'വൈദ്യുതി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം'
തൃശൂർ: വൈദ്യുതിമേഖലയിലെ അപകടമരണങ്ങൾ ഒഴിവാക്കാൻ വൈദ്യുതി ബോർഡ് തയ്യാറാകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ജോലിഭാരം ഇരട്ടിക്കുന്നത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. 37 ദിവസത്തിനിടെ അഞ്ചു ജീവനക്കാരാണ് ജോലിക്കിടെ വൈദ്യുതി അപകടത്തിൽ മരിച്ചത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിനും ഗുണനിലവാരമുള്ള വൈദ്യുതി
സാമഗ്രികൾ ലഭ്യമാക്കുന്നതിനും ബോർഡ് മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്ന് സമ്മേളനം ആരോപിച്ചു.
മേയ് മാസത്തിൽ 1,099 ജീവനക്കാരാണ് വിരമിച്ചത്. അഞ്ചുവർഷത്തിനിടെ ജോലിയിൽ നിന്നും വിരമിച്ച തസ്തികകളിൽ പകരം ജീവനക്കാരെ നിയമിച്ചിട്ടില്ല. പൊതുജനങ്ങൾ വൈദ്യുതി ഓഫീസുകൾ ആക്രമിക്കുന്നത് പതിവായി.
ജില്ലാ പ്രസിഡന്റ് വത്സല കൃഷ്ണൻ അദ്ധ്യക്ഷനായി. ആൾ ഇന്ത്യ ഫെഡറേഷൻ ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.ജെ. കുര്യാക്കോസ് റിപ്പോർട്ടിംഗ് നടത്തി. യാത്രഅയപ്പ് സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.