിന്റെ അന്ത്യത്തെയും സത്യയുഗത്തിന്റെ പിറവിയെയും അടയാളപ്പെടുത്തുന്നു.
വിഷ്ണുവിന്റെ ഒമ്പതാം അവതാരമായ ശ്രീകൃഷ്ണൻ ഇഹലോക വാസം വെടിഞ്ഞതോടെ നാല് യുഗങ്ങളിൽ മൂന്നാമത്തേതായ ദ്വാപര യുഗം അവസാനിക്കുകയും കലിയുഗം ആരംഭിക്കുകയും ചെയ്തു. ഈ വിശ്വാസമാണ് കൽക്കി 2898 എഡിയിലേക്കും നയിക്കുന്നത്. സാങ്കേതിക വിദ്യയിൽ മനുഷ്യൻ നേടിയ വളർച്ചയെ അടിസ്ഥാനമാക്കി ചിത്രത്തിൽ ഈ സങ്കല്പങ്ങളിൽ വ്യത്യാസങ്ങൾ വരുത്തുകയും ശാസ്ത്രത്തിന് ഊന്നൽ നൽകുന്ന ആശയങ്ങൾ സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സാങ്കല്പിക ലോകം
2024ൽ നിൽക്കുന്ന നമുക്ക് 2898 എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. എന്നാൽ മനുഷ്യന്റെ ഭാവനയ്ക്കും സർഗ്ഗാത്മകതയ്ക്കും അതിരില്ലാത്തതിനാൽ 2898ന് ഒരു നിർവചനം നൽകാം. പക്ഷേ, പ്രേക്ഷകർ ഏറ്റെടുക്കുന്ന തരത്തിൽ ത്രില്ലിംഗ് ആകണം. ഹോളിവുഡ് പരീക്ഷിച്ച് വിജയിച്ച പോസ്റ്റ് - അപ്പോകലിപ്റ്റിക് വേൾഡ് സങ്കല്പമാണ് കൽക്കിയിലും പ്രയോഗിച്ചിട്ടുള്ളത്. അതായത്, ലോകത്തിന്റെ നാശത്തിന് ശേഷമുള്ള അവസ്ഥ.ആ അവസ്ഥയിലൂടെ കടന്നുപോകുന്ന മരുഭൂമിക്ക് സമാനമായ കാശി എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കൽക്കി മുന്നോട്ടുപോകുന്നു. ഭയപ്പെടുത്തുന്ന സ്വേച്ഛാധിപരമായ ഭരണത്തിന് കീഴിലാണ് ലോകത്തെ അവസാനത്തെ നഗരമായ കാശിയുള്ളത്.
മഹാഭാരതം മുതൽ 2898 എഡി വരെ കെട്ടുപിണഞ്ഞു കിടക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടു നിൽക്കുന്ന യാത്രയെ കഥ വിവരിക്കുന്നു.നായകൻ പ്രഭാസിനെ വെല്ലുന്ന ' സുപ്രീം യാസ്കിൻ "എന്ന കട്ട വില്ലൻ വേഷമാണ് കമൽഹാസന്. കഥയുടെ ആദ്യാവസാനം വരെ നിറഞ്ഞുനിൽക്കുമെങ്കിലും കുറച്ച് സീൻ മാത്രമേ ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുള്ളൂ . കമലിന്റെ ഗംഭീര മേക്കോവർ നേരത്തെ തന്നെ ശ്രദ്ധനേടിയതാണ് . ചിരഞ്ജീവിയായ അശ്വത്ഥാമാവായാണ് ബച്ചൻ എത്തുന്നത്. ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട റോളുകളിലൊന്നാണിത്. നായകനായ പ്രഭാസിന്റെ ഭൈരവ എന്ന കഥാപാത്രത്തിന് കൂട്ടായി ' ബുജ്ജി"എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാറുമുണ്ട്.
പാൻ ഇന്ത്യ
അശ്വനി ദത്തിന്റെ വൈജയന്തി മൂവിസാണ് കൽക്കിയുടെ നിർമ്മാണം. സന്തോഷ് നാരായണനാണ് സംഗീതം . പ്രധാനമായും തെലുങ്കിൽ ചിത്രീകരിച്ച കൽക്കി ഹിന്ദി അടക്കം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും. സംവിധായകൻ നാഗ് അശ്വിന്റെ ഭാര്യാ പിതാവാണ് അശ്വനി ദത്ത്. 38കാരനായ നാഗ് അശ്വിന്റെ കരിയറിനെ കൽക്കി മാറ്റിമറിക്കുമോ എന്നാണ് തെലുങ്ക് സിനിമാ ലോകം ഉറ്റുനോക്കുന്നത്. കീർത്തി സുരേഷ് നായികയായെത്തിയ 'മഹാനടി"യുടെ സംവിധായകനാണ് അശ്വിൻ.രാജമൗലിയെ പോലെ കോടിക്ലബ്ബിൽ ഇടംനേടി പാൻ ഇന്ത്യൻ തലത്തിലേക്കുള്ള അശ്വിന്റെ ഉയർച്ചയെ കൽക്കിയിലൂടെ അടയാളപ്പെടുത്താൻ സാധിക്കുമെന്നാണ് അണിയറ പ്രവർത്തകർ ഒന്നടങ്കം പറയുന്നത്. അമർ ചിത്രകഥയിലെ ഒരു കഥാപാത്രം എക്സ് - മെൻ സിനിമാ സീരീസിലെ കഥാപാത്രത്തോട് ഫൈറ്റ് ചെയ്യുന്ന ഫീലാണ് കൽക്കിയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുകയെന്ന് അശ്വിൻ വ്യക്തമാക്കിയിട്ടുണ്ട്.നോർസ്, ഗ്രീക്ക്, റോമൻ പുരാണങ്ങളെ ആസ്പദമാക്കിയുള്ള നിരവധി ചിത്രങ്ങളാണ് ലോകം കണ്ടത്. കൽക്കിയിലൂടെ ഇന്ത്യൻ പുരാണ കഥാപാത്രങ്ങളും ലോക സിനിമയിൽ തരംഗമായി മാറിയേക്കാം. സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകൾ കുതിച്ചുയരുന്ന കാഴ്ച സമ്മാനിക്കുകയും ചെയ്തു. ആഗോളതലത്തിൽ എത്ര കോടി വാരുമെന്നാണ് ഉറ്റുനോക്കുന്നത്. കൽക്കിയിലൂടെ തെലുങ്ക് അരങ്ങേറ്രം നടത്തുന്ന ഒരു താരമുണ്ട്. മലയാളത്തിന്റെ അന്ന ബെൻ.