ലഹരി വിരുദ്ധ ദിനത്തിൽ പൊലീസിന്റെ വൻ രാസ ലഹരി വേട്ട

Saturday 29 June 2024 1:30 AM IST

 370 ഗ്രാം എം.ഡി.എം.എയും ഒരു കിലോ കഞ്ചാവും പിടിച്ചു

നെടുമ്പാശേരി: ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി, അങ്കമാലി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 370 ഗ്രാം എം.ഡി.എം.എ പിടികൂടി. കരിയാടിൽ നിന്ന് 300 ഗ്രാം രാസലഹരിയുമായി ആലുവ കുട്ടമശേരി അമ്പലപ്പറമ്പിന് സമീപം വാടകക്ക് താമസിക്കുന്ന കുമ്പശേരി വീട്ടിൽ ആസാദ് (38), അങ്കമാലിയിൽ നിന്ന് എഴുപത് ഗ്രാം എം.ഡി.എം.എയുമായി വൈപ്പിൻ നായരമ്പലം അറയ്ക്കൽ അജു ജോസഫ് (26) എന്നിവരെയാണ് പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാംഗ്ലൂരിൽ നിന്ന് കാറിൽ രാസലഹരി കടത്തുകയായിരുന്ന ആസാദിനെ കരിയാട് വച്ചാണ് പിടികൂടിയത്. രണ്ട് എൽ.എസ്.ഡി സ്റ്റാമ്പും ഒരു കിലോയോളം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെടുത്തു. വാഹനത്തിലും വസ്ത്രത്തിലെ പ്രത്യേക പോക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. ബംഗളൂരുവിൽ ഹോട്ടൽ നടത്തുകയാണെന്ന വ്യാജേന അവിടെനിന്ന് സ്ഥിരമായി രാസലഹരി കേരളത്തിലെത്തിച്ച് വിൽക്കുകയായിരുന്നു.
ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് അങ്കമാലിയിൽ അജു ജോസഫ് പിടിയിലാകുന്നത്. ബാംഗ്ലൂരിൽ നിന്നും നൈജീരിയക്കാരനിൽ നിന്നുമാണ് ഇയാൾ മാരക രാസലഹരി വാങ്ങിയത്. നാട്ടിലെത്തിച്ച് ഉയർന്ന വിലയ്ക്ക് മൊത്തമായും ചില്ലറയായുമായിരുന്നു വില്പന. ഇയാളുടെ പേരിൽ മുമ്പും കേസുണ്ട്.

റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, നർക്കോട്ടിക്ക് സെൽ ഡിവൈ.എസ് പി.വി. അനിൽ, അലുവ ഡിവൈ.എസ്.പി എ. പ്രസാദ്, ഇൻസ്‌പെക്ടർമാരായ പി. ലാൽകുമാർ, ടി.സി. മുരുകൻ, സബ് ഇൻസ്‌പെക്ടർ എബി ജോർജ് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.

Advertisement
Advertisement