മയക്കുമരുന്ന് കേസുകളിൽ കടുത്ത നടപടിയുമായി പൊലീസ്

Saturday 29 June 2024 1:20 AM IST

ആലുവ: മയക്കുമരുന്ന് കേസ് പ്രതികൾക്കെതിരെ റൂറൽ ജില്ലാ പൊലീസ് കടുത്ത നടപടിക്കൊരുങ്ങുന്നു. രണ്ടിൽ കൂടുതൽ കേസുകളിൽ ഉൾപ്പെടുന്നവരെ പിറ്റ് എൻ.ഡി.പി.എസ് പ്രകാരം കരുതൽ തടങ്കലിലാക്കാനാണ് തീരുമാനം.

ഇതുവരെ കരുതൽ തടങ്കലിനായി 26 പേർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഒമ്പത് പേർക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവായിട്ടുള്ളതാണ്. കരുതൽ തങ്കലിന് ഉത്തരവായാൽ ഒരു വർഷം വരെ വിചാരണ കൂടാതെ ജയിലിലാകും. മയക്കുമരുന്ന് കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികളും ഊർജിതമാക്കും. ഇതുവരെ 22 പേർക്കെതിരെ നടപടിയെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും.


സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടിക്രമങ്ങളും നടക്കുന്നുണ്ട്. അങ്കമാലിയിൽ കഞ്ചാവ് കേസിലെ എട്ട് പ്രതികൾക്ക് കഠിന ശിക്ഷയാണ് ലഭിച്ചത്. അനസ് എന്നയാൾക്ക് 36 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും രണ്ടാം പ്രതി ഫൈസലിന് 24 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വർഷയ്ക്ക് 12 വർഷം തടവും ഈ കേസിൽ വിധിച്ചിരുന്നു.
റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം ആറ് മാസത്തിനുള്ളിൽ റൂറൽ ജില്ലയിൽ 800 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്നരക്കിലോയോളം എം.ഡി.എം.എ പിടികൂടി. എഴുപതിലേറെ എൽ.എസ്.ഡി സ്റ്റാമ്പുകളും 75 കിലോയോളം കഞ്ചാവും 800 ഓളം ലഹരി ബീഡികളും 40 ഗ്രാം ഹെറോയിനും 10 ഗ്രാം മെത്തും ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടിയിരുന്നു.

Advertisement
Advertisement